Thursday, July 17, 2014

നാലുജീവിതങ്ങളുടെ നാനാര്‍ത്ഥം

'ചെമ്മീന്‍' എന്ന ചിത്രത്തിന് ദേശീയ അവാര്‍ഡ് ലഭിച്ച വാര്‍ത്ത റേഡിയോയിലൂടെ കേട്ട് നിസ്സംഗനായി ഒരു സൈക്കിള്‍ റിക്ഷയില്‍ കയറിപ്പോകുന്ന വൃദ്ധനായ ജെ.സി.ഡാനിയലിന്റെ
ദൃശ്യം കമല്‍ സംവിധാനം ചെയ്ത 'സെല്ലുലോയ്ഡ്' എന്ന ചിത്രത്തിലുണ്ട്. ആ സൈക്കിള്‍റിക്ഷയെ പിന്തുടര്‍ന്നുപോയാണ് ചേലങ്ങാട് ഗോപാലകൃഷ്ണന്‍ എന്നയാള്‍ മലയാളത്തിലെ ആദ്യ സിനിമയെയും അതിന്റെ സംവിധായകനെയും കണ്ടെത്തുന്നത്. മലയാള സിനിമയിലെ ആദ്യ പഥികരെക്കുറിച്ചുള്ള നമ്മുടെ അറിവിന്റെ പരിമിതി 'സെല്ലുലോയ്ഡ്' എന്ന സിനിമ ഒന്നുകൂടി പുറത്തുകൊണ്ടുവന്നു. ജെ.സി.ഡാനിയല്‍ സംവിധാനം ചെയ്ത 'വിഗതകുമാര' നെ മലയാളത്തിലെ ആദ്യ സിനിമയായി അംഗീകരിക്കാന്‍ നീണ്ട പരിശ്രമങ്ങള്‍ വേണ്ടി വന്നു.ഇപ്പോഴും അതുസംബന്ധിച്ച വിവാദങ്ങള്‍ക്കവസാനമായിട്ടില്ല. ചിത്രത്തിന്റെ പ്രിന്റ്, സ്റ്റില്‍ ഫോട്ടോകള്‍ എന്നിവയുടെയും സംവിധായകന്‍, നടീ നടന്‍മാര്‍ എന്നിവരെക്കുറിച്ചുള്ള അറിവുകളുടേയും അഭാവം വിഗതകുമാരനെ തിരിച്ചറിയാനുള്ള തടസ്സങ്ങളായിരുന്നു. 100 വര്‍ഷം പൂര്‍ത്തിയാകുന്ന ഇന്ത്യന്‍ സിനിമയിലെ ആദ്യചിത്രം എന്ന് അംഗീകരിക്കപ്പെട്ട 'രാജാഹരിശ്ചന്ദ്ര' (സംവിധാനം: ദാദാസാഹെബ് ഫാല്‍ക്കെ)യുടെ പ്രിന്റും സംവിധായകനെ സംബന്ധിച്ച സകല വിവരങ്ങളും ലഭ്യമാണെന്നിരിക്കെ 85 വര്‍ഷങ്ങള്‍ക്കുമുമ്പുണ്ടായ 'വിഗതകുമാരന്‍' സംരക്ഷിക്കപ്പെട്ടില്ലെന്നത് നവോത്ഥാനാത്താല്‍ ഉയര്‍ന്ന സാംസ്‌കാരികത കൈവരിച്ചു എന്നവകാശപ്പെടുന്ന ഒരു നാടിനെകുറിച്ച് ഉയര്‍ത്തുന്ന ആശങ്കകള്‍ കുറഞ്ഞതല്ല. ഫാല്‍ക്കെയും ഡാനിയലും അഭിമുഖീകരിച്ച സാമൂഹ്യ സാഹചര്യങ്ങള്‍ വ്യത്യസ്തമായിരുന്നു എന്ന വസ്തുതയോടൊപ്പം, ഇരുവരും സിനിമയെ സമീപിച്ച രീതിക്കും വ്യത്യസ്തതയുണ്ടായിരുന്നു. പുരാണകഥകളെ ആശ്രയിച്ചാണ് ഫാല്‍ക്കെ സിനിമകളുണ്ടാക്കിയത് എന്നത് അന്നത്തെ സമൂഹത്തില്‍ സിനിമ എന്ന കലാരൂപത്തിനും അതിന്റെ സാങ്കേതികതക്കും എളുപ്പത്തില്‍ പ്രവേശനം നേടാന്‍ സഹായകരമായി. എന്നാല്‍, ഒരു 'സോഷ്യല്‍പടം' നിര്‍മിക്കണമെന്നായിരുന്നു ആദ്യംമുതലേ ഡാനിയലിന്റെ നിശ്ചയം. മതവും ജാതിയും സിനിമയിലെങ്കിലും പുറത്തു നില്‍ക്കണമെന്നും ആഗ്രഹിച്ചു. ഈ തീരുമാനത്തിന് നല്‍കേണ്ടി വന്ന വിലയായി ഡാനിയലിന് ചരിത്രത്തില്‍ നിന്നു തന്നെ തിരോധാനം ചെയ്യേണ്ടി വന്നു എന്ന് നമുക്കറിയാം.
എന്നാല്‍, പില്‍ക്കാലത്ത് മലയാളത്തിലിറങ്ങിയ സിനിമയിലേറെയും ഡാനിയല്‍ ഉദ്ദേശിച്ച തരത്തിലുള്ള സോഷ്യല്‍ പടങ്ങളായിരുന്നു. പുരാണ കഥാസന്ദര്‍ഭങ്ങളോട് വലിയ പ്രതിപത്തി ആരും കാണിച്ചില്ല. ആദ്യ കാല ചിത്രങ്ങളിലൊന്നായ 'ജീവിതനൗക' (1951)യില്‍ തന്നെ ദാരിദ്ര്യവും അസമത്വങ്ങളുമടങ്ങിയ മനുഷ്യജീവിത സംഘര്‍ഷങ്ങള്‍ക്ക് സിനിമ ഇടം നല്‍കുന്നുണ്ട്. 'നീലക്കുയില്‍' (1954) എന്ന ചിത്രത്തോടെയാണ് മലയാള സിനിമ കുറേക്കൂടി മികച്ച രീതിയില്‍ കേരളീയ ജീവിത സന്ദര്‍ഭങ്ങളിലേക്കും പ്രകൃതിയിലേക്കും സംഗീതത്തിലേക്കുമൊക്കെ പ്രവേശിക്കാന്‍ തുടങ്ങുതെന്ന് ഇന്ന് തിരിച്ചറിയപ്പെട്ടിട്ടുണ്ട്. ദേശീയ തലത്തില്‍ രണ്ടാമത്തെ മികച്ച ചിത്രത്തിനുള്ള രജതമെഡല്‍ നേടിക്കൊണ്ട് മലയാളത്തിന്റെ സാന്നിദ്ധ്യം ദേശീയമായി ഉറപ്പിക്കാനും ‘ നീലക്കുയിലി‘ ന് സാധിച്ചു. പി.ഭാസ്‌കരന്‍, രാമു കാര്യാട്ട് എന്നിവര്‍ ചേര്‍ന് സംവിധാനം ചെയ്യുകയും ഉറൂബ് കഥയും തിരക്കഥയുമെഴുതുകയും എ.വിന്‍സന്റിന്റെ ഛായാഗ്രഹണവും ശോഭനാ പരമേശ്വരന്‍ നായരുടെ നിശ്ചല ഫോട്ടോകളും കെ.രാഘവന്‍ സംഗീതം നല്‍കിയ പി.ഭാസ്‌ക്കരന്റെ ഗാനങ്ങളുമൊക്കെ ചേര്‍ന്ന 'നീലക്കുയില്‍' മലയാള സിനിമയിലെ വലിയൊരു സര്‍ഗാത്മക സംഘത്തെ പ്രതിനിധീകരിക്കുന്നു. ഇവരിലോരോരുത്തരും പില്‍ക്കാലത്ത് സ്വതന്ത്ര സംവിധായകരോ നിര്‍മാതാക്കളോ ആയി മാറുകയും മലയാള സിനിമയിലെ ഭാവുകത്വ പരിവര്‍ത്തനങ്ങളില്‍ പങ്കാളികളാവുകയും ചെയ്തു. ഉറൂബിന്റെ തന്നെ
തിരക്കഥയില്‍ പി.ഭാസ്‌ക്കരന്‍ സംവിധാനം ചെയ്ത 'രാരിച്ചന്‍ എന്ന പൗരന്‍' (1956) രാമു കാര്യാട്ട് സംവിധാനം ചെയ്ത 'ചെമ്മീന്‍' (1965), എ.വിന്‍സെന്റ് സംവിധാനം ചെയ്ത 'ഭാര്‍ഗവീനിലയം' (1964) എന്നീ ചിത്രങ്ങളും 'നീലക്കുയിലി' ല്‍ ആരംഭിക്കുന്ന പരിവര്‍ത്തനങ്ങളെ സാങ്കേതികമായും കലാപരമായും മുന്നോട്ടുകൊണ്ടുപോയി. ഈ സംഘത്തിലുള്‍പ്പെടാത്ത പി.എന്‍.മേനോന്‍ 'ആദ്യ കിരണങ്ങള്‍' എന്ന ചിത്രത്തിലൂടെയാണ് കലാസംവിധായകനായി സിനിമാരംഗത്തെത്തുന്നത്. പി.എന്‍.മേനോന്റെ 'ഓളവും തീരവും' (1970) ഈ മാറ്റങ്ങളുടെ പൂര്‍ണതയായി കണക്കാക്കപ്പെടുന്നു. തുടര്‍ന്ന് അടൂര്‍ ഗോപാലകൃഷ്ണന്റെ 'സ്വയംവരം' (1972) എന്ന ചിത്രത്തോടെ മലയളത്തിലെ നവതരംഗ സിനിമാപ്രസ്ഥാനം ആരംഭിക്കുകയായി. സമാന്തരസിനിമ/കലാസിനിമ എന്നിങ്ങനെ വിവിധ പേരുകളില്‍ സൗകര്യപൂര്‍വ്വം വ്യവഹരിക്കപ്പെട്ട ഈ സിനിമാരീതി അടൂര്‍ ഗോപാലകൃഷ്ണനു പുറമേ അരവിന്ദന്‍, കെ.ജി.ജോര്‍ജ്, പി.എ.ബക്കര്‍, കെ.പി.കുമാരന്‍, കെ.ആര്‍.മോഹനന്‍ തുടങ്ങി ഒരു കൂട്ടം സംവിധായകരിലൂടെയും അനുബന്ധ കലാകാരന്മാരിലൂടെയും ഒരു പ്രസ്ഥാനമായി അടയാളപ്പെട്ടു.
'നീലക്കുയിലി' ല്‍ തുടങ്ങി 'ഓളവും തീരവും' എന്ന ചിത്രത്തില്‍ അവസാനിക്കുന്ന പതിനാറു വര്‍ഷങ്ങള്‍ മലയാള സിനിമ ആന്തരികമായി പരിവര്‍ത്തന സജ്ജമായി സിനിമ എന്ന കലാരൂപത്തിന്റെ കലാത്മകതയും സാങ്കേതികതയും തിരിച്ചറിഞ്ഞ കാലമായിരുന്നു. അതിന്റെ ഉല്പന്നങ്ങളായിരുന്നു 'നീലക്കുയില്‍', 'ചെമ്മീന്‍', 'ഭാര്‍ഗവീനിലയം', 'ഓളവും തീരവും' എന്നീ സിനിമകള്‍. ഈ ചിത്രങ്ങളുടെ സംവിധായകരായ നാലുപേരും സിനിമയുടെ സാങ്കേതിക വശങ്ങളെക്കുറിച്ച് ആധികാരികമായ അറിവു നേടിയവരായിരുന്നില്ല. സാഹിത്യത്തിലും സാങ്കേതികതയിലും ജീവിതദര്‍ശനങ്ങളിലും തങ്ങള്‍ക്കുള്ള അറിവുകള്‍ സിനിമയില്‍ പ്രയോഗിക്കാന്‍ ശ്രമിക്കുകയായിരുന്നു അവര്‍. അക്കാലത്ത് കച്ചവടസിനിമ/കലാസിനിമ എന്നൊരു വിഭജനംഅദൃശ്യവുമായിരുന്നു.
1961-ല്‍ സ്ഥാപിതമായ പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലൂടെ സിനിമാപഠനം കഴിഞ്ഞിറങ്ങിയ അടൂര്‍ ഗോപാലകൃഷ്ണന്റെ 'സ്വയംവരം' (1972)ത്തിലൂടെ ആരംഭിക്കുന്ന സമാന്തര സിനിമാ പ്രസ്ഥാനം സിനിമാരംഗത്തെ രണ്ടു വ്യത്യസ്ത മേഖലകളായി തിരിച്ചു. രണ്ടു സിനിമാ രീതികളിലും പി.ഭാസ്‌ക്കരന്‍ മുതല്‍ പി.എന്‍.മേനോന്‍ വരെയുള്ളവരുടെ ദൃശ്യബോധത്തിന്റെ തുടര്‍ച്ചകളുണ്ടായിരുന്നു. സമാന്തരസിനിമകളുടെ വേര്‍പിരിഞ്ഞവഴി, തൊണ്ണൂറുകള്‍ വരെ അതിന്റെ ശക്തമായ സ്വാധീനം കേരള സമൂഹത്തില്‍ ചെലുത്തുകയും ചെയ്തു. അക്കാലത്ത് കേരളത്തില്‍ നിലനിന്ന സാംസ്‌കാരികാന്തരീക്ഷം ഈ സിനിമകള്‍ക്കു പിന്തുണയായി.
'സ്വയംവരം' നിര്‍മ്മിച്ചത് ചിത്രലേഖാ ഫിലിം സൊസൈറ്റിയായിരുന്നു. 'സ്വയംവര'ത്തിന്റെ തുടര്‍ച്ചയായെത്തിയ സമാന്തര സിനിമകള്‍ക്കെല്ലാം കേരളത്തിലെ ഫിലിം സൊസൈറ്റികളുടെ ഗൗരവപൂര്‍ണമായ പരിഗണന ലഭിക്കുകയും അവ വ്യാപകമായി പ്രദര്‍ശിപ്പിക്കപെടുകയും ചെയ്തു. വലിയൊരു ആസ്വാദകവൃന്ദം ഇത്തരം സിനിമകള്‍ക്കൊപ്പമുണ്ടായില്ലെങ്കിലും ഗൗരവസമീപനമുള്ള ഒരു പ്രേക്ഷക വിഭാഗം ഇതൊടൊപ്പം ഉയര്‍ന്നു വരികയുണ്ടായി. എന്നാല്‍, 'കൊടിയേറ്റം' എന്ന സിനിമയിലേക്ക് മലയാള സിനിമയെ പാകപ്പെടുത്തിയ 'ഓളവും തീരവും' ഫിലിം സൊസൈറ്റികള്‍ അക്കാലത്ത് ശ്രദ്ധിക്കാതെ പോവുകയും ചെയ്തു.
ഫാല്‍ക്കെ 1913-ല്‍ 'രാജാ ഹരിശ്ചന്ദ്ര' നിര്‍മിച്ചുവെങ്കിലും 1955-ല്‍ സത്യജിത്‌റായ് 'പഥേര്‍ പാഞ്ചാലി' നിര്‍മിച്ചതോടെയാണ് യഥാര്‍ത്ഥ ഇന്ത്യന്‍ സിനിമയുടെ തുടക്കമെന്ന് പറയാറുണ്ട്. ഇന്ത്യന്‍ സിനിമയെ ലോകസിനിമയ്‌ക്കൊപ്പമെത്തിച്ച ആദ്യ ചിത്രമാണത്. ഇപ്പോഴും ലോകത്തിലെ അമ്പത് ക്ലാസിക്കുകളിലൊന്നെന്ന സ്ഥാനം 'പഥേര്‍ പാഞ്ചാലി' ക്കുണ്ട്. അതിനു സമാനമായി മലയാള സിനിമയിലെ മാറ്റം 'നീലക്കുയി' ലിലൂടെയാണ് സംഭവിച്ചത്. 'പഥേര്‍ പാഞ്ചാലി'ക്കും ഒരു വര്‍ഷം മുന്‍പ്. എന്നാല്‍, ഇത് 'പഥേര്‍ പാഞ്ചാലി' യും 'നീലക്കുയി'ലും തമ്മില്‍ മറ്റേതെങ്കിലും തരത്തിലുള്ള താരതമ്യമല്ല. താരതമ്യം അസാധ്യമായ വലിപ്പ വ്യത്യാസം അവ തമ്മിലുണ്ട്.

'നീലക്കുയി'ലിലെ കേരള സമൃദ്ധി

സത്യജിത്‌റായിയുടെ സിനിമകളിലേറെയും ബിഭൂതിഭൂഷണ്‍ ബന്ദോപാദ്ധ്യായ (അപുത്രയം), രവീന്ദ്രനാഥടാഗോര്‍ എന്നിവരുടെ കൃതികളെ ഉപജീവിച്ചാണ് ഉണ്ടായത്. ഈയൊരു സാഹിത്യ പാരമ്പര്യം സിനിമയുടെ ആദ്യകാലത്താണ് അധികമുണ്ടായത്. കേരളത്തിലും പ്രശസ്ത നോവലുളെയും കഥകളെയും ഉപജീവിച്ച് സിനിമ നിര്‍മിക്കാനാണ് തുടക്കം മുതലേ താല്‍പര്യമുണ്ടായിരുന്നത്. മലയാളത്തിലെ രണ്ടാമത്തെ ചിത്രം തന്നെ 'മാര്‍ത്താണ്ഡവര്‍മ' എന്ന നോവലിനെ ആസ്പദമാക്കിയാണല്ലോ. 'ഓടയില്‍നിന്ന് ' എന്ന നോവല്‍ സിനിമയാക്കാനാഗ്രഹിച്ച് കേശവദേവിനെ സമീപിച്ചതിന്റെ നിരാശയില്‍നിന്നാണ് ടി.കെ.പരീക്കുട്ടി 'നീലക്കുയില്‍' നിര്‍മിക്കാനുള്ള താല്‍പര്യത്തോടെ രാമു കാര്യാട്ടിനെ കാണുന്നത്. ഉറൂബിന്റെ കഥയാണ് മനസ്സിലുള്ളത്. 'ഉമ്മാച്ചു' എന്ന നോവലെഴുതി പ്രശസ്തനാണ് അക്കാലത്ത് ഉറൂബ്. എങ്കിലും 'നീലക്കുയില്‍' പുസ്തകമായി പ്രസിദ്ധീകരിച്ചതല്ല. സിനിമയ്ക്കുവേണ്ടി അദ്ദേഹം പറഞ്ഞതാണ് നീലിയുടെ ദുരന്തകഥ. രാമു കാര്യാട്ടിനൊപ്പം പി.ഭാസ്‌കരനും സംവിധാനത്തില്‍ പങ്കാളിയായി. കെ.രാഘവന്‍ സംഗീതം നല്‍കിയ ഗാനങ്ങളെഴുതിയതും പി.ഭാസ്‌കരന്‍ തന്നെ. നാടന്‍ ഈണങ്ങളുടെ പാശ്ചാത്തല ഭംഗിയുള്ള 'നീലക്കുയിലി' ലെ ഗാനങ്ങള്‍ പില്‍ക്കാല മലയാള ചലച്ചിത്ര സംഗീതത്തെ ആകെ ആവേശിച്ചു. അതുവരെയുള്ള മലയാള ചിത്രങ്ങളില്‍ നിന്നും മറ്റു ഭാഷാ ചിത്രങ്ങളില്‍ നിന്നും നീലക്കുയിലിനെ വ്യത്യസ്തമാക്കിയതില്‍ സാധാരണ ജീവിത സന്ദര്‍ഭങ്ങള്‍, വസ്ത്രധാരണം, സംഭാഷണം തുടങ്ങിയ ഘടകങ്ങളുണ്ടായിരുന്നു. നവോത്ഥാനാന്തരവും സ്വാതന്ത്ര്യാനന്തരവുമുള്ള ഒരു തലമുറയ്ക്ക് പ്രതീക്ഷകളും ആവേശവും നല്‍കുന്നതായിരുന്നു അതിലെ പ്രമേയപരമായ വിവക്ഷകള്‍.
ദേശീയതയും ആധുനികതയും അതിന്റെ വിവിധ ഉപകരണങ്ങളിലൂടെ കടന്നുവന്ന് ഓരോ പൗരനെയും (യെയും) പരിവര്‍ത്തിപ്പിക്കുന്നതെങ്ങനെയെന്ന് പറഞ്ഞുറപ്പിക്കാനുള്ള പരിശ്രമം 'നീലക്കുയിലി' ലുണ്ട്. അനാഥയെന്നു കരുതപ്പെട്ടിരുന്ന നീലിയുടെ മകന്‍ ദേശീയ പൗരത്വത്തിലേക്കും പൊതുസമൂഹത്തിലേക്കും തിരിച്ചെടുക്കപ്പെടുന്നു. പ്രണയം, ജാതിരഹിതസമൂഹം എന്നിവയെക്കുറിച്ചെല്ലാമുള്ള ആദര്‍ശാത്മക ചിന്തകളും നീലക്കുയില്‍ മുന്നോട്ടുവയ്ക്കുകയുണ്ടായി. കവിയെന്ന നിലയ്ക്ക് പ്രശസ്തനായിരുന്ന പി.ഭാസ്‌ക്കരന്‍ ഗാനരചയിതാവെന്ന നിലയ്ക്കും പില്‍ക്കാലത്ത് പ്രശസ്തനാകുന്നത് നീലക്കുയിലിലെ ഗാനങ്ങളുലൂടെയാണ്.
കേരളീയ ജീവിതത്തെ പലവിധത്തില്‍ പുനര്‍ നിര്‍വചിക്കുന്ന ഗാനങ്ങള്‍ പില്‍ക്കാലത്തും പി.ഭാസ്‌ക്കരന്‍ എഴുതുകയുണ്ടായി. ഗാനങ്ങളില്‍ ഇത്രയേറെ ദേശീയസമൃദ്ധി നിറച്ച മറ്റൊരു ഗാനരചയിതാവുമില്ല ('മാമലകള്‍ക്കപ്പുറത്ത്'/'പത്തുവെളുപ്പിന്....' തുടങ്ങി നിരവധി പാട്ടുകള്‍) ദേശപ്പേരുകളും വൃക്ഷങ്ങളും പുഴുകളും മലകളുമെല്ലാം നിറഞ്ഞ കേരളീയ വൈവിദ്ധ്യമാണ് ഭാസ്‌ക്കരന്റെ ഗാനങ്ങള്‍.
1924-ല്‍ കൊടുങ്ങല്ലൂരില്‍ ജനിച്ച ഭാസ്‌ക്കരന്‍ രാഷ്ട്രീയ പ്രവര്‍ത്തകനായാണ് തുടക്കം കുറിച്ചത്. ക്വിറ്റിന്ത്യാ സമരത്തിലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലുമെല്ലാം അദ്ദേഹത്തിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. 1940-കളില്‍ മദ്രാസില്‍ നിന്നു പ്രസിദ്ധീകരിച്ചിരുന്ന 'ജയകേരളം' വാരികയുടെ എഡിറ്ററായും പ്രവര്‍ത്തിച്ചു. എന്നാല്‍, ഭാസ്‌ക്കരന്റെ പില്‍ക്കാല ജീവിതം കവിയും ഗാനരചയിതാവും സിനിമാസംവിധായകനും എന്ന നിലയ്ക്കായിരുന്നു. 47 ചലച്ചിത്രങ്ങളും മുവ്വായിരത്തിലേറെ ഗാനങ്ങളും കവിതകളുമാണ് അദ്ദേഹത്തിന്റെ കലാസമ്പാദ്യം. 1959 മുതല്‍ തുടങ്ങുന്ന ആകശവാണി ജീവിതവും സിനിമയ്ക്കും ഗാനരചനയ്ക്കുമുള്ള പ്രചോദനവും കൂട്ടായ്മയുമായാണ് പരിണമിച്ചത്. നീലക്കുയിലിന്റെ ആലോചനകള്‍ നടക്കുന്ന കാലത്തുതന്നെ ഉറൂബും കെ.രാഘവനുമൊക്കെ കോഴിക്കോട് ആകാശവാണിയിലുണ്ട്. ഈ കൂട്ടായ്മ പില്‍ക്കാലത്ത് 'രാരിച്ചന്‍ എന്ന പൗരനി'ലും മറ്റു സിനിമകളിലും തുടര്‍ന്നു.
'നീലക്കുയിലി'നെ തുടര്‍ന്ന് 'രാരിച്ചന്‍ എന്ന പൗരനാ'ണ് (1956) പി.ഭാസ്‌ക്കരന്‍ സംവിധാനം ചെയ്തത്. ഉറൂബിന്റെ തന്നെയായിരുന്നു കഥ. ദേശീയതാ സങ്കല്പത്തിലെ പൗരനെക്കുറിച്ചുള്ള ചിന്തകള്‍ ഉറൂബിന്റെ കഥകളില്‍ കടന്നുവരുന്നുണ്ട്. ഒരര്‍ത്ഥത്തില്‍ നീലക്കുയിലിന്റെ തുടര്‍ച്ച തന്നെയാണ് 'രാരിച്ചന്‍ എന്ന പൗരന്‍'. ആധുനികതയുമായി ബന്ധപ്പെട്ട ആശയങ്ങളുടെ ഗൗരവതരമായ ചര്‍ച്ചകള്‍ 'നീലക്കുയിലി' ലെന്നപോലെ 'രാരിച്ചനി' ലും നടക്കുന്നുണ്ട്. ഇത് വെറും ആശയതലത്തിലല്ലെന്നതും ദൈനംദീന ജീവിത സാഹചര്യങ്ങളിലാണെന്നതുമാണ് രാരിച്ചന്റെ പ്രസക്തി. ഉറൂബിന്റെ എക്കാലത്തെയും പ്രധാന പ്രമേയമായിരുന്ന മതേതര മാനവികതയുടെ ആശയയങ്ങളും 'നീലക്കുയിലി' ലെന്ന പോലെ 'രാരിച്ചനി' ലും ദൃശ്യമാണ്.
പില്‍ക്കാലത്ത് പി.ഭാസ്‌ക്കരന്‍ സംവിധാനം ചെയ്ത ചിത്രങ്ങളില്‍ ശ്രദ്ധേയമായത് 'ആദ്യകിരണങ്ങള്‍' (1964). 'ഇരുട്ടിന്റെ ആത്മാവ്' (1967). 'മൂലധനം' (1969), 'തുറക്കാത്ത വാതില്‍' (1970), 'ഉമ്മാച്ചു' (1971), 'കള്ളിച്ചെല്ലമ്മ' (1969) എന്നിവയാണ്. 'ഇരുട്ടിന്റെ ആത്മാവ്' എം.ടി യുടെ കഥയെ ആശ്രയിച്ചും 'ഉമ്മാച്ചു' ഉറൂബിന്റെ നോവലിനെ അവലംബിച്ചുമാണ് നിര്‍മ്മിക്കപ്പെട്ടത്. 'ഇരുട്ടിന്റെ ആത്മാവിന്' സാമൂഹ്യ പ്രസക്തിയുള്ള ചിത്രത്തിനും 'തുറക്കാത്ത വാതിലിന്' ദേശീയോദ്ഗ്രഥന ചിത്രത്തിനുമുള്ള ദേശീയ അവാര്‍ഡുകള്‍ ലഭിച്ചു. ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനും ഏഷ്യാനെറ്റിന്റെ ആദ്യ ചെയര്‍മാനുമായിരുന്നു. ജെ.സി.ഡാനിയല്‍ അവാര്‍ഡ് നല്‍കി കേരളം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. മറവി രോഗത്തിന് കീഴടങ്ങിയാണ് 2007-ല്‍ അദ്ദേഹം അന്തരിച്ചത്.

കാര്യാട്ടിന്റെ എവറസ്റ്റാരോഹണം
വിഖ്യാതങ്ങളായ നോവലുകളെ ഉപജീവിച്ച് നിര്‍മിക്കപ്പെട്ട സിനിമകളില്‍ കലാപരമായ വിജയം നേടിയവ ഏറെയില്ല. നോവലിന്റെ പ്രശസ്തിയുടെ ഭാരം കാരണം സിനിമയെ അതിന്റെ വഴിക്കു നയിക്കാന്‍ കഴിയാതെ പോകുന്നതാണ് പലപ്പോഴും പരാജയമായി അനുഭവപ്പെടുന്നത്. മലയാളത്തില്‍ ഇതിനൊരപവാദമായത് 'ചെമ്മീന്റെ' സിനിമാവിഷ്‌ക്കാരമാണ്. തകഴിയുടെ നോവലിന്റെ പ്രശസ്തിയെ കടന്നുനിന്നു, 'ചെമ്മീന്‍' എന്ന സിനിമ. കടല്‍ മലയാളത്തില്‍ ഏറെ ആവഷ്‌ക്കരിക്കപ്പെട്ട ഭൂപ്രദേശമല്ല. കടലിനോട് ഏറെ അടുത്തു കിടക്കുന്നവരും നീണ്ട കടല്‍തീരം സ്വന്തമായുള്ളവരുമാണ് മലയാളികളെങ്കിലും തങ്ങളുടെ എഴുത്തില്‍ കടലാഴം കുറവാണെന്ന് ഡോ. കെ.ഭാസ്‌ക്കരന്‍നായരുടെ അറുപതാണ്ടുകള്‍ക്കു മുന്‍പു തന്നെ എഴുതിയിട്ടുണ്ട്- (കലയും കാലവും). കടലിന്റെ സിനിമാവിഷ്‌ക്കാരം അത്രപോലും നടന്നിട്ടില്ലാത്തൊരു കാലത്താണ് രാമുകാര്യാട്ട് കടലിനെ തന്റെ സിനിമയിലാനയിക്കുന്നത്. അതിനൊരു കാരണവുമുണ്ട്. കടലോരപ്രദേശത്ത് ജനിച്ച രാമു കാര്യാട്ടിന് കടല്‍ ഒരു അന്യദേശ സമസ്യയല്ല. കടലും കരയും ദുരന്തപ്രണയവുമെല്ലാം ചേര്‍ന്ന് 'ചെമ്മീന്‍' ഒരു നവീന സിനിമാനുഭവമായി. ബംഗാളിയായ സലില്‍ ചൗധരിയുടെ ഈണങ്ങള്‍ അത്ഭുതകരമാം വിധം കടലിന്റെ അന്തരീക്ഷത്തോടിണക്കമുള്ളതായി. പ്രകൃതി ഒരു പ്രധാന കഥാപാത്രമാകുന്നതും ഒരു ഭൂപ്രദേശത്തിന്റെ സൂക്ഷ്മ ജീവിതം ആവിഷ്‌കരിക്കപ്പെട്ടു എന്നതും മലയാള സിനിമയിലെ ആദ്യാനുഭവമായിരുന്നു. സലില്‍ ചൌധരിക്കു പുറമെ മര്‍കസ് ബര്‍ട്ട്‌ലി (ഛായാഗ്രഹണം) ഋഷികേശ് മുഖര്‍ജി (എഡിറ്റിംഗ്) തുടങ്ങി പുറത്തു നിന്നുള്ള വിദഗ്ദരുടെ സാന്നിദ്ധ്യവും വര്‍ണ്ണചിത്രമെന്ന പ്രത്യേകതയും 'ചെമ്മീനി' നുണ്ട്. മലയാളി കലാകാരന്മാരെ പരമാവധി ഉള്‍പ്പെടുത്തുക എന്നതായിരുന്നു 'നീലക്കുയിലി' ല്‍ സ്വീകരിച്ച നിലപാടെങ്കില്‍ അന്യഭാഷാ കലാകാരന്‍മാരായിരുന്നു 'ചെമ്മീനി' ന്റെ ജീവന്‍.
പി.വത്സലയുടെ നോവലിനെ ആസ്പദമാക്കിയാണ് വയനാടന്‍ അന്തരീക്ഷത്തില്‍ 'നെല്ല്' എന്ന ചിത്രം നിര്‍മിച്ചത്. 'ചെമ്മീനി' ല്‍ സാധ്യമായ ദൃശ്യസാക്ഷാത്ക്കാര വൈഭവമൊന്നും 'നെല്ലില്‍' പ്രകടിപ്പിക്കാനായില്ല. മലയാള സിനിമാ ചരിത്രത്തില്‍ ചരിത്രപ്രതിഷ്ഠിതമായ 'നീലക്കുയില്‍', 'ചെമ്മീന്‍' എന്നീ ചിത്രങ്ങളുടെ സംവിധായകനായാണ് രാമു കാര്യാട്ട് ഓര്‍മിക്കപ്പെടുന്നത്. 'ചെമ്മീന്‍' എന്ന ചിത്രം തന്റെ കലാജീവിതത്തിന്റെ എവറസ്റ്റാരോഹണമായാണ് കാര്യാട്ട് കണ്ടത്. അതുകൊണ്ടാണ് പില്‍ക്കാല ചിത്രങ്ങള്‍ വേണ്ടത്ര വിജയിക്കാതിരുന്നപ്പോഴൊക്കെതന്റെ വിജയത്തില്‍ അഹങ്കരിച്ചുകൊണ്ട് എവറസ്റ്റ് കൊല്ലം തോറും കയറേണ്ടതുണ്ടോ എന്ന് അദ്ദേഹം ചോദിച്ചുകൊണ്ടിരുന്നത്.
1927-ല്‍ ചേറ്റുവായില്‍ ജനിച്ച രാമു കാര്യാട്ടിന് ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം മാത്രമെ നേടാനുയുള്ളൂ. അച്ഛന്‍ ചെറുപ്പത്തിലേ മരിച്ചു പോയി. കെ.പി.എ.സിയിലൂടെ നാടക പ്രവര്‍ത്തകനായാണ് തുടക്കം. പി.ഭാസ്‌ക്കരനെപ്പോലെ തന്നെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും കൂടെകൊണ്ടു നടന്ന കാര്യാട്ട് അസംബ്ലി ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥിയാവുകയും ഒരു പ്രാവശ്യം അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഒരു തെലുങ്ക് ചിത്രമടക്കം പതിമൂന്ന് ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തത്. 'മുടിയനായ പുത്രന്‍' (1961), 'മൂടുപടം' (1963), 'അഭയം' (1970), 'നെല്ല്' (1974), 'ദ്വീപ്' (1976), 'അമ്മുവിന്റെ ആട്ടിന്‍കുട്ടി' (1978), എന്നിവയാണ് രാമു കാര്യാട്ടിന്റെ മറ്റു പ്രധാന ചിത്രങ്ങള്‍. 'ചെമ്മീനി‘ന് പ്രസിഡന്റിന്റെ സ്വര്‍ണമെഡല്‍ ലഭിച്ചതിനു പുറമെ 'മുടിയനായ പുത്രന്' മികച്ച മലയാള ചിത്രത്തിനുള്ള സില്‍വര്‍ മെഡലും ലഭിച്ചു. മോസ്‌കോ ചലച്ചിത്ര മേളയിലെ ജൂറി അംഗമായിരുന്നിട്ടുണ്ട്. 1979-ല്‍ കാര്യാട്ട് അന്തരിച്ചു.

'നീലവെളിച്ചം' ബ്ലാക്ക് ആന്റ് വൈറ്റില്‍
വൈക്കം മുഹമ്മദ് ബഷീറിന്റെ 'നീലവെളിച്ചം' എന്ന കഥയ്ക്ക് 'ഭാര്‍ഗവീനിലയം' എന്ന പേരില്‍ സിനിമാവിഷ്‌ക്കാരം നല്‍കുമ്പോള്‍ സംവിധായകനായ എ.വിന്‍സെന്റില്‍ സിനിമാട്ടോഗ്രാഫര്‍ എന്ന നിലയ്ക്കുള്ള സൂക്ഷ്മ നിരീക്ഷണ വ്യഗ്രതയും തുല്യ അളവില്‍ പ്രവര്‍ത്തിച്ചിരുന്നു. ബ്ലാക്ക് ആന്റ് വൈറ്റില്‍ നിര്‍മിക്കുന്ന ഒരു ചിത്രത്തില്‍ നീലനിറം എങ്ങനെ ദൃശ്യാനുഭവമാക്കും എന്ന ചിന്ത വിന്‍സന്റിനുണ്ടായിരുന്നു. എങ്കിലും പടം കണ്ട് കുറച്ചുകാലം കഴിഞ്ഞ് തങ്ങള്‍ പടം കണ്ടത് കളറിലാണോ എന്ന് പലരും അദ്ദേഹത്തിന്റെ അടുത്തുതന്നെ സംശയം പറയുകയുണ്ടായി. 'ഭാര്‍ഗവീനിലയ'ത്തില്‍ മാനേജരായി പ്രവര്‍ത്തിച്ച പി.എ.ബക്കര്‍ ആദ്യമായി സംവിധാനം ചെയ്ത 'കബനീ നദി ചുവന്നപ്പോള്‍' എന്ന ചിത്രത്തെക്കുറിച്ചും വിന്‍സന്റ് ഇതേ അഭിപ്രായം പുലര്‍ത്തിയിരുന്നു. ബ്ലാക്ക് ആന്റ് വൈറ്റിലും 'ദൃശ്യാത്മക'മായ ആ ചുവപ്പിനെക്കുറിച്ച് അദ്ദേഹത്തിന് അറിയാഞ്ഞിട്ടല്ല. ഒരു ക്യാമറാമാന്റെ സൂക്ഷ്മത അദ്ദേഹത്തെ കൊണ്ടു ചെന്നെത്തിക്കുന്ന നിശിതമായ ദൃശ്യബോധമാണത്.
'ഭാര്‍ഗവീനിലയം' (1964) മലയാള സിനിമയിലെ അക്കാലത്തെ അത്ഭുതങ്ങളിലൊന്നായിരുന്നു. ക്യാമറാമാന്‍ എന്ന നിലയ്ക്കുള്ള സാങ്കേതിക പരിചയം സിനിമ എന്ന മാധ്യമത്തെക്കുറിച്ചുള്ള സൂക്ഷ്മബോധമായി വികസിച്ചതിന്റെ ഫലമായാണ് 'ഭാര്‍ഗവീനിലയം' ഉണ്ടാകുന്നത്. ഭ്രമാത്മകമായ അതിന്റെ ആഖ്യാനരീതിയെ വെറുമൊരു യക്ഷിക്കഥയായാണ് പലരും കണ്ടത്. അതുകൊണ്ടാണ് അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്ന ചിത്രമാണതെന്നൊക്കെ ലളിതമനസ്‌ക്കരായ നിരൂപകര്‍ വിമര്‍ശനമുന്നയിച്ചത്. പില്‍ക്കാലത്ത് 'ഭാര്‍ഗവീനിലയ' മെന്ന പ്രയോഗം മലയാളത്തിലെ ഒരു ശൈലിയായി മാറുകയും ചെയ്തു.
'നീലക്കുയിലി'ന്റെ ക്യാമറാമാനെന്ന നിലയ്ക്കാണ് എ.വിന്‍സെന്റ് ശ്രദ്ധേയനാകുന്നത്. അതിനു മുമ്പുതന്നെ തമിഴ്, തെലുങ്ക് സിനിമകളിലെല്ലാം അദ്ദേഹം ക്യാമറ കൈകാര്യം ചെയ്തിട്ടുണ്ട്. ദൃശ്യബോധത്തിലെ കാര്‍ക്കശ്യം കാരണം പലപ്പോഴും 'നീലക്കുയിലി'ന്റെ ഷൂട്ടിങ്ങിനിടയില്‍ സംവിധായകനുമായി തര്‍ക്കിക്കുകയും പിണങ്ങിപ്പോകേണ്ടി വരികയും ചെയ്തിട്ടുണ്ട്.
1928-ല്‍ കോഴിക്കോട് ജനിച്ച അലോഷ്യസ് വിന്‍സെന്റിനെ ക്യാമറയോടുള്ള അഭിനിവേശമാണ് സിനിമയിലെത്തിച്ചതെന്നു പറയാം. മദ്രാസില്‍ ഇന്‍കം ടാക്‌സ് കമ്മീഷണറായിരുന്ന അച്യുതന്‍ നായരാണ് വിന്‍സെന്റിനെ ജെമിനി സ്റ്റുഡിയോയിലെത്തിക്കുന്നത്. അച്യുതന്‍നായരുടെ മക്കളായ രുഗ്മിണിയുടേയും രമയുടേയും ചിത്രങ്ങള്‍ വിന്‍സെന്റ് നേരത്തെ എടുത്തിട്ടുണ്ടായിരുന്നു. ഇതില്‍ രുഗ്മിണിയുടെ രംഭയുടെ പോസിലുള്ള ചിത്രമാണ് അച്യുതന്‍നായര്‍ ജെമിനിയില്‍ കാണിച്ചത്. വിന്‍സെന്റ് തന്നെ എടുത്തതാണോ ചിത്രമെന്നു മാത്രമേ അവര്‍ ചോദിച്ചുള്ളൂ. അഞ്ചു മിനുട്ടുകള്‍ക്കുള്ളില്‍ അപ്പോയിന്റ്‌മെന്റ് ഓര്‍ഡര്‍ നല്‍കി. സിനിമാ ജീവിതത്തിലേക്കുള്ള അപ്പോയിന്റ്‌മെന്റ് ഓര്‍ഡറായിരുന്നു 1947-ല്‍ ജെമിനി സ്റ്റുഡിയോയില്‍ നിന്ന് ലഭിച്ചതെന്ന് അദ്ദേഹം തിരിച്ചറിയുന്നു.
'നീലക്കുയിലി'ന്റെ ക്യാമറാമാന്‍ എന്ന നിലയിലാണ് വിന്‍സെന്റിന്റെ മലയാള സിനിമാ പ്രവേശനമെങ്കിലും ആ ചിത്രത്തിന്റെ മറ്റു പ്രവര്‍ത്തനങ്ങളിലും അദ്ദേഹത്തിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. പി.ഭാസ്‌ക്കരന്‍ വസൂരി ബാധിച്ച് കിടപ്പിലായിരുന്ന സമയത്ത് 'നീലക്കുയിലി'ന്റെ കഥ രാമു കാര്യാട്ടും വിന്‍സന്റും ചേര്‍ന്നാണ് ഉറൂബില്‍ നിന്ന് കേള്‍ക്കുന്നത്. ദൃശ്യങ്ങളോരോന്നും മനസ്സില്‍ കണ്ടുകൊണ്ടാണ് ആ കഥ കേള്‍ക്കുന്നത്. 'നീലക്കുയിലി'ലൂടെ മലയാളത്തിലെ ആദ്യത്തെ ക്രയിന്‍ഷോട്ട് എടുക്കുന്നതും വിന്‍സന്റാണ്. പില്‍ക്കാലത്ത് സംവിധായകനായപ്പോള്‍ അദ്ദേഹത്തിന്റെ ഭൂരിഭാഗം സിനിമകള്‍ക്കും പാട്ടുകളെഴുതിയത് പി.ഭാസ്‌ക്കരനായിരുന്നു. എന്നാല്‍ ഭാസ്‌ക്കരന്‍ പിന്നീടൊരിക്കലും വിന്‍സന്റിനെ ക്യാമറാമാനായി വിളിച്ചില്ല.
'ഭാര്‍ഗവീനിലയ'ത്തെ തുടര്‍ന്ന് സംവിധാനം ചെയ്ത 'മുറപ്പെണ്ണ്' (1965) എന്ന ച്ത്രവും
പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു. എം.ടി.വാസുദേവന്‍ നായര്‍ തിരക്കഥാകൃത്തായി എത്തുന്നത് ഈ സിനിമയിലൂടെയാണ്. 'മുറപ്പെണ്ണി'ലൂടെ എം.ടി. കൊണ്ടുവന്ന വള്ളുവനാടന്‍ സംഭാഷണങ്ങളും ഭാരതപ്പുഴ എന്ന കഥാപാത്രവും മരുമക്കത്തായത്തിന്റെ നിശ്വാസങ്ങളുമെല്ലാം പില്‍ക്കാല മലയാള സിനിമയെ ഗാഢമായി സ്വാധീനിച്ചു. ഭാരതപ്പുഴയും പരിസരവും മലയാള സിനിമയിലെ ഒഴിവാക്കാനാവാത്ത ദേശസാന്നിദ്ധ്യമായി. ശോഭനാ പരമേശ്വരന്‍ നായര്‍ നിര്‍മാതാവായി ഈ ചിത്രത്തിനു പുറമെ 'നഗരമേ നന്ദി' (1967) എന്നൊരു ചിത്രമാണ് എഴുപതുകള്‍ക്കു മുമ്പ് അദ്ദേഹം സംവിധാനം ചെയ്തത്. എം.ടി യായിരുന്നു അതിന്റെയും കഥാകൃത്ത്. 'അസുരവിത്ത്' (1968), 'നദി' (1969), 'ത്രിവേണി' (1970), 'അച്ചാണി' (1973) തുടങ്ങിയ ശ്രദ്ധേയങ്ങളായ ഏതാനും ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തുവെങ്കിലും 'ഭാര്‍ഗവീനിലയ'ത്തെ അതിശയിക്കത്തക്കതായി അവയൊന്നും മാറിയില്ല. 1996-ലെ ജെ.സി.ഡാനിയല്‍ പുരസ്‌ക്കാരം വിന്‍സന്റിനായിരുന്നു.

പി.എന്‍.മേനോന്‍ നിര്‍മിച്ച വഴി
'റോസി' (1965) എന്ന ചിത്രത്തോടെയാണ് പി.എന്‍.മേനോന്‍ സംവിധായകനാകുന്നത്. അതിനു മുമ്പ് 'നിണമണിഞ്ഞ കാല്‍പാടുകള്‍' (1963) എന്ന ചിത്രത്തിന്റെ കലാസംവിധായകനായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രൊഡക്ഷന്‍ ബോയി, പോസ്റ്റര്‍ ഡിസൈനര്‍ തുടങ്ങി മറ്റു പല ജോലികളിലും ഏര്‍പ്പെട്ട മേനോന്റെ കലാജീവിതത്തിന് വലിയൊരു പരിവര്‍ത്തനം സംഭവിക്കുന്നത് 'റോസി' എന്ന ചിത്രത്തിലൂടെയാണ്. മൂന്നു പതിറ്റാണ്ടിനിടയ്ക്ക് ഇരുപത്തിമൂന്ന് സിനിമകളാണ് അദ്ദേഹം സംവിധാനം ചെയ്തത്. പി.എന്‍.മേനോന്റെ സിനിമാജീവിതത്തിന്റെ പൂര്‍ണതയായി രേഖപ്പെടുത്താവുന്നതാണ് 'ഓളവും തീരവും' (1970) എന്ന ചിത്രം. 'റോസി'യില്‍ അദ്ദേഹം തുടങ്ങിവെച്ച സ്വാഭാവിക പ്രകാശത്തിന്റെ ഉപയോഗം സെറ്റുകള്‍ക്കു പുറത്തുള്ള ചിത്രീകരണം എന്നിവയുടെയൊക്കെ പൂര്‍ത്തീകരണമാണ് 'ഓളവും തീരവും'. മലയാള സിനിമയെ സ്റ്റുഡിയോ സെറ്റുകള്‍ക്ക് പുറത്തിറക്കിയ ആള്‍ എന്ന വിശേഷണം മേനോന് നേടിക്കൊടുത്തതും ഈ ചിത്രമാണ്. 'നീലക്കുയിലി' ല്‍ തന്നെ ആരംഭിക്കുന്നുണ്ട് വാതില്‍പുറ ചിത്രീകരണങ്ങളുടെ പാരമ്പര്യം. 'നീലക്കുയിലി'ലെ വരമ്പ് പൊട്ടുന്ന രംഗം മഴയത്ത് ഹെഡ്‌ലൈറ്റിന്റെ വെളിച്ചത്തില്‍ ചിത്രീകരിച്ച അനുഭവത്തെക്കുറിച്ച് ക്യാമറാമാനായിരുന്ന വിന്‍സന്റ് രേഖപ്പെടുത്തിയിട്ടുണ്ട്. 'നീലക്കുയില്‍' മുതലിങ്ങോട്ടുള്ള പ്രധാന ചിത്രങ്ങളെല്ലാം സിനിമാ ഭാഷയോട് കൂടുതലടുക്കാന്‍ ശ്രമിച്ചുവെങ്കിലും അവയിലൊക്കെ വിടാതെ നിന്ന നാടകഭാഷാ സ്വാധീനവും നാടക അരങ്ങിനെ ഓര്‍മിപ്പിക്കുന്ന ചലനങ്ങളുമെല്ലാം പരിഹരിക്കാനുള്ള പരിശ്രമം 'ഓളവും തീര' ത്തിലുണ്ട്. ആ ചിത്രത്തിന്റെ പോസ്റ്ററുകളിലും പോസ്റ്റര്‍ ഡിസൈന്‍ കൂടിയായ മേനോന്‍ വലിയ മാറ്റം വരുത്തുകയുണ്ടായി.
സി.എസ്.വെങ്കിടേശ്വരന്‍ നിരീക്ഷിക്കുന്നതുപോലെ അദ്ദേഹം മലയാളത്തിലെ നവതരംഗ സിനിമയുടെ ഭാഗമായിരുന്നില്ല എന്നതുപോലെ സിനിമാവ്യവസായത്തിലെ അധികാരഘടനയുമായി പൊരുത്തപ്പെട്ട ആളുമായിരുന്നില്ല. എന്നാല്‍, ഇത്തരമൊരാളാണ് മലയാളത്തിലെ നവതരംഗ സിനിമയ്ക്ക് നാന്ദിയായത് എന്ന് ഇന്ന് തിരിച്ചറിയപ്പെട്ടിട്ടുണ്ട്.
1928-ല്‍ വടക്കാഞ്ചേരിയില്‍ ജനിച്ച പി.എന്‍.മേനോന്‍ ഇരുപതാമത്തെ വയസ്സില്‍ മദ്രാസിലെത്തി. ജോലിയൊന്നും കിട്ടാതെ സേലത്തും മറ്റുമായി അലഞ്ഞ അദ്ദേഹം നിര്‍മാതാവ് ബി.നാഗിറെഡ്ഢിയുടെ മാസികയ്ക്ക് വരച്ചു നല്‍കിയ കവര്‍ചിത്രമാണ് ജീവിതത്തിലൊരു വഴിത്തിരിവിന് കാരണമായത്. 1951-ല്‍ വാഹിനി സ്റ്റുഡിയോയില്‍ ഒരു ചെറിയ ജോലി തരപ്പെട്ടത് അങ്ങനെയാണ്. എന്നാല്‍ അത് സംവിധായക പദവിയിലേക്കുള്ള വഴിയായി മാറാന്‍ 1965 വരെ കാത്തിരിക്കേണ്ടി വന്നു. സിനിമയിലെ മുഖ്യധാരയോടൊപ്പമാണ് മേനോന്‍ നിലയുറപ്പിച്ചതെങ്കിലും അതിനോട് നിരന്തരം കലഹിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ സ്വഭാവം. 'കുട്ട്യേടത്തി' (1971), 'മാപ്പുസാക്ഷി' (1971), 'ചെമ്പരത്തി' (1972), 'പണിമുടക്ക്' (1972), 'അര്‍ച്ചനടീച്ചര്‍' (1981), 'കടമ്പ' (1983) എന്നിവയാണ് അദ്ദേഹത്തിന്റെ ഗണനീയമായ മറ്റു ചിത്രങ്ങള്‍.
'ഓളവു തീരവും' മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടി. സമഗ്രസംഭാവനയ്ക്കുള്ള 2001ലെ ജെ.സി ഡാനിയല്‍ അവാര്‍ഡും അദ്ദേഹത്തിനു ലഭിച്ചു. 2008-ല്‍ നിര്യാതനാകുമ്പോള്‍ സിനിമയില്‍ നിന്നും അതിനകത്ത് താന്‍ സൃഷ്ടിച്ച കലാപങ്ങളില്‍ നിന്നുമെല്ലാം ഏറെ അകന്നു കഴിഞ്ഞിരുന്നു അദ്ദേഹം.
'ഓളവും തീരവും' എന്ന ചിത്രത്തിലൂടെ സാധ്യമായ പ്രതിഭാധനന്‍മാരുടെ സംഗമം പില്‍ക്കാലത്ത് ഭിന്നരീതികളില്‍ മലയാള സിനിമയെ സമ്പന്നമാക്കുകയുണ്ടായി. പി.എ.ബക്കറായിരുന്നു ചിത്രത്തിന്റെ നിര്‍മാതാവ്. എം.ടി വാസുദേവന്‍ നായര്‍ തിരക്കഥയും മങ്കട രവിവര്‍മ ക്യാമറയും ബാബുരാജ് സംഗീതവും കൈകാര്യം ചെയ്തു. ഇവരില്‍ പലരും പില്‍ക്കാലത്ത് സമാന്തര സിനിമാ പ്രസ്ഥാനത്തോടൊപ്പമുണ്ടായിരുന്നു. സാഹിത്യവും സിനിമയും തമ്മിലുള്ള ഗാഢബന്ധം മലയാള സിനിമയുടെ ആദ്യകാലംതൊട്ടേയുണ്ടെങ്കിലും സിനിമയെ സാഹിത്യത്തില്‍ നിന്നു വേര്‍തിരിക്കുന്നതില്‍ ആദ്യകാല സംവിധായകരുടെ പരിശ്രമം വേണ്ടത്ര വിജയിക്കുകയുണ്ടായില്ല. പി.എന്‍.മേനോന് ഇക്കാര്യത്തില്‍ കണിശമായ നിലപാടുണ്ടായിരുന്നു. സാഹിത്യത്തോട് എനിക്കത്ര കമ്പമില്ല എന്നദ്ദേഹം തുറന്നു പറഞ്ഞിട്ടുമുണ്ട്. 'Remove the literature and make the film' എന്ന ബെര്‍ഗ്മാന്റെ തത്ത്വമായിരുന്നു അദ്ദേഹത്തെ നയിച്ചിരുന്നത്. കോംപ്രമൈസ് ഇല്ലാതെ നമുക്കൊരു സിനിമയുണ്ടാക്കണം എന്ന പി.എ. ബക്കറിന്റെ നിരന്തരമായ ആഗ്രഹത്തിന് പി.എന്‍.മേനോന്‍ ഒരുക്കിയ ദൃശ്യസാക്ഷാത്കാരമായിരുന്നു 'ഓളവു തീരവും'. പില്‍ക്കാലത്ത് എം.ടി.വാസുദേവന്‍ പി.എന്‍.മേനോനെക്കുറിച്ച് ഇങ്ങനെ എഴുതി:
“ സത്യജിത്‌റായിയുടെ സ്വാധീനം ഇന്ത്യന്‍ സിനിമയിലെ നവാഗതരില്‍ മുഴുവന്‍ ശക്തമായി നിന്ന കാലത്താണ് പി.എന്‍.മേനോനും സിനിമയെടുത്തത്. റേയുടെ ഭാവഗീത സദൃശ്യമായ മന്ദതാളക്രമം വിട്ട് ചടുലവും പ്രക്ഷുബ്ദവുമായ ഒരവതരണരീതി സ്വയം കണ്ടെത്തി എന്നതാണ് പി.എന്‍.മേനോന്റെ പ്രസക്തി” (പി.എന്‍.മേനോന്‍/കേരള ചലച്ചിത്ര അക്കാദമി)
സമാന്തര സിനിമ, സമാന്തര വഴികള്‍
'ഓളവു തീരവും' സൃഷ്ടിച്ച ഭാവുകത്വമാറ്റങ്ങളെ പിന്തുടര്‍ന്ന് അടൂര്‍ ഗോപാലകൃഷ്ണന്റെ 'സ്വയംവരം' (1972) പുറത്തുവന്നത് മലയാള സിനിമയിലെ നവസിനിമാ പ്രസ്ഥാനത്തിന്റെ തുടക്കമായി കണക്കാക്കപ്പെടുന്നു. 1965-ല്‍ ചിത്രലേഖാ ഫിലിം സൊസൈറ്റിയുടേയും തുടര്‍ന്നുള്ള വര്‍ഷങ്ങളിലുണ്ടായ മറ്റുഫിലിം സൊസൈറ്റികളുടെയും രൂപീകരണഫലമായി മലയാളി സിനിമാപ്രേക്ഷകരുടെ ഭാവുകത്വത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ മൂര്‍ത്തരൂപമായാണ് 'സ്വയംവരം' പുറത്തുവരുന്നത്. ഫിലിം സൊസൈറ്റികള്‍ 'സ്വയംവര' ത്തിന് വ്യാപകമായ പ്രദര്‍ശനവേദിയൊരുക്കുകയും ചെയ്തു. എങ്കിലും വ്യത്യസ്തമായ ആവിഷ്‌ക്കാരരീതികൊണ്ടും മറ്റും പ്രേക്ഷകര്‍ ആദ്യഘട്ടത്തില്‍ വേണ്ടവിധം സ്വീകരിക്കാതിരുന്ന പ്രസ്തുത ചിത്രം നാല് ദേശീയ അവാര്‍ഡുകള്‍ (മികച്ച ചിത്രം, സംവിധായകന്‍, ഛായാഗ്രാഹകന്‍, നടി) നേടിയതോടെയാണ് വീണ്ടും ശ്രദ്ധയിലെത്തുന്നത്. 'തുലാഭാര' (1968)ത്തിലെ അഭിനയത്തിലൂടെ ശാരദയ്ക്ക് നേരത്തെ തന്നെ ഉര്‍വശി അവാര്‍ഡ് ലഭിച്ചിരുന്നു. രണ്ടാമത്തെ അവാര്‍ഡാണ് 'സ്വയംവര' ത്തിലൂടെ ലഭിച്ചത്.
'ഓളവുംതീര' ത്തിന്റെ തുടര്‍ച്ച തന്നെയായിരുന്നു 'സ്വയംവരം'. 'സ്വയംവര' ത്തില്‍ ആരോപിക്കപ്പെടുന്ന കാവ്യാംശങ്ങളില്‍ പലതും അതിനും മുന്നേ 'ഓളവും തീരവും' എന്ന ചിത്രത്തില്‍ മുഖം കാട്ടിയിരുന്നു. ചലച്ചിത്ര സ്വഭാവം പുലര്‍ത്തുന്ന രീതിയില്‍ ഷോട്ടുകള്‍ കമ്പോസ് ചെയ്യപ്പെട്ടിരുന്നു എന്നതാണ് 'ഓളവു തീര' ത്തിന്റെ ഒന്നാമത്തെ പ്രത്യേകത. പാശ്ചാത്തല സംഗീതം നിയന്ത്രിക്കപ്പെട്ടിരുന്നു. സംഭാഷണങ്ങളില്‍ മിതത്വം പാലിക്കപ്പെട്ടിരുന്നു. ചലച്ചിത്ര ഭാഷയ്ക്കനുയോജ്യമായ ഒരു കൊച്ചുകഥ ഉചിതമായ ഭാവികാസം പ്രാപിച്ചതായിരുന്നു 'ഓളവും തീരവും'. (വിജയകൃഷ്ണന്‍/മലയാള സിനിമയുടെ കഥ).
എന്നാല്‍ 'സ്വയംവര' ത്തിനു ശേഷം മലയാള സിനിമ കച്ചവട സിനിമയെന്നും കലാസിനിമയെന്നും രണ്ടു വ്യത്യസ്ത വഴികളിലൂടെയാണ് മുന്നോട്ടു പോയത്. കലാസിനിമയുടെ വഴിയില്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഒട്ടേറെ സംവിധായകരും മികച്ച സിനിമകളുമുണ്ടായി. ദേശീയ അന്തര്‍ദ്ദേശീയ തലങ്ങളില്‍ മലയാള സിനിമ ആദരിക്കപ്പെട്ടു. 1970-കള്‍ക്കു മുന്‍പ് പ്രകടമല്ലാതിരുന്ന കച്ചവട സിനിമ എന്ന സങ്കല്‍പം, അതില്‍ നിന്ന് കലാത്മകത പൂര്‍ണമായും വിട്ടകന്നപ്പോള്‍ കൂടുതല്‍ കലാവിരുദ്ധമാവുകയാണുണ്ടായത്. ലൈംഗികത, സംഘട്ടനങ്ങള്‍ എന്നിവ പുതിയ വിപണന ചേരുവകളായി അവയില്‍ സ്ഥാനം പിടിച്ചു. എന്നാല്‍ പി.ഭാസ്‌ക്കരന്‍ മുതല്‍ പി.എന്‍.മേനോന്‍ വരെയുള്ളവരുടെ പിന്തുടര്‍ച്ചയും കച്ചവട സിനിമയില്‍ ഉണ്ടായി. പ്രതിഭാധനരായ ചില സംവിധായകര്‍ അവയുടെ തുടര്‍ച്ചയായി  ഹൃദ്യമായ ചില ചിത്രങ്ങളൊരുക്കുകയും ചെയ്തു.
'കൊടിയേറ്റ' ത്തിനു ശേഷംമുള്ള കാലത്ത് പി.ഭാസ്‌ക്കരനും രാമു കാര്യാട്ടും വിന്‍സന്റും പി.എന്‍.മേനോനും എടുത്ത ചിത്രങ്ങളൊന്നും 'കൊടിയേറ്റ'ത്തേയോ തങ്ങളുടെ തന്നെ എറ്റവും മികച്ച ചിത്രങ്ങളേയോ കവച്ചുവെയ്ക്കുന്ന അനുഭവങ്ങളായില്ല. 'കൊടിയേറ്റ'ത്തിനു ശേഷം അതിലും താണതരത്തിലുള്ള പരീക്ഷണങ്ങള്‍ക്കൊന്നും യാതൊരു പ്രസക്തിയുമുണ്ടായിരുന്നില്ല.
പി.ഭാസ്‌ക്കരന്‍ മുതല്‍ പി.എന്‍മേനോന്‍ വരെയുള്ള നാലുപേരില്‍ 1954 മുതല്‍ 1970 വരെയുള്ള

കാലഘട്ടത്തിലെ സിനിമയിലെ പരിവര്‍ത്തന ശ്രമങ്ങളെ സംക്ഷേപിക്കാമെങ്കിലും മറ്റൊരു സംവിധായകനും ഒരേ ഒരു സിനിമയും പരാമര്‍ശമഹിക്കുന്നുണ്ട്. പി.രാമദാസ് സംവിധാനം ചെയ്ത 'ന്യൂസ്‌പേപ്പര്‍ ബോയ്' (1955) ആണ് ആ സിനിമ. നിയോറിയലിസത്തിന്റെ പാത പിന്തുടര്‍ന്ന് മലയാളത്തിലുണ്ടായ ആദ്യ സിനിമയാണത്. മലയാള സിനിമയുടെ പരിണാമത്തില്‍ പരാമര്‍ശിക്കപ്പെടാതെ പോകാന്‍ പാടില്ലാത്ത പേര്.
കെ.എസ് സേതുമാധവന്‍ എന്ന സംവിധായകനാണ് മറ്റൊരാള്‍. 'നാഴികക്കല്ല്' എന്നു വിശേഷിപ്പിക്കാവുന്ന മികച്ച ചിത്രങ്ങളൊന്നും അടയാളപ്പെടുത്താനില്ലെങ്കിലും കുറച്ചധികം നല്ല ചിത്രങ്ങള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്. 'ഓടയില്‍ നിന്ന്' (1965), 'അരനാഴികനേരം' (1970), 'യക്ഷി' (1968), 'അനുഭവങ്ങള്‍ പാളിച്ചകള്‍' (1971), 'പണിതീരാത്ത വീട്' (1973), 'ചട്ടക്കാരി' (1974), 'നക്ഷത്രങ്ങളേ കാവല്‍' (1978), 'ഓപ്പോള്‍' (1980) എന്നീ ചിത്രങ്ങളില്‍ ഒരു കാലഘട്ടത്തില്‍ സിനിമയുടെ ദൃശ്യഭാഷയിലുണ്ടായ പരിവര്‍ത്തനങ്ങളുടെ ചില മാതൃകകള്‍ കണ്ടെടുക്കാനാവും.
പി.ഭാസ്‌ക്കരന്‍ മുതല്‍ പി.എന്‍.മേനോന്‍ വരെയുള്ള നാലു സിനിമാ ജീവിതങ്ങളെ പലവിധത്തില്‍ പോഷിപ്പിക്കുകയും പൂരിപ്പിക്കുകയും അനുബന്ധമായി നിലനില്‍ക്കുകയും അതോടൊപ്പം
സ്വതന്ത്രാസ്തിത്വമുള്ളവരായിരിക്കുകയും ചെയ്തവരെക്കുറിച്ചുകൂടി പറയുമ്പോഴേ ഇത് പൂര്‍ത്തിയാകുകയുള്ളൂ. ടി.കെ.പരീക്കുട്ടി, കണ്‍മണി ബാബു, ശോഭനാ പരമേശ്വരന്‍ നായര്‍, പി.എ.ബക്കര്‍
എന്നീ നിര്‍മാതാക്കള്‍, ഉറൂബ്, ബഷീര്‍, എം.ടി എന്നീ എഴുത്തുകാര്‍, രാഘവന്‍, ബാബു രാജ് എന്നീ സംഗീതസംവിധായകര്‍, പി.ദേവദാസ് എന്ന ശബ്ദലേഖകന്‍, മധു എന്ന നടന്‍ എന്നിവരുടെ നിരന്തര സാന്നിദ്ധ്യമാണ് മേല്‍പറഞ്ഞ സംവിധായകരുടെ മികച്ച സൃഷ്ടികളുടെ പൂര്‍ണ്ണത.  മൂന്നു ചിത്രങ്ങളിലെ ('ചെമ്മീന്‍', 'ഭാര്‍ഗവീനിലയം', 'ഓളവു തീരവും') പ്രധാന നടനായിരുന്നു മധു. സാഹിത്യവും സാഹിത്യകാരന്‍മാരോടുള്ള ആഭിമുഖ്യവുമായിരുന്നു അക്കാലത്തിന്റെ കരുത്തെങ്കിലും അനിവാര്യമാം വിധം സാഹിത്യത്തെ തിരസ്‌ക്കരിച്ച് സിനിമയുടെ ദൃശ്യഭാഷ കണ്ടെത്താനും ആ കാലത്തിന് കഴിഞ്ഞു. താനടക്കമുള്ളവര്‍ തിരിച്ചറിയപ്പെടുന്ന ഒരു ഭാവികാലം പി.എന്‍.മേനോന്‍ മനസ്സില്‍ കണ്ടിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന് ഇങ്ങനെ പറയാന്‍ കഴിഞ്ഞത്:
“ ഒരു സത്യം- ഇന്നല്ലെങ്കില്‍ നാളെ വളര്‍ന്നു വരുന്ന തലമുറയെങ്കിലും എന്റെ പടങ്ങള്‍ കാണും. അതിന്റെ കോപ്പികള്‍ എവിടെയെങ്കിലും കാണാതിരിക്കില്ല. അത് അവര്‍ അന്വേഷിച്ചു കണ്ടുപിടിക്കും. അവര്‍ മനസ്സുകൊണ്ട് കൈയടിക്കും. എന്നെ ഓര്‍ക്കും. അതുമതി. ഞാന്‍ എന്റെ പടങ്ങള്‍ ഉണ്ടാക്കി എന്ന വിശ്വാസം എനിക്കുണ്ട്. ചരിത്രത്തില്‍ പേരു കുത്തുവാന്‍ വേണ്ടിയല്ല പറയുന്നത്. മലയാള സിനിമയുടെ ചരിത്രത്തില്‍ ഒരു വരിയെങ്കിലും പറഞ്ഞാല്‍ ഞാന്‍ ധന്യനാണ്.” 
അതെ, മനസ്സുകൊണ്ട് കൈയടിച്ചുകൊണ്ടിരിക്കുന്നു.

റഫറന്‍സ്:
1. വിജയകൃഷ്ണന്‍ - മലയാള സിനിമയുടെ കഥ.
2. കെ.ജെ.ജോണി/സി.വേണുഗോപാല്‍-സിനിമയുടെ കാല്‍പാടുകള്‍
3. ഗൗതമന്‍ ഭാസ്‌ക്കരന്‍- അടൂര്‍ ഗോപാലകൃഷ്ണന്‍:സിനിമയില്‍ ഒരു ജീവിതം
4. സി.എസ്.വെങ്കിടേശ്വരന്‍-ഐ.എഫ്.എഫ്.കെ. 2008 Hand Book

(കടപ്പാട്: സമകാലിക മലയാളം വാരിക,ഇന്ത്യന്‍ സിനിമയുടെ 100 വര്‍ഷങ്ങള്‍ പ്രത്യേക പതിപ്പ്,2012 മെയ് 31)

Saturday, June 28, 2014

അള്ള് വിതറിയ വഴികളിലെ നീലാകാശം

മോട്ടോര്‍ സൈക്കിള്‍ ഡയറീസ് (Motor Cycle diaries/2004/Dir. Walter Salles) എന്ന സിനിമയെ
ഓര്‍മ്മയില്‍ കൊണ്ടുവരുന്നു എന്നതാണ് സമീര്‍ താഹിര്‍ സംവിധാനം ചെയ്ത ‘ നീലാകാശം, പച്ചക്കടല്‍, ചുവന്ന ഭൂമി‘ എന്ന ചിത്രം കാണുമ്പോഴുണ്ടാകുന്ന ആദ്യാനുഭവമെന്നത് എങ്ങനെയൊക്കെയാവും അതിന്റെ ഗുണദോഷ വിചിന്തനത്തില്‍ ഇടപെടുന്നത്? ഒരു സിനിമ കാണുമ്പോള്‍ മറ്റൊരു സിനിമ ഓര്‍മ്മയിലെത്തുന്നതിന് പല കാരണങ്ങളുണ്ടാവാം. സിനിമതന്നെ പല കലര്‍പ്പുകളുടെ സംയുക്തരൂപമായതിനാല്‍ മറ്റുകലാരൂപങ്ങളിലേക്കും സിനിമകളിലേക്കു തന്നെയും ഓര്‍മ്മകള്‍ നയിക്കപ്പെടുന്നത് സ്വഭാവികമാണ്. അത് മൗലികതയെ കുറിച്ചുള്ള ചിന്തകള്‍ക്ക് കാരണമാവുന്നത് പലവിധത്തിലായിരിക്കും. മൗലികത എന്താണെന്ന ചിന്തയിലേക്ക് തന്നെ അത് നയിക്കും. ഒരു സിനിമ മറ്റു പലതിന്റേയും തുടര്‍ച്ചയും പൂരണവുമാവുന്നതും വ്യാഖ്യാനങ്ങളാവുന്നതുമൊക്കെ മൗലികതയുടെ തന്നെ ഭിന്നരൂപങ്ങളല്ലാതെ മറ്റൊന്നുമല്ല. മൗലികത എന്ന ആശയം തന്നെ വളരെ അമൂര്‍ത്തമായ സങ്കല്‍പവുമാണ്.
സമീര്‍ താഹിറിന്റെ ആദ്യ സിനിമ “ചാപ്പാ കുരിശ്ശ്” ആയിരുന്നു. രണ്ടാമത്തെ സിനിമയാണ്
“നീലാകാശം...” മൗലികതയെ കുറിച്ചും ന്യൂ “ജനറേഷന്‍” എന്ന് പേരിട്ടുവിളിക്കുന്ന സിനിമാസങ്കല്‍പ്പത്തെക്കുറിച്ചും ഈ സിനിമകള്‍ നല്‍കുന്ന വ്യത്യസ്താനുഭവങ്ങളാണ് അവ തമ്മിലുള്ള അടുപ്പവും അകലവും. ചാപ്പാകുരിശ്ശിനെപ്പറ്റി അത് കൊറിയന്‍ ചിത്രമായ ‘ഹാന്റ് ഫോണി‘ന്റെ (Hand Phone) അനുകരണമാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ‘ഹാന്റ് ഫോണ്‍‘ അധികമാരും കണ്ടിരിക്കാനിടയില്ല എന്നതാണ് അനുകരണവാദത്തിന് ഏറെ പിന്‍ബലം നല്‍കിയത്. (പ്രസ്തുത സിനിമയുടെ ആശയം കടമെടുത്തിട്ടുണ്ടെന്ന് സമീര്‍ താഹിര്‍ തന്നെ അംഗീകരിക്കുകയുണ്ടായി) കിം ഹാന്‍ മിന്‍ (Kim Han-Min) സംവിധാനം ചെയ്ത ‘ഹാന്‍ഡ് ഫോണ്‍‘ ഒരു ഫോണിന്റെ നഷ്ടത്തെക്കുറിച്ചും അതിന്റെ വീണ്ടെടുക്കലിനെ കുറിച്ചുമാണ് പറയുന്നതെങ്കിലും ചാപ്പാകുരിശ്ശില്‍ ആവിഷ്‌കരിക്കപ്പെട്ട വൈരുദ്ധ്യങ്ങളുടെ ഭിന്നതലം ആ ചിത്രത്തിനവകാശപ്പെടാനാവില്ല. ‘ചാപ്പാകുരിശ്ശി‘ലെ അടിസ്ഥാന പ്രമേയം തന്നെ ഈ വൈരുദ്ധ്യമാണ്.
കേരളീയ നഗരപരിസരങ്ങളും മൊബൈല്‍ഫോണ്‍ സാങ്കേതികതയിലെ മേല്‍കീഴ് ബന്ധങ്ങളും
നവീനമായ പരിചരണ രീതിയുമെല്ലാം ‘ചാപ്പാകുരിശ്ശി‘നെ വ്യത്യസ്താനുഭവമാക്കി. ‘ചാപ്പാ കുരിശ്ശി‘ന്റെ കാര്യത്തില്‍ ആദ്യം ആ സിനിമയും പിന്നീട് ഹാന്‍ഡ് ഫോണ്‍ എന്ന സിനിമയും എന്നതാണ് സ്ഥിതി. എന്നാല്‍ “നീലാകാശ” ത്തിലെത്തുമ്പോള്‍ ആദ്യം തന്നെ ‘ മോട്ടോര്‍ സൈക്കിള്‍ ഡയറീസ് ‘ മുന്നില്‍ വരും. വാട്ടര്‍ സാലസിന്റെ സിനിമ ലോകമെങ്ങുമുള്ള പ്രേക്ഷകര്‍ കണ്ടുകഴിഞ്ഞതാണ്. ഇരുപത്തിമൂന്നു വയസ്സുള്ള ചെഗുവേരയും സുഹൃത്ത് ആല്‍ബര്‍ട്ടോ ഗ്രനാഡോയും ചേര്‍ന്ന് 1952 -ല്‍ ഒരു പഴഞ്ചന്‍ മോട്ടോര്‍ സൈക്കിളില്‍ ദക്ഷിണ അമേരിക്കയില്‍ നടത്തിയ യാത്രയെകുറിച്ചുള്ള പുസ്തകം 1993-ല്‍ പുറത്തുവന്നു. പ്രസ്തുത പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് വാള്‍ട്ടര്‍ സാലസ് സിനിമ നിര്‍മ്മിക്കുന്നത്.

2
ധാരാളമാളുകള്‍ കണ്ടുകഴിഞ്ഞ നിരവധി അവാര്‍ഡുകള്‍ക്കര്‍ഹമായ ഒരു സിനിമയെ അനുകരിക്കുക അസാധ്യമാണ്. അതിന്റെ പുനരാഖ്യാനമോ പുതിയ സ്ഥലകാലങ്ങളില്‍ പ്രസ്തുത ആശയത്തിന്റെ പ്രയോഗമോ മാത്രമേ സാധ്യമാവുകയുള്ളൂ. സമീര്‍ താഹിറിന്റെ സിനിമ ‘ മോട്ടോര്‍ സൈക്കിള്‍ ഡയറി‘ യെ പ്രത്യക്ഷത്തില്‍ തന്നെ ഓര്‍മ്മിപ്പിക്കുന്നത് മോട്ടോര്‍ സൈക്കിള്‍ എന്ന വാഹനത്തിന്റെ ഉപയോഗത്തിലും യാത്ര എന്ന അനുഭവത്തിന്റെ ബാഹ്യാര്‍തഥത്തിലും മാത്രമായിരിക്കും. “നീലാകാശ” ത്തിലെ കാസിയും സുനിയും കൂടി നടത്തുന്ന യാത്രയും ചെഗുവേരയും ആല്‍ബര്‍ട്ടോ ഗ്രനാഡോയുംടചേര്‍ന്ന് നടത്തുന്ന യാത്രയും സ്ഥലകാലങ്ങളിലും രാഷ്ട്രീയ ഉള്ളടക്കത്തിലും അത്യന്തഭിന്നമായ യാത്രകളാണ്. (ഇന്ത്യന്‍ പശ്ചാത്തലത്തിലുള്ള ഒരു ഡോക്യുമെന്ററി ചിത്രം കൂടി ഈ സന്ദര്‍ഭത്തില്‍ ഓര്‍മ്മിക്കാവുന്നതാണ്. ഗൗരവ് ജെയിന്‍ സംവിധാനം ചെയ്ത Riding Solo to the top of the world (2006) എന്ന പ്രസ്തുത ചിത്രം ഒറ്റക്കൊരു എന്‍ഫീല്‍ഡ് മോട്ടോര്‍ സൈക്കിളില്‍ ബോംബെ മുതല്‍ ചൈനാ അതിര്‍ത്തിവരെ നടത്തുന്ന ആത്മാന്വേഷണ യാത്രയാണ്).
കാസിയും സുനിയും (ദുല്‍ഖര്‍ സല്‍മാനും, സണ്ണി വെയ്‌നും) ചേര്‍ന്ന് കോഴിക്കോട്ട് നിന്നാരംഭിക്കുന്ന യാത്രയ്ക്ക് തുടക്കത്തില്‍ പ്രത്യേക ലക്ഷ്യങ്ങളൊന്നുമില്ല. നാഗാലാന്റില്‍ കാസിയുടെ കാമുകിയായ അസിയുണ്ടെങ്കിലും യാത്രയുടെ ലക്ഷ്യം അങ്ങോട്ട് മാറുന്നത് പിന്നീടാണ്.പുരി, ഒറീസ്സ, കല്‍ക്കട്ട, ആസാം എന്നീ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് നാഗാലാന്റിലെത്തുകയും ചുറ്റിലും തീവ്രവാദി സാന്നിദ്ധ്യമുള്ള വീടിനുള്ളില്‍ നിന്ന് അസിയെ രക്ഷപ്പെടുത്തി തിരിച്ചുപോരുകയും ചെയ്യുന്നു. ഈ യാത്രയില്‍ ഇന്ത്യയുടെ പ്രകൃതിയും ജനസമൂഹവും രാഷ്ട്രീയവുമെല്ലാം പാര്‍ശ്വവീക്ഷണത്തോടെ കടന്നുവരുന്നുണ്ട്. കടലും, പുഴയും ആകാശവും മണ്ണും അതിന്റെ കേവലാവസ്ഥ വെടിഞ്ഞ് ജനജീവിതത്തില്‍ ലയിക്കുന്നു.
പ്രകൃതി ഒരിക്കലും ക്യാമറയ്ക്കുവേണ്ടിയുള്ള മനോഹര ഫ്രെയിമുകളല്ല. മലകളുടെ ഭംഗി അതില്‍ ജീവിക്കുന്ന തീവ്രവാദ ഭീഷണിക്കു കീഴടങ്ങേണ്ടിവന്ന ജനസമൂഹവും ചേര്‍ന്നതാണ്. (The Colours of the mountain(2010) എന്നൊരു കൊളമ്പിയന്‍ ചിത്രമുണ്ട് അതീവ മനോഹരമായ ഒരു ഗ്രാമത്തില്‍ കുട്ടികള്‍ സ്‌കൂള്‍ ഉപേക്ഷിച്ച് പോകുന്നതിന്റെയും ജനങ്ങളൊന്നാകെ ഗ്രാമം വിട്ടുപോകുന്നതിന്റെയും ലളിതവും ഹൃദ്യവുമായ ആഖ്യാനമുള്ള പ്രസ്തുത ചിത്രത്തില്‍ പ്രകൃതിയുടെ മനോഹാരിത എന്ന സങ്കല്‍പ്പത്തെ ചോദ്യം ചെയ്യുന്ന സമൂഹജീവിതത്തിലെ സംഘര്‍ഷം കാണാം) ഭിന്നമായ ജീവിതരീതികള്‍, ഭാഷ എന്നിവയെല്ലാം സിനിമയിലുണ്ട്. അഖിലഭാരതീയമെന്നു പറയുന്ന വിധം ഒരു സിനിമയെ സങ്കല്‍പ്പിച്ചതിന്റെ മൗലികതയും ഈ ചിത്രത്തിനുണ്ട്. കേരളത്തില്‍ തന്നെ സ്വാശ്രയകോളേജുകളും വിദ്യാര്‍ത്ഥി രാഷ്ട്രീയവും ആത്മഹത്യയും അതിനപ്പുറം മതത്തിന്റെയും കുടുംബത്തിന്റെയും യാഥാസ്ഥിതികത്വത്തേയും അത് കാണുന്നുണ്ട്. ജീവിതം എന്ന യാത്രയെ കുറിച്ചുള്ള അവബോധവും ഈ സിനിമ അതിനാലാവുംവിധം പ്രക്ഷേപിക്കുന്നുണ്ട്. ഇന്ത്യയിലെ ആദ്യത്തെ റോഡ് മൂവി എന്നാണ് ഈ ചിത്രത്തെ പരസ്യങ്ങള്‍ വിശേഷിപ്പിക്കുന്നത്. യാത്രയുടെ അന്തിമലക്ഷ്യത്തെക്കുറിച്ചും അതിന്റെ വ്യക്തിപരത/ സാമൂഹ്യപരതയെക്കുറിച്ചും സംശയങ്ങളുള്ള ഒരാള്‍ക്കുപോലും അത് വിഭിന്നങ്ങളായ ദേശാനുഭവങ്ങളും വ്യത്യസ്തമായ സിനിമാനുഭവവും നല്‍കുന്നുണ്ട്.
സാങ്കേതികതയിലോ ആഖ്യാന സ്വഭാവത്തിലോ അല്‍പമൊരു വ്യതിയാനത്തോടെ സൃഷ്ടിക്കപ്പെടുന്ന ഏതു സിനിമയും ന്യൂ ജനറേഷന്‍ എന്ന പേരിലാണ് ഇപ്പോള്‍ വ്യവഹരിക്കപ്പെടുന്നത്. ന്യൂ ജനറേഷന്‍ സിനിമകളെ കുറിച്ച് പലതരത്തിലുള്ള വലയിരുത്തലുകള്‍ നടന്നു കഴിഞ്ഞിട്ടുണ്ട്. സാങ്കേതികവും കലാത്മകവുമായ പുതുമയും മൗലികതയും പുലര്‍ത്തുമ്പോള്‍ തന്നെ രാഷ്ട്രീയം, ജാതി, ലിംഗം എന്നീ രംഗങ്ങളില്‍ നിസ്സംഗമാവുകയോ നിഷേധാത്മകമാവുകയോ ചെയ്യുന്നുണ്ടെന്ന വിമര്‍ശനങ്ങളുമുണ്ട്. ഇത്തരം നിഷേധാത്മകത സാങ്കേതിക മേന്മയില്‍ പൊതിഞ്ഞു നല്‍കുന്നത് പഴയകാല പ്രമേയങ്ങളെയും പ്രവണതകളെയും പുത്തനുടുപ്പ് അണിയിക്കുന്നതിനപ്പുറം ഒന്നുമല്ല. ആത്മാനുകരണമാകട്ടെ അതിനെ നിരന്തരം പഴയതാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

മലയാളത്തില്‍ പുതിയ സംവിധായകരും നടീനടന്മാരും സാങ്കേതിക വിദഗ്ദ്ധരും കൂടിച്ചേര്‍ന്ന് നടപ്പിലാക്കപ്പെടുന്ന നവസിനിമാരീതിയെ ലഘൂകരിച്ചുകൊണ്ടല്ല ഇങ്ങനെ പറയുന്നത്. എങ്കിലും മലയാളത്തിലെ ഏതു സിനിമാ പാരമ്പര്യത്തോടെയാണ് ന്യൂ ജനറേഷന്‍ സിനിമകള്‍ക്ക് ചാര്‍ച്ചയുള്ളത് എന്ന് ചിന്തിച്ചുനോക്കിയാല്‍ എഴുപതുകള്‍ക്കു ശേഷമുള്ള സമാന്തര സിനിമകള്‍ക്കൊപ്പം വളര്‍ന്ന, കലയും കച്ചവടവും സമന്വയിപ്പിച്ച മദ്ധ്യവര്‍ത്തി സിനിമകളോടുപോലും അവ പിന്തുടര്‍ച്ച നേടുന്നില്ലെന്നു കാണാം. കലയോ കച്ചവടമോ അല്ല മലയാള സിനിമ നേരിടുന്ന പ്രതിസന്ധി എന്നു കണക്കാക്കി, സാങ്കേതികതകൊണ്ടും പരിചരണ രീതികൊണ്ടും സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന പുതുമ എന്ന വ്യാജപ്രതീതിയിലാണതിന്റെ നിലനില്‍പ്പ്. ആശയയപരമായ ദാര്‍ഢ്യമില്ലായ്ക, ഈ പുതുമാപ്രതീതിയെ അസ്ഥിരവും അതിവേഗം അനുകരണാത്മകമാക്കുകയും ചെയ്യുന്നു.

3
നിലനില്‍ക്കുന്ന സിനിമാരീതികളെ പ്രമേയത്തിലും ദൃശ്യപരിചരണത്തിലും അതിലംഘിക്കലാണ് ന്യൂ ജനറേഷന്‍ സിനിമകള്‍ നിരന്തരം ചെയ്തുകൊണ്ടിരിക്കുന്നതെന്നാണെങ്കില്‍ 'ചാപ്പാ കുരിശി'നോളം പോലും ന്യൂജനറേഷനല്ല 'നീലാകാശ' മെന്ന് പറയേണ്ടിവരും. ന്യൂജനറേഷനിലൂടെ ഉന്നയിക്കപ്പെട്ടതെന്ന് അവകാശപ്പെടുന്ന മാറ്റങ്ങളുടെ ഗ്രാഫ്, താഴേക്കു വരുന്നു എന്നും അത് സൂചിപ്പിക്കുന്നു. ചാപ്പാ കുരിശ്ശില്‍ നായകനെ അതീവ ഗുണവാനല്ലാതാകാനുള്ള എല്ലാ പരിശ്രമങ്ങളുമുണ്ടായിരുന്നു. യഥാര്‍ത്ഥത്തില്‍ ആരാണ് നായകന്‍ എന്നൊരു ചോദ്യവും അതിലുണ്ട്.
നായകനെന്ന് വ്യവഹരിക്കാവുന്ന അര്‍ജുന്‍ നന്മയുടെ മഹാഗോപുരമല്ല. പ്രതിനായകനെന്നോ വിപരീത ദ്വന്ദ്വമെന്നോ ഒക്കെ പറയാവുന്ന അന്‍സാരി തിന്മയെ പ്രതിനിധീകരിക്കുന്ന ആളുമല്ല. നായക/ പ്രതിനിധായക സങ്കല്‍പ്പങ്ങള്‍ ചാപ്പാകുരിശുകളാണെന്നാണ് അത് പറയാന്‍ ശ്രമിക്കുന്നത്. സാങ്കേതികകത/ അധികാരം / സമ്പത്ത് / ലൈംഗികത/ എന്നിവയുടെയെല്ലാം ഉയര്‍ച്ച താഴ്ചകള്‍ക്കൊടുവില്‍ അതിന്റെയെല്ലാം ഫലശൂന്യതയും അനുഭവവേദ്യമാകുന്നു. സാങ്കേതിക വിജ്ഞാനം താല്‍ക്കാലികമായി സമ്പന്നനെയും വെല്ലുവിളിക്കാന്‍ കഴിയും വിധത്തില്‍ പരിവര്‍ത്തനപ്പെടുന്നതിന്റെ ഹൃദ്യമായ ആവിഷ്‌കാരം കൂടിയാണ് ചാപ്പാ കുരിശ്.
എന്നാല്‍ 'നീലാകാശ'ത്തിലെത്തുമ്പോള്‍ കാസി ലക്ഷണമൊത്ത പഴയ നായകസങ്കല്‍പ്പത്തിന്റെ ന്യൂജനറേഷന്‍ പതിപ്പായി മാറുന്നതു കാണാം. നീതിമാനും ആദര്‍ശവാനും മതേതരനുമെല്ലാമായ നന്മയുടെ ആള്‍(ണ്‍) രൂപം. നായകന്റെ അപരനായി അയാള്‍ ചെയ്യാന്‍ മടിക്കുന്ന 'തിന്മകള്‍ '
മനസ്സിലും ശരീരത്തിലും പേറുന്നവനാണ് സുനി എന്ന കൂട്ടുകാരന്‍. അവരിരുവരും എന്‍ജിനീയറിംഗ് കോളേജില്‍ ഒരുമിച്ചു പഠിച്ചവരാണ്. നായകനോടൊത്തു ഒരുമിച്ചു സദാ സഞ്ചരിക്കുന്ന അയാളുടെ ഉപഗ്രഹമായ ഈ കൂട്ടുകാരന്‍ മലയാള സിനിമയിലെ പുതിയ കഥാപാത്രമല്ല.പ്രേംനസീര്‍ കാലം മുതല്‍ തന്നെ ഇങ്ങനെയൊരാളുണ്ട്. അടൂര്‍ഭാസി, എസ്.പി. പിള്ള., ശങ്കരാടി തുടങ്ങിയവരായിരുന്നു അക്കാലത്ത് ഈ വേഷങ്ങള്‍ അഭിനയിച്ചു തീര്‍ത്തത്. വിദൂഷകരെപ്പോലെ പ്രത്യക്ഷപ്പെടുന്ന ഇവരുടെ പ്രധാന ജോലി വേണ്ടയളവില്‍ ഹാസ്യം സൃഷ്ടിക്കുക, നായകന്റെ പ്രണയത്തിനു സമാന്തരമായി നായികയുടെ വേലക്കാരിയെയോ ബന്ധുക്കളേയോ പ്രണയിക്കുക, നായകനു വേണ്ടി തല്ലുകൊള്ളുക, നായകന്റെ അപദാനങ്ങള്‍ വര്‍ണ്ണിക്കുക, നിര്‍ണ്ണായക ഘട്ടങ്ങളില്‍ നായകനു പകരം മരിക്കുക എന്നതൊക്കെയായിരുന്നു. അന്തിമവിജയം നായകന്റേതുമാത്രമായിരിക്കും.
എണ്‍പതുകള്‍ക്കു ശേഷം മോഹന്‍ലാല്‍, മമ്മൂട്ടി എന്നീ താരനടന്മാര്‍ക്കൊപ്പം ജഗതി, ഇന്നസെന്റ്, മാള അരവിന്ദന്‍, ജഗദീഷ്, ഹരിശ്രീ അശോകന്‍, ഇന്ദ്രന്‍സ്, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയ മറ്റൊരു നിര വന്നു. പൊതുവെ മണ്ടന്മാരും വിവരമില്ലാത്തവരും വിരൂപരുമായിരുന്ന ഇവരുടെ ജോലി നായക വേഷത്തെ കൂടുതല്‍ തെളിച്ചമുള്ളതാക്കുക എന്നതുമാത്രമായിരുന്നു. ജഗതിശ്രീകുമാര്‍ ഒഴിച്ച് (ഒരു പരിധിവരെ ഇന്നസെന്റും) മറ്റൊരാള്‍ക്കും ഈ ഉപഗ്രവേഷങ്ങളില്‍ നിന്ന് മോചനമുണ്ടായില്ല. ജഗദീഷിനെപ്പോലുള്ളവര്‍ നായക വേഷത്തിലഭിനയിച്ചപ്പോള്‍ പോലും ഒരു പരിഹാസച്ചിരി അവരില്‍ നിന്നോ പ്രേക്ഷകരില്‍ നിന്നോ മാഞ്ഞുപോയില്ല. നായക വേഷത്തിലാണെങ്കില്‍ പോലും സിനിമക്കു പുറത്തുള്ള ഏതോ താരനടന്റെ കീഴിലുള്ളവര്‍ മാത്രമായി അവരെല്ലാം. (എം.പി സുകുമാരന്‍ നായരുടെ 'രാമന'ത്തിലെ ജഗതിയേയും, ഇന്ദ്രന്‍സിനേയും അതുപോലെമറ്റു ചിലരേയും വ്യത്യസ്തതയോടെ ഓര്‍ക്കാനുണ്ട്.)
'നീലാകാശ' ത്തില്‍ സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്ന സുനി എന്ന കഥാപാത്രത്തെ ഈ പരമ്പരയിലെ ഇങ്ങേയറ്റത്തെ കണ്ണികളിലൊന്നായി കണക്കാക്കാനാണ് സിനിമ നിര്‍ബന്ധിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ കാസി ചെയ്യാനിഷ്ടപ്പെടാത്ത കാര്യങ്ങള്‍ ചെയ്യുകയും കാസിയുടെ സാഹികതകളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുകയുമെന്നതാണ് സുനിയുടെ രീതി. കണ്ണൂര്‍ സ്വദേശിയായ അയാള്‍ നാട്ടുമൊഴികള്‍ പറഞ്ഞ് പരിഹാസ്യനാകുന്നു. കോഴിക്കോട്ടുകാരനായ കാസിക്ക് അച്ചടിമലയാളമല്ലാതെ ഭാഷണവൈചിത്യങ്ങളൊന്നുമില്ല. നായകന്റെ ഭൂതകാലത്തിന്റെ അരികുപറ്റിമാത്രമാണ് സുനിയുടെ ഭൂതകാലം നിലനില്‍ക്കുന്നത്. യാത്രക്കിടയില്‍ സ്വന്തം കുടുംബത്തെയോര്‍ത്ത് കാസി അനുഭവിക്കുന്ന ഉത്കണ്ഠകളെ കുറിച്ച് ഏറെ വിസ്തരിക്കുന്നുണ്ടെങ്കെലും സുനിയുടെ കുടുംബം പരാമര്‍ശ വിധേയമാകുന്നതേയില്ല.

4
യാത്രക്കിടയില്‍ രാത്രിയില്‍ ടെന്റിനകത്തുവെച്ച് സുനി പ്രകടിപ്പിക്കുന്ന സ്‌നേഹത്തെ ബാലിശമായി കാസി നിഷേധിക്കുന്നത് കാണുമ്പോള്‍ എത്ര സൂക്ഷ്മമായൊരു മൂശയിലാണ് അയാളെ വാര്‍ത്തെടുത്തിട്ടുള്ളതെന്ന് ബോധ്യമാവും. പുരിയില്‍ വെച്ച് തനിക്കു നേരെ വരുന്ന ഒരു പ്രണയാഭ്യര്‍ത്ഥനയും അയാള്‍ കാമുകിയുടെ ഓര്‍മ്മയില്‍ തള്ളിക്കളയുന്നു. പുരുഷ പ്രണയത്തെയും സ്ത്രീ പ്രണയത്തെയും ഒരുപോലെ നിഷേധിക്കുന്ന ഈ നായകന് പ്രേംനസീറില്‍ നിന്ന് അധികം ദൂരമില്ലെന്ന് നാമറിയണം. ന്യൂജനറേഷന്‍ സിനിമകളില്‍ സാധാരണ കാണാത്തൊരു വേഷവുമാണിത്. എന്നാല്‍ സുനി അതിനു വിപരീതമായി പെണ്‍കുട്ടികളാല്‍ ആകൃഷ്ടനും അവരില്‍ ആസക്തനുമായി കഴിയുന്നു.
കാട്ടിനുള്ളിലൂടെ കടല്‍ത്തീരത്തെത്തുന്ന സാഹസിക യാത്രയില്‍ എന്നത്തെയും പോലെ നായകന്‍ വിജയിക്കുമ്പോള്‍ സുനി എങ്ങും പോകാതെ ഒരു മരച്ചുവട്ടിലിരുന്ന് വിശ്രമിക്കുന്ന മടിയനാകുന്നു. ബംഗാള്‍ ഗ്രാമത്തില്‍ വെച്ച് ബിമല്‍ദായുടെ മകള്‍ ഗൗരിയെ സുനിക്കുമാത്രമേ ഇഷ്ടപ്പെടാനായുള്ളൂ. 'ഉന്നതമൂല്യ'ങ്ങളാല്‍ മാത്രം നയിക്കപ്പെടുന്ന കാസി ഇത്തരം 'ദൗര്‍ബല്യ' ങ്ങളിലൊന്നും പെടാതെ ഗ്രാമീണര്‍ക്ക് ധാന്യം പൊടിക്കാനുള്ള ഒരു യന്ത്രം ഉണ്ടാക്കിക്കൊടുക്കുകയാണ്. ഗ്രാമങ്ങള്‍ അവികസിതവും അറിവുകുറഞ്ഞ ഇടവുമെന്ന നഗരധാരണയില്‍ നിന്നു കൊണ്ടുമാത്രമേ ഇത്തരമൊരു ഗ്രാമത്തെ ദൃശ്യവല്‍ക്കരിക്കാനാവൂ. സാമൂഹ്യാസമത്വങ്ങളെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകളുള്ള ഉറച്ച രാഷ്ട്രീയ ബോധ്യങ്ങളുള്ള ബിമല്‍ദായ്ക്ക് ധാന്യം പൊടിക്കുന്ന യന്ത്രം ഒരു പുതിയ വിജ്ഞാനമല്ല. അക്കാരണത്താല്‍ തന്നെ രണ്ട് എന്‍ജിനീയറിങ്ങ് ബിരുദധാരികള്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഈ യന്ത്രം വെറുമൊരു കളിക്കോപ്പാണ്. അവിടെയും പ്രധാന എന്‍ജിനീയര്‍ കാസി തന്നെ. ആശയവും അതിന്റെ നിര്‍വ്വഹണവുമൊക്കെ അയാളുടേതാണ്. ഒരേ കോളേജില്‍ എന്‍ജിനീയറിംഗ് പഠിച്ചുവെങ്കിലും സുനിക്ക് വെറുമൊരു സഹായിയുടെ റോളേ ഉള്ളൂ.
ആസാം ഗ്രാമത്തില്‍ വെച്ച് വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കിടിയില്‍ നിന്ന് ഒരു കുട്ടിയെ സാഹസികമായി രക്ഷിക്കുന്നുണ്ട് കാസി. എന്നാല്‍ സുനി അവിടെ അല്‍പം സംശയാലുവായി നില്‍ക്കുന്നു. യാത്രയിലുടനീളം ഗ്രാമങ്ങളും ഇവിടത്തെ ജീവിതവും രാഷ്ട്രീയത്തെ വെളിയില്‍ കൊണ്ടുവരുന്നുണ്ടെങ്കിലും അത്തരമൊരു തലത്തിലേക്ക് കാസിയെപ്പോലുള്ള ഒരു നായക കഥാപാത്രത്തെ മുന്‍നിര്‍ത്തി ചിത്രത്തിന് വളരാനാവുന്നില്ല. കാസിയുടെ ആദര്‍ശ ശരീരത്തിന് പ്രണയം, നാട്ടുഭാഷ എന്നിവയൊക്കെപ്പോലെ കളങ്കമേറ്റുന്നതാണ് രാഷ്ട്രീയവും. കേരളം മുതല്‍ നാഗാലാന്റ് വരെ സഞ്ചരിച്ച് വൈവിദ്ധ്യങ്ങളെ അറിയുന്നുണ്ടെങ്കിലും അവയിലൊന്നുപോലും കാസി ഉള്ളില്‍ കൊള്ളുന്നുണ്ടെന്ന് പറഞ്ഞുകൂടാ.
കുടുംബം എന്ന ഒരൊറ്റകേന്ദ്രത്തിലേക്ക് പതിക്കാനുള്ള കറക്കങ്ങള്‍ മാത്രമായിരുന്നു അതെല്ലാം. കോളേജില്‍ ഒരു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ (അങ്ങനെ കൃത്യമായി തന്നെ പറയുന്നുണ്ട്) നടത്തുന്ന സമരത്തിന് നേതൃത്വം
കൊടുത്തുകൊണ്ടാണ് കാസി തന്റെ രാഷ്ട്രീയാവബോധം പ്രകടിപ്പിക്കുന്നത്. ഫീസടക്കാന്‍ നിവൃത്തിയില്ലാതെയാണ് ആ നിര്‍ദ്ധന വിദ്യാര്‍ത്ഥിനി കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടി മരിക്കുന്നത്. അവളുടെ കറുത്ത ഷാള്‍ മാത്രം താഴേക്ക് പതിക്കുന്ന ഷോട്ട് മരണത്തിന്റെ ഭീകരഭംഗിയോടെ മനസ്സില്‍ നില്‍ക്കും. എന്നാല്‍ ഈ സമരത്ത മുന്നോട്ടുകൊണ്ടുപോകുന്നതില്‍ നിന്ന് കാസി പിന്തിരിഞ്ഞു. ഒരു രാഷ്ട്രീയ നേതാവിന്റെ അപ്രസക്തമായ ഇടപെടലിന്റെ കാരണം പറഞ്ഞ് സമരത്തെ നയിച്ച നേതൃത്വത്തെ അവമതിക്കുകയും ചെയ്യുന്നു. കാസി യഥാര്‍ത്ഥത്തില്‍ പ്രസ്തുത സമരത്തിന് നേതൃത്വം നല്‍കിയത് പോലീസിന്റെ ജലപ്പീരങ്കിയില്‍ നിന്ന് തന്റെ ഭാവി കാമുകിയെ രക്ഷിക്കാനാണെന്നു തോന്നും. ഒരു രാഷ്ട്രീയ സമരത്തില്‍ നിന്നുതന്നെ അതിന്റെ രാഷ്ട്രീയത്തെ എത്ര സമര്‍ഥമായാണ് ചോര്‍ത്തിക്കളയുന്നത്!
അതേ കോളേജില്‍ തന്നെ മറ്റൊരു വിദ്യാര്‍ത്ഥി കൊല്ലപ്പെടുന്നുണ്ട്. അയാളുടെ ശവശരീരം കണ്ട് തളര്‍ന്നുപോകുന്ന അസിയെ കാസി ആശ്വസിപ്പിക്കുകയും ടി.വി ചാനലുകള്‍ സംപ്രേഷണം ചെയ്ത പ്രസ്തുത ദൃശ്യങ്ങള്‍ വീട്ടുകാര്‍ കാണുകയും അങ്ങനെ വിവാഹക്കാര്യം ചാനലുകള്‍ വഴി വീട്ടിലവതരിപ്പിക്കപ്പെടുകയും ചെയ്യുന്നു. പ്രസ്തുത കൊലപാതകത്തില്‍ കാസി നടത്തിയ ഇടപെടല്‍ ഇതായിരുന്നു. പിന്നീട് ബംഗാളി ഗ്രാമത്തില്‍ വെച്ച് രാഘവ് എന്ന രാഘവന്റെ ടയര്‍ കടയിലിരുന്ന് ഒരു മലയാള പത്രത്തിലൂടെ വിദ്യാര്‍ത്ഥിയുടെ കൊലയാളിയെ അറസ്റ്റ് ചെയ്ത വിവരം അവര്‍ അറിയുന്നുണ്ട്. അപ്പോഴെക്കും അതൊരു പത്രവാര്‍ത്ത മാത്രമായിക്കഴിഞ്ഞിരുന്നു.

5
നാഗാലാന്റിലെ ഒരു കുന്നിന്‍ മുകളില്‍ തന്റെ അമ്മൂമ്മയോടൊത്ത് കഴിയുന്ന അസിയെ കണ്ടെത്തുമെന്നുറപ്പായ ഘട്ടത്തില്‍ യാതൊരു ശങ്കയുമില്ലാതെ സുനി ഒഴിവാക്കപ്പെടുന്നു. കാസി ഒറ്റക്കുതന്നെ ആ വീരകൃത്യം നിര്‍വ്വഹിക്കുന്നു. ഇതൊക്കെത്തന്നെയാണ് നമ്മുടെ മുന്‍കാല നായക കഥാപാത്രങ്ങളും ചെയ്തിരുന്നതെന്നോര്‍ക്കുമ്പോഴാണ് ന്യൂ ജനറേഷന്‍ സിനിമ ആരോടാണ് എന്താണ് പുതിയതായി പറയാന്‍ ശ്രമിക്കുന്നതെന്ന സന്ദേഹം ബാക്കിയാവുന്നത്.
പുരോഗമന ചിന്തകള്‍ക്കും യാഥാസ്ഥിതികള്‍ക്കുമിടയില്‍ ഇളകിയാടുന്ന കാസിയുടെ കോഴിക്കോടന്‍ മുസ്ലീം കുടുംബത്തിലെ സംഘര്‍ഷങ്ങളാണ് യഥാര്‍ത്ഥത്തില്‍ അയാളെ യാത്രികനാക്കുന്നത്. അവരെ മടക്കിക്കൊണ്ടുവരുന്നതും അതുതന്നെയാണ്. ഒരാളെ മതത്തിനന്യനാക്കുന്നത് മറ്റൊരു മതമാണോ അതോ ഭാഷയാണോ എന്നൊരു ചോദ്യം പരോക്ഷമായെങ്കിലും ഇവിടെ ഉന്നയിക്കപ്പെടിന്നുണ്ട്. മതം ആശയവിനിമയത്തിന് തടസ്സമാകുന്നതുപോലെ ഭാഷയും സംസ്‌കാരവും ശരീരപ്രകൃതിയുമെല്ലാം വിനിമയം അസാധ്യമായ മറ്റൊരുലോകമാവുന്നു. ആദിവാസികളും അവര്‍ണരുമെല്ലാം നമുക്ക് അപരരായിരിക്കുന്നതുപോലെ. വടക്കുകിഴക്കന്‍ ജനതയും അവരുടെ സംസ്‌ക്കാരവും നമുക്ക് അപരമാകുന്നു. കാസിയുടെ കുടുംബത്തിലുള്ളവര്‍ ഏതൊക്കെ തരത്തിലാണ് അസിയെയും അവളുടെ സ്വത്വത്തേയും അപഹസിക്കുന്നതെന്നാലോചിച്ചാല്‍ സ്വയം അപരരായിരിക്കുന്നവര്‍ക്കും മറ്റു ചില
അപരങ്ങളുണ്ടെന്ന് മനസ്സിലാവും
മോട്ടാര്‍ സൈക്കിള്‍ ഡയറീസിലെ ഒരു രംഗം ഈ അവസരത്തില്‍ ഓര്‍മിക്കാവുന്നതാണ്. ചെഗുവേരയും ഗ്രനാഡോയും കുഷ്ഠരോഗികളെ പരിചരിച്ചുകൊണ്ട് ഒരു ആതുരാലയത്തില്‍ കഴിയുകയാണ്. രോഗികളോടുള്ള ആത്മൈക്യം പ്രകടമാക്കിക്കൊണ്ട് കൈയുറകള്‍ ധരിക്കാതെയാണ് അവര്‍ ശുശ്രൂഷിക്കുന്നത്. പുഴയുടെ അക്കരെ കുഷ്ഠരോഗികളുടെ ആലയം. ഇക്കരെ ഡോക്ടര്‍മാരും കന്യാസ്ത്രീകളായ നേഴ്‌സുമാരും ചേര്‍ന്ന് ചെഗുവേരയുടെ ജന്മദിനമാഘോഷിക്കുകയാണ്. പെട്ടെന്ന് ഒരു ഉള്‍വിളിയാലെന്നോണം ആസ്ത്മാരോഗിയായ ചെഗുവേര പുഴ നീന്തിക്കടന്ന് അക്കരെയെത്താന്‍ ആഗ്രഹിക്കുന്നു. ഒരു കരയില്‍ കുഷ്ഠരോഗികളും മറുകരയില്‍ ഡോക്ടര്‍മാരും നഴ്‌സുമാരും ഉത്കണ്ഠയോടെ നോക്കിനില്‍ക്കെ ചെഗുവേര ആ പുഴയെ മറികടന്നു. ചെഗുവേരയ്ക്ക് അത് വെറുമൊരു പുഴയായിരുന്നില്ല. അസ്പൃശ്യരായ കുഷ്ഠരോഗികളെ പൊതു സമൂഹത്തില്‍ നിന്നു വേര്‍തിരിക്കുന്ന അതിര്‍ത്തിയായിരുന്നു. അതാണ് ആ രാത്രിയില്‍ അദ്ദേഹം നീന്തിക്കയറിയത്.
 ‘ മോട്ടോര്‍ സൈക്കിള്‍ ഡയറി‘ രാഷ്ട്രീയത്താല്‍ നയിക്കപ്പെട്ട ഒരു യാത്രയാണെങ്കില്‍ 'നീലാകാശ' ത്തിലേത് രാഷ്ട്രീയത്തെ ഭയക്കുന്ന ഒരു യാത്രയാണ് .ഗുജാറാത്ത് സംഭവം, ഖനനമാഫിയകള്‍, രജനി എസ് ആനന്ദിന്റെ ആത്മഹത്യ, സ്വാശ്രയകോളേജ് സമരങ്ങള്‍ എന്നിവയെയെല്ലാം സ്ഥലകാലഭിന്നമായി അതിന്റെ സത്ത ചോര്‍ത്തിക്കളഞ്ഞ് കേവലമായ ചില സംഭവങ്ങള്‍ മാത്രമായി അവതരിപ്പിക്കുമ്പോള്‍ അത് കാസി എന്ന നായക കഥാപാത്രത്തെ രാഷ്ട്രീയമുക്തനാക്കി നിര്‍ത്താന്‍ സഹായിക്കുമെങ്കിലും സിനിമയേയോ കഥാപാത്രത്തേയോ രക്ഷിക്കുന്നില്ല.യാത്രയിലുടനീളം കേരളത്തെ ഓര്‍മ്മിപ്പിക്കാന്‍ ചില കാഥാപാത്രങ്ങള്‍ രംഗപ്രവേശം ചെയ്യുന്നുണ്ട്. എന്നാല്‍ ഇതെല്ലാം ഭൂതകാല രാഷ്ട്രീയത്തിന്റെ നഷ്ടസൗഭാഗ്യങ്ങളെ ഓര്‍മ്മിപ്പിക്കാനും സമകാല അരാഷ്ട്രീയതയെ ഒന്നുകൂടി ഉറപ്പിക്കാനുമാണ്. തൃശ്ശൂര്‍ക്കാരന്‍ രാഘവന് ഇങ്ങനെയൊരു കഥ പറയാനുണ്ട്. ബിമല്‍ദായുടെ ഓര്‍മകളില്‍ 'ബലികൂടിരങ്ങളെ' എന്ന പാട്ടും ഇ.എം.എസ്സിന്റെ പ്രസംഗവുമുണ്ട്.
മോട്ടോര്‍ സൈക്കിള്‍ ഡയറിയില്‍ ചെഗുവേരയും ഗ്രനാഡോയും ഒരു പഴഞ്ചന്‍ മോട്ടോര്‍ സൈക്കിളില്‍ ഒരുമിച്ചാണ് യാത്ര ചെയ്യുന്നത്. അവര്‍ തമ്മിലുള്ള ആത്മബന്ധവും അത്ര വലുതാണ് .രണ്ടുപേരും വൈദ്യ ശാസ്ത്ര വിദ്യാര്‍ത്ഥികള്‍. അവര്‍ തങ്ങളുടെ വൈദ്യ വിജ്ഞാനം കടന്നുപോകുന്ന വഴികളില്‍ ആവശ്യമുള്ള സ്ഥലങ്ങളിലെല്ലാം ഉപയോഗിക്കുന്നു. പഴഞ്ചന്‍ മോട്ടോര്‍ സൈക്കിള്‍ വഴിയിലുപേക്ഷിച്ചാണ് പിന്നീടവര്‍ യാത്ര ചെയ്യുന്നത്. എന്‍ജിനീയറായ കാസിക്കും സുനിക്കും ഗ്രാമങ്ങളില്‍ പങ്കുവെക്കാനുള്ള വിജ്ഞാനത്തിന്റെ പരിമിതി അരിപൊടിക്കാനുള്ള യന്ത്രത്തിന്റെ രൂപത്തില്‍ നാമറിയുന്നു. രണ്ടു മോട്ടോര്‍ സൈക്കിളുകളില്‍ സുരക്ഷിതരായി സഞ്ചരിച്ച് അവര്‍ മടങ്ങിവരുന്നത് കുടുംബങ്ങളിലേക്കുതന്നെയാണ്.
പ്രണയത്തേയും യാത്രയെയും അതിന്റെ സ്ഥിരം കാല്‍പനികതയില്‍ നിന്ന് മോചിപ്പിക്കാനുള്ള ചെറിയ ശ്രമങ്ങള്‍, പ്രകൃതി ദൃശ്യങ്ങളിലടങ്ങിയ ആന്തരവൈരുദ്ധ്യങ്ങളെക്കുറിച്ചുമുള്ള ചില ഓര്‍മ്മപ്പെടുത്തലുകള്‍, യാത്ര എന്ന രൂപകത്തിന്റെ ദൃശ്യവ്യാഖ്യാനം എന്നീ നിലകളിലൊക്കെ സമീര്‍ താഹിര്‍ തന്റെ മോട്ടോര്‍ സൈക്കിളുമായി മുന്നോട്ടുതന്നെ പോകുന്നു. അത്ര ലളിതമൊന്നുമല്ല ആ യാത്ര. റോഡില്‍ അള്ള് വിതറി അവയെ പഞ്ചറാക്കിയാണ് രാഘവ് എന്ന കഥാപാത്രം തന്റെ വര്‍ക്ക്‌ഷോപ്പിലേക്ക് വാഹനങ്ങളെ ആകര്‍ഷിക്കുന്നത്. ഉപജീവനത്തിനുള്ള വളരെ ചെറിയ ചില ചതിപ്രയോഗങ്ങള്‍ .അറിഞ്ഞോ അറിയാതെയോ വിതറിയ ചില അള്ളുകളില്‍ തട്ടിയാണ് തന്റെ മോട്ടോര്‍ സൈക്കിളും പഞ്ചറാവുന്നത് എന്ന് സമീര്‍ താഹിറും മനസ്സിലാക്കുന്നുണ്ടാവും.

(കടപ്പാട്:സമകാലിക മലയാളം വാരിക,2013 സെപ്തംബര്‍ 27)

Friday, May 30, 2014

ഋതുപര്‍ണ്ണ ഘോഷങ്ങള്‍


ജോണ്‍ അബ്രഹാമും ഋതുപര്‍ണ്ണഘോഷും തമ്മിലെന്ത്? 2013 മേയ് 30 ന് ഋതുപര്‍ണ്ണയുടെ
മരണവാര്‍ത്തയറിഞ്ഞപ്പോള്‍ ജോണ്‍ അബ്രഹാമിനെയും ഓര്‍ത്തു. പിറ്റേന്ന് ജോണ്‍ അബ്രഹാമിന്റെ ചരമദിനമാണ്. 1987 മേയ് 30 ന് രാത്രിയിലുണ്ടായ അപകടത്തെ തുടര്‍ന്ന് പിറ്റേന്ന് കാലത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് ജോണ്‍ മരിച്ച വാര്‍ത്ത,വിവര സാങ്കേതികത ഇത്രയൊന്നും വളര്‍ച്ച നേടാത്ത അക്കാലത്ത്' പുറം ലോകമറിയാന്‍ വൈകുന്നേരം വരെ കാത്തിരിക്കേണ്ടിവന്നു. എന്നാല്‍ 2013 മേയ് 30 ന് കാലത്ത് ഋതുപര്‍ണ്ണഘോഷ് മരിച്ച വാര്‍ത്ത ഉടനെ ലോകമെങ്ങുമറിഞ്ഞു. ടെലിവിഷന്‍ ചാനലുകള്‍ അതിനെ അങ്ങേയറ്റം ദൃശ്യാത്മകമാക്കി. അദ്ദേഹത്തിന്റെ സിനിമകളോ അതിന്റെ പ്രമേയ വൈവിദ്ധ്യമോ അല്ല, അനുശോചനാഘോഷങ്ങളില്‍ നിറഞ്ഞത്. ശരീരത്തിന്റെ ലൈംഗിക അനിയതത്വമെന്ന അവസാനകാലചിത്രങ്ങളുടെ ഉള്ളടക്കം  മാത്രം കേന്ദ്ര സ്ഥാനത്തു നിര്‍ത്തുകയാല്‍ അത് അദ്ദേഹത്തിന്റെ മൊത്തം സിനിമയുടെ പ്രതിനിധാനമാവുകയും സിനിമകളെല്ലാം  ശരീരവിചാരമായി പരിമിതപ്പെടുകയുമായിരുന്നു. ജോണ്‍ അബ്രഹാമിന്റെ മരണവാര്‍ത്ത ഇങ്ങനെ വളരെപ്പെട്ടെന്ന് ദൃശ്യസന്നിദ്ധ്യമാക്കാനും സിനിമകളെ ശരീരവല്‍ക്കരിക്കാനും അന്നത്തെ മാധ്യമ പരിമിതികള്‍ അനുവദിച്ചില്ലെങ്കിലും, പില്ക്കാലത്ത് നടന്ന ചര്‍ച്ചകളുടെ കേന്ദ്രം ആ ശരീരം തന്നെയായിരുന്നു. അരാജകജീവിതമെന്ന ഒരു പ്രരൂപ നിര്‍മ്മിതിയിലുടെയാണ് ജോണിന്റെ ശരീരം ആഘോഷിക്കപ്പെട്ടത്. ഋതുപര്‍ണ്ണഘോഷിന് ജീവിച്ചിരിക്കുമ്പോള്‍ തന്നെ സിനിമകള്‍ക്കുപരി, തന്റെ ശരീരം പ്രാധാന്യം നേടുന്നത് അറിയാമായിരുന്നു. കാതില്‍ കമ്മലുകളണിഞ്ഞും കൈവളകളും കല്‍വളകളുമിട്ടും കണ്ണെഴുതിയും പെണ്‍വസ്ത്രങ്ങളണിഞ്ഞും ആഘോഷങ്ങളില്‍ തന്റെ ഭാഗം മികവുറ്റതാക്കാന്‍ അദ്ദേഹം ശ്രമിക്കുകയും ചെയ്തുക്കൊണ്ടിരുന്നു.
ഋതുപര്‍ണ്ണഘോഷ് എന്ന പേരില്‍ തന്നെ, അതിന്റെ ചാരുതയോടൊപ്പം, അല്പം സന്നിഗ്ദ്ധതയുമുണ്ടായിരുന്നു. അതൊരു പെണ്‍ പേരാണോ എന്ന് ആദ്യം സംശയിച്ചു. എന്നാല്‍ പേരിനകത്ത് പുരുഷനാണെന്നറിഞ്ഞു വരുമ്പോഴേക്കും അതിലെ പുരുഷന്‍ സ്ത്രീയാവാന്‍ തുടങ്ങുകയായിരുന്നു.
ഒരു സമ്പൂര്‍ണ്ണ സ്ത്രീയായി മാറുക എന്നതായിരുന്നില്ല ഋതുപര്‍ണ്ണയുടെ താല്പര്യം. ഏതെങ്കിലുമൊരു ലിംഗാധികാരം ജീവിതത്തില്‍ ആധിപത്യം നേടുന്നതിന് അദ്ദേഹം എതിരുമായിരുന്നു. സ്ത്രീകളുടെ വരിയിലോ, പുരുഷന്മാരുടെ വരിയിലോ, അല്ലെങ്കില്‍ ഇതുരണ്ടുമല്ലാത്തൊരു വരിയിലോ നില്ക്കുകയെന്നത്, തന്റെ മാത്രം തീരുമാനമാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.സ്ത്രീ ലൈംഗികത,ആടയാഭരണങ്ങള്‍ എന്നിവയെല്ലാം സ്ത്രീകള്‍ മാത്രം കൈയടക്കിവെച്ചരിക്കുകയാണ്. സ്ത്രീകള്‍ക്ക് പുരുഷന്മാരുടെ വസ്ത്രങ്ങള്‍ ധരിക്കാം. എന്നാല്‍ പുരുഷന്മാര്‍ സ്ത്രീകളുടെ ആഭരണങ്ങളും വസ്ത്രങ്ങളും ധരിക്കുമ്പോള്‍ ആക്ഷേപിക്കപ്പെടുന്നു. സാരിയോ, അതുപോലെ ലൈംഗികതയെ സ്ഥിരമായി അടയാളപ്പെടുത്തുന്ന ഏതെങ്കിലും വസ്ത്രമോ ധരിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചില്ല. ലിംഗപരമായ അനിയതത്വം (Gender fluidtiy) ഉദ്‌ഘോഷിക്കാന്‍ അതാണു നല്ലതെന്നു കരുതി. ഒരാള്‍ പൂര്‍ണ്ണമായും അപരസ്വത്വമായി മാറുക എന്നതിനേക്കാള്‍ പ്രധാനമാണിത്. വൈവിദ്ധ്യങ്ങളുടെ ഒരു ലോകം തന്റെ ശരീരത്തില്‍ തന്നെ സൃഷ്ടിച്ചെടുക്കാനുള്ള പരിശ്രമമായിരുന്നു അത്.ശരീരമെന്ന വ്യവസ്ഥയാല്‍ അതിര്‍ത്തി നിര്‍ണ്ണയിക്കപ്പെട്ടതാണ്. നമ്മുടെ സ്വത്വസങ്കല്പങ്ങളെല്ലാമെങ്കിലും ശരീരമടക്കമുള്ള എല്ലാ വ്യവസ്ഥകളും ഒരിക്കലും പൂര്‍ത്തീകരിക്കാത്ത, അനന്തമായ നിര്‍മ്മാണാവസ്ഥയിലുമാണ്. അതുകൊണ്ടുതന്നെ എതെങ്കിലുമൊരു പ്രത്യകശരീരമായി നിലനില്ക്കുന്നതിന്റെ അസംബന്ധത്വവും അദ്ദേഹത്തിന് നന്നായറിയാമായിരുന്നു.
പരിണാമത്തിന്റെ ഈയൊരു അനിയതത്വത്തെയാണ് സ്വജീവിതത്തില്‍ ആണിനും പെണ്ണിനും ഇടയില്‍ ശരീരമായും മനസ്സായും മാറിമാറി ജീവിച്ചും സിനിമയില്‍ അത്തരം ജീവിതങ്ങള്‍ക്കു ദൃശ്യാഖ്യാനമൊരുക്കിയും, ഋതുപര്‍ണ്ണഘോഷ് സാക്ഷാത്ക്കരിക്കാന്‍ ശ്രമിച്ചത്. എങ്കിലും ശരീരത്തെ ബാധിക്കുന്ന രോഗ പീഢകള്‍ അദ്ദേഹത്തെയും വിട്ടൊഴിഞ്ഞില്ല. മരണശേഷമാണ് അദ്ദേഹം കടന്നുപോയിരുന്ന രോഗാവസ്ഥകളെക്കുറിച്ച് പുറം ലോകമറിയുന്നത്. ഉറക്കത്തിനിടയില്‍ സംഭവിച്ച കടുത്ത ഹൃദയാഘാതമാണ് മരണ കാരണമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പിച്ചു. അതിലേക്കുനയിച്ച മറ്റുനിരവധി രോഗങ്ങളുമുണ്ടായിരുന്നു. പ്രമേഹം, ഉറക്കമില്ലായ്മ, പാന്‍ക്രിയൈറ്റിസ് അങ്ങനെ പലതും. അതിനുപുറമേ ലൈംഗിക വ്യതിയാനത്തിനുള്ള ഹോര്‍മോണ്‍ ചികിത്സകള്‍ക്കും അദ്ദേഹം വിധേയനായിരുന്നു. ഉറക്ക ഗുളികള്‍ ധാരാളമുപയോഗിച്ചിരുന്നു. ജസ്റ്റ് അനദര്‍ ലൗവ് സ്റ്റോറി (Just another love story) എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനു മുമ്പായി അടിവയറിന്റെ ശസ്ത്രക്രിയ ക്ക് വിധേയനായി 14കി. ഗ്രാം ഭാരം കുറയ്ക്കുകയുമുണ്ടായി. കൂടാതെ സ്തനനിക്ഷേപ (Breast Implant) ചികിത്സയും നടത്തി. ശരീരത്തിനു മനസ്സിനും താങ്ങാന്‍ ദുഷ്‌ക്കരമായ പരീക്ഷണ ചികിത്സാപരമ്പരകളോട് അവസാനം ശരീരം നിഷേധാത്മകമായി പ്രതികരിച്ചു എന്നതാവാം ശരി. പാതിപൂര്‍ത്തിയായ ശരീരവുമായി അദ്ദേഹം ചിതയിലേടുക്കപ്പെട്ടു. പണീതീരാത്ത ആ ശരീര ശില്പത്തെ എങ്ങനെ അഭിസംബോധന ചെയ്യണമെന്ന സന്നിഗ്ദ്ധത മരണശേഷവും നിലനിന്നു. ഒരു ടി.വി. അവതാരക ഷി (She) എന്നു പറയുകയും പെട്ടെന്നു തന്നെ തിരുത്തുകയും ചെയ്തു. മരണത്തിലും നിലനിന്ന ഈ അനിയതത്വം തന്നെയാണ് ഋതുപര്‍ണ്ണയും ആഗ്രഹിച്ചിട്ടുണ്ടാവുക.

സിനിമയിലെ ശരീരം

ഋതുപര്‍ണ്ണയുടെ സിനിമാകാലത്തെ നിരൂപകര്‍ മൂന്ന് ഘട്ടങ്ങളായി തിരിക്കുന്നു. സത്യജിത്‌റായ് പാരമ്പര്യത്തില്‍ നിന്ന്, അതിന്റെ തുടര്‍ച്ചയായി ബാംഗാളിലെ മദ്ധ്യവര്‍ഗ്ഗ ജീവിതത്തിന് ദൃശ്യരൂപം നല്‍കിയ ഒന്നാം ഘട്ടം. ഇത് 1990 കളോടെ ആരംഭിക്കുന്ന ബംഗാളി സിനിമയുടെ പരിവര്‍ത്തന ഘട്ടമായിരുന്നു. ഉനീഷേ ഏപ്രില്‍ (1994), ഉത്സവ് (2000) എന്നിവയാണ് ഈ ഘട്ടത്തിലെ പ്രധാന ചിത്രങ്ങള്‍.രണ്ടാം ഘട്ടത്തില്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഭാഷയിലും അഭിനേതാക്കളുടെ തെരഞ്ഞെടുപ്പിലും കൂടുതല്‍ വിശാലമായ ഒരു മേഖലയിലേക്ക് പ്രവേശിക്കുന്നു. ഹിന്ദിയിലും മറ്റു ഭാഷകളിലും ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും അമിതാബച്ചന്‍, മനീഷ കൊയ്‌രാള, ജാക്കിഷ്‌റോഫ്, അജയ്‌ദേവ് ഗണ്‍ തുടങ്ങിയ സൂപ്പര്‍ സ്റ്റാറുകള്‍ അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്യുന്നു. ചോക്കിര്‍ ബാലി (2003), റെയിന്‍ കോട്ട് (2004) അന്തര്‍മഹല്‍ (2005) ലാസ്റ്റ് ലിയര്‍(2007), ഖേല (2008), അബോഹോമന്‍(2009)‍, നൗകാദുബി (2010) എന്നിവയാണ് ഈ കാലത്തെ പ്രധാന ചിത്രങ്ങള്‍, എന്നാല്‍ മൂന്നാമത്തെ ഘട്ടത്തിലെ ചിത്രങ്ങളുടെ പേരിലാണ് അദ്ദേഹം ഏറെ ആഘോഷിക്കപ്പെട്ടത്. അദ്ദേഹം അഭിനേതാവായി കൂടി രംഗപ്രവേശനം ചെയ്യുന്ന ഘട്ടവുമാണിത്. ഇക്കാലത്ത് ലൈംഗികതയുടെ ഭിന്നമാനങ്ങള്‍, ലിംഗനീതി എന്നിവയുമായി ബന്ധപ്പെട്ട ആശയങ്ങള്‍ സംവിധാനത്തിലും അഭിനയത്തിലും കൂടി ആവിഷ്‌ക്കരിക്കാനുള്ള ശ്രമങ്ങളാരംഭിക്കുന്നു. ഈ ഘട്ടത്തിലെ മൂന്നു ചിത്രങ്ങളിലെ അഭിനയമാണ് ഋതുപര്‍ണ്ണയെ കൂടുതല്‍ ദൃശ്യാത്മകമാക്കിയതെന്നു പറയാം. തന്റെ പ്രമേയത്തെ കണ്‍മുന്നില്‍ ദൃശ്യപ്പെടുത്തുന്ന ശരീരം കൂടിയായി ഋതുപര്‍ണ്ണമാറി. 'മെമ്മറീസ് ഇന്‍ മാര്‍ച്ചി' (Memories in March) ലെ അര്‍ണോബ് ,'ജസ്റ്റ് അനദര്‍ ലൗവ് സ്റ്റോറി' (Just another love story) യിലെ അഭിരൂപ് സെന്‍, 'ചിത്രാംഗദ' (Chtirangada : The crowning wish  ) യിലെ രൂദ്രചാറ്റര്‍ജി എന്നിവയാണ് ആ കഥാപാത്രങ്ങള്‍.
സിനിമയിലും ജീവിതത്തിലുമായി പാരമ്പര്യത്തെ പലപാട് വിഭ്രമിപ്പിച്ചുകൊണ്ടിരുന്നപ്പോഴും രണ്ടുരംഗങ്ങളിലും പാരമ്പര്യത്തോടൊത്തു നില്ക്കാനും അതിനെ പുനര്‍വായിക്കാനുമായിരുന്നു അദ്ദേഹത്തിന്റെ ശ്രമം സത്യജീത്‌റേയോടുള്ള ആഭിമുഖ്യം അദ്ദേഹം മറച്ചുവെച്ചില്ല. അതേസമയം റേയുടെ സിനിമകളില്‍ നിന്ന് പ്രമേയത്തിനും ആഖ്യാനത്തിലും മുന്നോടു സഞ്ചരിക്കാനും അദ്ദേഹത്തിനു സാധിച്ചു. ലൈംഗികതയുടെ ഭിന്നമാനങ്ങള്‍ റേയുടെ പ്രമേയങ്ങളല്ലെങ്കിലും അതിലേക്ക് വികസിക്കാവുന്ന ധാരാളം ഇടങ്ങള്‍ ആ ചിത്രങ്ങളിലുണ്ട്. 150 വര്‍ഷങ്ങള്‍ക്കപ്പുറവും ബംഗാളികള്‍ അഭിമാനപൂര്‍വ്വം സ്മരിക്കുന്ന ടാഗോറിനെ ഉപജീവിക്കുകയും അതിജീവിക്കുകയും ചെയ്യുന്നതെങ്ങനെയെന്നും ഋതുപര്‍ണ്ണ തന്റെ ചിത്രങ്ങളിലൂടെ ദൃശ്യവല്‍ക്കരിച്ചു. ടാഗോര്‍ കൃതികളെ ആസ്പദമാക്കി സംവിധാനം ചെയ്ത 3 ചിത്രങ്ങളിലും (ചോക്കിര്‍ബാലി, നൗകാദുബി, ചിത്രാംഗദ) ടാഗോറിനെ സമകാലീന സാഹചര്യങ്ങളില്‍ വായിക്കാനുള്ള പരിശ്രമങ്ങളാണുള്ളത്. ടാഗോര്‍ കൃതികളെ ഉപജീവിച്ച് സത്യജിത്‌റേയും സിനിമകളുണ്ടാക്കിയിട്ടുണ്ടെങ്കിലും (ചാരുലത, തീന്‍കന്യ, ഘരേബൈരേ) ഋതുപര്‍ണ അവയെ സമീപിച്ച രീതി വ്യത്യസ്തമായിരുന്നു. ടാഗോര്‍ കൃതികളിലെ മൂന്നാം ലിംഗസമസ്യകളുടെ ആത്മീയവും രഹസ്യാത്മകവുമായ തലങ്ങളെക്കുറിച്ച് ബോദ്ധ്യമുള്ളയാളായിരുന്നു ഋതുപര്‍ണ. എന്നാല്‍ ആ വഴിയില്‍ ഏറെയൊന്നും സഞ്ചരിക്കാന്‍
അദ്ദേഹത്തിനു സമയം ലഭിച്ചില്ല.
ടാഗോറിനോടും സത്യജിത്‌റായ്‌യോടുമുള്ള പാരമ്പര്യ നിഷ്ഠമായ ചായ്‌വ് അവരുടെ ജീവിതത്തില്‍ നിന്നും കൃതികളില്‍ നിന്നും തുടര്‍ച്ചകള്‍ കണ്ടെത്താനും പുതിയ പാഠങ്ങള്‍ നിര്‍മ്മിക്കാനും അദ്ദേഹം ഉപയോഗപ്പെടുത്തി. ഉനീഷേ ഏപ്രില്‍ (ഏപ്രില്‍ 19)എന്ന ചിത്രത്തിന്റെ തലക്കെട്ടിനെക്കുറിച്ചും പ്രസ്തുത ദിവസത്തിന്റെ പ്രത്യേകതയെക്കുറിച്ചും ഋതുപര്‍ണ്ണയുടെ വിശദീകരണം ഇങ്ങനെയാണ് :19 എന്ന സംഖ്യയിലെ രണ്ടക്കങ്ങളും മാറുമ്പോള്‍ 20 എന്ന പുതിയൊരു സംഖ്യയും പുതിയൊരു ദിവസവുമുണ്ടാകുന്നു. സിനിമയില്‍ അദിതി എന്ന കഥാപാത്രം കല്‍ക്കട്ടയിലേക്കു മടങ്ങുന്ന ദിവസമാണത്. ആ ദിവസത്തിന് മറ്റു രണ്ട് പ്രത്യേകതകള്‍ കൂടിയുണ്ട്. അവളുടെ അച്ഛന്റെ ചരമദിനവും രണ്ടാമത്  അമ്മക്ക് സംഗീതനാട്യ അവാര്‍ഡ് ലഭിച്ച ദിവസവുമാണത്. ഇവ രണ്ടും പരസ്പരം ഉള്‍ക്കൊള്ളാനാവാത്ത വിധം അമ്മക്കും മകള്‍ക്കുമിടയില്‍ വളരുന്ന സംഘര്‍ഷമാണ് ആഖ്യാനത്തിന്റെ പ്രധാനമേഖല. ചിത്രം അവസാനിക്കുമ്പോള്‍ രണ്ടുപേര്‍ക്കുംമാറ്റങ്ങളുണ്ടാവുന്നുണ്ട്. കലണ്ടറില്‍ പുതിയ ദിവസം പിറക്കുകയും ചെയ്യുന്നു. എന്നാല്‍ 19 എന്ന ദിവസത്തിന് സിനിമയിലില്ലാത്ത ഒരു പ്രത്യേകത കൂടിയുണ്ട്. ടാഗോറിന്റെ ജ്യേഷ്ഠപത്നിയായിരുന്ന കാദംബരി ദേവി ആത്മഹത്യക്കു ശ്രമിച്ച ദിവസം കൂടിയാണത്. 1884 ഏപ്രില്‍ 19 നായിരുന്നു അത്. രണ്ടു ദിവസങ്ങള്‍ക്കുശേഷം അവര്‍ മരണപ്പെടുകയും ചെയ്തു കാദംബരീ ദേവിയും ടാഗോറും തമ്മിലുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് ബംഗാളികള്‍ക്കിടയില്‍ പല വിശ്വാസങ്ങളുമുണ്ട്. ടാഗോര്‍ തന്നെ ആവിശ്വാസങ്ങളെ ഉറപ്പിക്കുന്ന വിധത്തില്‍ കാദംബരീ ദേവിയെക്കുറിച്ച് നിരവധി കവിതകളും 'നഷ്ടനീഡ്' എന്ന കഥയും എഴുതി. (നഷ്‌നീഡി‘ ന്  'ചാരുലത' എന്ന പേരില്‍ സത്യജിത്‌റേസിനിമാരൂപം നല്‍കി. അത് റേയുടെ തന്നെ ജീവിതമായി പിന്നീട് ചര്‍ച്ചചെയ്യപ്പെട്ടു)
അബോഹോമന്‍ (Abohoman) എന്ന ചിത്രത്തിലൂടെ സത്യജിത്‌റായ് - മാധവി മുഖര്‍ജി ബന്ധത്തിന്റെ അദൃശ്യതലങ്ങളിലേക്ക് പ്രവേശിക്കുകയായിരുന്നു ഋതുപര്‍ണ ഘോഷ് എന്നു ബംഗാളി പ്രേക്ഷകര്‍ കരുതി. സിനിമയ്ക്കുള്ളിലെ സിനിമയിലെ സംവിധായകനായ അനികേത് തന്റെ ഭാര്യക്കും ചെറുപ്പക്കാരിയായ പുതിയ നടി ശിഖക്കും ഇടയില്‍ അനുഭവിക്കുന്ന സംഘര്‍ഷങ്ങളാണ് ഋതുപര്‍ണ്ണ ആവിഷ്‌ക്കരിക്കാന്‍ ശ്രമിക്കുന്നത്. ഭാര്യയും വിവാഹത്തിനുമുമ്പ് അഭിനേത്രിയായിരുന്നു. വിവാഹ ജീവിതത്തിനു വേണ്ടിയാണ് അഭിനയം ഉപേക്ഷിച്ചത്. ഭാര്യയുമായുള്ള സാദൃശ്യത്തിന്റെ പേരിലും ഭാര്യയുടെ തന്നെ നിര്‍ബന്ധം കാരണവുമാണ് ശിഖയെ അഭിനയിപ്പിക്കുന്നതെങ്കിലും അവര്‍ തമ്മിലുള്ള ബന്ധത്തെ കലുഷിതമാക്കാനാണ് പിന്നീടത് കാരണമായത്. സത്യജീത്‌റേയുടെ ജീവിതവുമായി പ്രത്യക്ഷസാമ്യമോ, കഥാപാത്രങ്ങള്‍ക്കു അദ്ദേഹത്തിന്റെയോ, മാധവി മുഖര്‍ജ്ജിയുടെയോ, രൂപസാദൃശ്യമോ ഇല്ലായിരുന്നെങ്കിലും ബംഗാളി മനസ്സിലുള്ള ചില കഥാസന്ദര്‍ഭങ്ങളെയെങ്കിലും അതിലെ ചില രംഗങ്ങള്‍ ഓര്‍മ്മപ്പിച്ചു. അനികേതിന്റെ ശരീരം കാണാനായി മെയ്ക്കപ്പിട്ട് സര്‍വ്വാഭരണ വിഭ്രഷിതയായി ശിഖ എത്തുന്ന ഒരു രംഗമുണ്ട് ഈ സിനിമയില്‍. പുരികം നേര്‍പ്പിച്ച് തിളങ്ങുന്ന കണ്ണുകളുമായി സത്യജിത്‌റേയുടെ ശവസംസ്‌ക്കാരത്തിനെ എത്തിയ മാധവിമുഖര്‍ജ്ജിയെ ഓര്‍മ്മയിലുണര്‍ത്തുന്നതായിരുന്നു ബംഗാളികള്‍ക്ക് ഈ രംഗം.
ഇങ്ങനെ ടാഗോറും സത്യജിത്‌റേയും അവരുടെ ജീവിതവുമെല്ലാം ഋതുപര്‍ണ്ണയിലൂടെ പലവിധത്തില്‍ തുടര്‍ച്ച നേടുകയായിരുന്നു. ടാഗോറിനേയും സത്യജിത്‌റേയേയും താന്‍ കൂടെ കൂട്ടിയിട്ടുണ്ടെന്ന് ബംഗാളി പ്രേക്ഷകരെ ബോദ്ധ്യപ്പെടുത്താനായതാണ്, അദ്ദേഹത്തിന്റെ സിനിമകളുടെയും വിജയമായത്. അതുവഴി ഋതുപര്‍ണയുടെ ശരീരപരിണാമ പരിശ്രമങ്ങളും അബോധപൂര്‍വ്വം അംഗീകരിക്കപ്പെടുകയായിരുന്നു. എന്നാല്‍ ടാഗോറും സത്യജിത്‌റേയുംപ്രതിനിധാനം ചെയ്ത സാത്വികതകളോ, അവയുടെ പരിണാമ തുടര്‍ച്ചകളോ മാത്രമല്ല, ഋത്വിക് ഘട്ടകത്തിന്റെ പ്രത്യക്ഷമായ അരാജക ജീവിതത്തേയും വളരെ സമര്‍ത്ഥമായി തന്റെ സിനിമകളില്‍ അദ്ദേഹം ഇണക്കി ചേര്‍ത്തു.

സ്ത്രീവാദം/സ്ത്രീത്വവാദം
ഋതുപര്‍ണ തന്റെ സിനിമകളെ ഫെമിനിസ്റ്റ് എന്നല്ല, വുമണിസ്റ്റ് എന്നാണ് വിളിക്കാന്‍ താല്പര്യപ്പെട്ടത്. സ്ത്രീവിമോചന മെന്നതിലേറെ സ്ത്രീയവസ്ഥകളോടുള്ള തന്റെ ഏകീഭാവത്തെ വിളംബരപ്പെടുത്താനായിരുന്നു അദ്ദേഹത്തിന്റെ പരിശ്രമം. അവസാന കാലചിത്രങ്ങളില്‍ ഇത് ശാരീരികമായ ഏകീഭാവത്തിലേക്കെത്തുന്നുണ്ടെങ്കില്‍ ആദ്യകാലചിത്രങ്ങളില്‍ സ്ത്രീകള്‍ അവനവനിലും തമ്മില്‍ തമ്മിലും കുടുംബവുമായും നേരിടേണ്ടവരുന്ന സംഘര്‍ഷങ്ങളാണ് ദൃശ്യവല്‍ക്കരിക്കപ്പെട്ടത്. അവര്‍ സഞ്ചരിച്ചുതീര്‍ക്കുന്ന ഭൗതികവും ആന്തരികവുമായ വഴികള്‍ അതീവ സൂക്ഷ്മതയോടെയാണ് അദ്ദേഹം ചിത്രീകരിച്ചത്. പിന്നീടത് മൂന്നാം ലൈംഗികതയുടെ പ്രമേയങ്ങളായി പരിണമിക്കുമ്പോഴും കുടുംബങ്ങള്‍ക്കു പുറത്തല്ല അവയൊന്നും സംഭവിക്കുന്നത്. സാധാരണ ജീവിതത്തിലെ സ്ത്രീപ്രതിനിധാനങ്ങളെയാണ് അദ്ദേഹം പിന്തുടരാന്‍  ശ്രമിച്ചത്. എന്നാല്‍ സ്ത്രീയുടെ സ്ഥാനത്ത് പുരുഷനെ പകരം വെക്കുന്നതോ അല്ലാത്തതോ ആയ ലൈംഗിക സങ്കല്പങ്ങളോട് തനിക്കുള്ള വിപ്രതിപത്തി, തന്റെ ചിത്രമായ Just another love story  യും അമേരിക്കന്‍ ചിത്രമായ Broke Back  Mountain (സംവിധാനം : ആങ്ങ്‌ലീ) മായുള്ള താരതമ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ഋതുപര്‍ണ്ണ വ്യക്തമാക്കുന്നുണ്ട്. ബ്രോക്ക് ബാക്ക് മൗണ്ടന് സ്വവര്‍ഗ്ഗ ലൈംഗികതയെ സംബന്ധിച്ച മുഖ്യധാരാ സമീപനം തന്നെയാണുള്ളതെന്ന് അദ്ദേഹം പറയുന്നു. സമാനലിംഗ താല്പര്യങ്ങളെക്കുറിച്ച് പറയുമ്പോഴേക്കും രണ്ടുപേര്‍ ഒരു കിടക്കയില്‍ കിടക്കുന്ന ഇമേജാണ് സൃഷ്ടിക്കപ്പെടുന്നത്. എന്തുകൊണ്ട് രണ്ടുപേര്‍ ഒരു ചായക്കടയില്‍ ഇരിക്കുന്നതായോ മറ്റോ സങ്കല്പിക്കപ്പെടുന്നില്ല. ജസ്റ്റ് അനദര്‍ ലവ് സ്റ്റോറി, ഒരു സാംസ്‌ക്കാരിക സന്ദര്‍ഭത്തിന്റെ പുന:സൃഷ്ടിയാണ്,അതൊരു ഗേ സിനിമയല്ല. സ്ത്രീവേഷം കെട്ടുന്ന ഒരു പാരമ്പര്യത്തില്‍ നിന്നാണ് ആ സിനിമസൃഷ്ടിക്കപ്പെടുന്നത് .ബംഗാളി നാടകങ്ങളില്‍ സ്ത്രീവേഷം കെട്ടിയിരുന്ന ചാപ്പല്‍ ബാദുരി എന്ന നടനെക്കുറിച്ചുള്ളതാണ് ആ സിനിമയെങ്കിലും, അതില്‍ തന്റെ റോള്‍ ചാപ്പല്‍ ബാദുരി തന്നെ അവതരിപ്പിക്കുന്നുണ്ടെങ്കിലും നടനായി ഋതുപര്‍ണ്ണ പകര്‍ന്ന ഊര്‍ജ്ജമാണ് ആ സിനിമയെഅനുഭവതീക്ഷ്ണമാക്കുന്നത്. ലിംഗമാറ്റമാഗ്രഹിക്കുന്ന കൊറിയോഗ്രാഫറായ രുദ്രയായുള്ള അഭിനയ പ്രകടനവും സംവിധായകനെന്ന നിലയ്ക്കുള്ള  അദ്ദേഹത്തിന്റെ സമഗ്രകാഴ്ചയും ചേര്‍ന്ന് ''ചിത്രാംഗദ''യെ ടാഗോര്‍ കാലവും കടന്ന് മഹാഭാരതത്തോളം ചെന്ന് ഒരു സമകാലീന സമസ്യക്കുള്ള ഉത്തരം തേടലായി മാറ്റുന്നു. ചിത്രാംഗദയുടെ അവസാന രംഗങ്ങളില്‍ ലിംഗാത്മകതയെ സംബന്ധിച്ച  സന്നിഗ്ദ്ധത അതിന്റെ പരമാവധിയില്‍ അവതരിപ്പിക്കപ്പെടുന്നുണ്ട്. സമ്പൂര്‍ണ്ണമായും സ്ത്രീയായിത്തീരാനുള്ള ഉദ്യമത്തില്‍ നിന്ന് പിന്തിരിഞ്ഞ് ഡോക്ടറോട് സ്തനനിക്ഷേപംഎടുത്തുമാറ്റാനാവശ്യപ്പെടുകയാണ് രുദ്ര. അങ്ങനെ നിത്യമായ അനിയതത്വത്തില്‍ തന്നെ തുടരാന്‍ തീരുമാനിക്കുന്നു. എന്നാല്‍ ഇത് പൂര്‍ണമായും തന്റെ പൂര്‍വ്വ സ്വത്വത്തിലേക്കുള്ള തിരിച്ചുപോക്കല്ല. അങ്ങനെയെങ്കില്‍ അത് സാമൂഹ്യമായ കാര്‍ക്കശ്യങ്ങളോടുള്ള സന്ധിചെയ്യലാവുമായിരുന്നു.
ഋതുപര്‍ണ്ണയുടെ സിനിമയിലെ സ്ത്രീ പ്രതിനിധാനങ്ങളെ അദ്ദേഹം തന്റെ ശരീരത്തിലേ ക്കുള്‍കൊള്ളാന്‍ പരിശ്രമിച്ച സ്ത്രീഭാവങ്ങളായി വേണം കാണേണ്ടത്. അവരിലാരും ഏറെ കലഹിക്കുന്നവരോ വ്യവസ്ഥകളെ മറികടക്കാന്‍ ശ്രമിച്ചവരോ അല്ല. കുടുംബം, അമ്മ, ഭാര്യ എന്നിങ്ങനെയുള്ള ജീവിതത്തിന്റെ സാധാരണ സന്ദര്‍ഭങ്ങളെ അസാധാരണമാക്കുന്ന ലളിതമായ ആഖ്യാന ഘടനയാണ് ആദ്യ കാലചിത്രങ്ങള്‍ക്കെല്ലാമുള്ളത്. ‘ഉനീഷേഏപ്രിലി‘ലെ അമ്മയും മകളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ 'ഉത്സവി'ലെ ഒരു കൂട്ടുകുടുംബത്തിനകത്ത് സംഭവിക്കുന്ന അംഗങ്ങള്‍ തമ്മിലുള്ള ആശയ വിനിമയങ്ങളും ശണ്ഠകളും ‘ റെയിന്‍ കോട്ടി‘ (Rain Coat/2014) ല്‍ വിവാഹിതയായ പൂര്‍വ്വ കാമുകിയുമായുള്ള കണ്ടുമുട്ടല്‍ ‘അന്തര്‍മഹലി‘ല്‍ (Antar Mahal/2005) ജമീന്ദാറുടെ രണ്ടു ഭാര്യമാര്‍ പങ്കിടുന്ന സംഘര്‍ഷ മേലകള്‍ ‘അബോഹോമ‘ (Abohoman/2010) നിലെ സിനിമാ സംവിധായകന്റെ ജീവിതത്തില്‍ ഭാര്യയും കാമുകിയും സൃഷ്ടിക്കുന്ന സങ്കീര്‍ണ്ണതകള്‍ എന്നിവയെല്ലാം സ്ത്രീ വ്യാപാരങ്ങളെ നേര്‍ക്കുനേര്‍ ആഖ്യാനം ചെയ്യാനുള്ള ശ്രമങ്ങളാണ്. ടാഗോര്‍ കഥകളെ ആസ്പദമാക്കി നിര്‍മ്മിച്ച പഴകാലത്തെ ആവിഷ്‌ക്കരിക്കുന്ന സിനിമകളിലും സ്ത്രീ കഥാപാത്രങ്ങള്‍ തന്നെയാണ് കഥാഘടനയെ മുന്നോടുകൊണ്ടു പോകുന്നത്. ‘ ചോക്കിര്‍ ബാലി‘ (Chokher Bali/2003) യിലെ വിനോദിനിയും ആശാലതയും ഭിന്ന വീക്ഷണങ്ങളുള്ള രണ്ടു കഥാപാത്രങ്ങളാവുന്നത്, കൊളോണിയല്‍ ആധുനികതയുടെ ഇടപെടല്‍ കാരണമാണ്. ‘ചോക്കിര്‍ ബാലി‘ യെന്നാല്‍ ‘കണ്ണിലെ കരട് ‘എന്നാണര്‍ത്ഥം. ഒരുവള്‍ അപരയുടെ കണ്ണിലെ കരടാകുന്നു. 'ചിത്രാംഗദ'യിലെ അമ്മ മകന്റെ ശരീരത്തിനുമേല്‍ തനിക്കുള്ള അവകാശാധികാരങ്ങളെ ഉറപ്പിക്കാന്‍ ശ്രമിക്കുകയും ആ ശരീരത്തിനു സംഭവിക്കാന്‍ പോകുന്ന പരിവര്‍ത്തനങ്ങളെ ഉത്ക്കണ്ഠയോടെ വീക്ഷിക്കുകയും ചെയ്യുന്നു. മെമ്മറീസ് ഇന്‍മാര്‍ച്ചിലെ (Memories in March/2011) അമ്മ തന്റെ മരിച്ചുപോയ മകന്റെ സ്വവര്‍ഗ്ഗ ലൈംഗികതയെക്കുറിച്ചറിഞ്ഞ് ആദ്യം സ്തബ്ധയാക്കുന്നുവെങ്കിലും പിന്നീടതിനെ യാഥാര്‍ത്ഥ്യമായി ഉള്‍ക്കൊള്ളുന്നു. മരിച്ചു പോയൊരാള്‍ ബാക്കിവെക്കുന്നത് പുസ്തകങ്ങളും വസ്ത്രങ്ങളും മറ്റു ഭൗതിക വസ്തുക്കളും മാത്രമല്ലെന്നും അയാല്‍ ജീവിച്ച സ്ഥലവും അവിടത്തെ അന്തരീക്ഷവും അയാളുടെ ഇടപെടെലുകളുമെല്ലാം അതിലുള്‍പ്പെടുമെന്ന തിരിച്ചറിവിലെക്കും വളരുന്ന വ്യത്യസ്തയായ ഒരു സ്ത്രീകഥാപാത്രമാണ് ഈ ചിത്രത്തിലെ ആതിര എന്ന അമ്മ. കാലത്തിന്റെ മാറ്റങ്ങളെ വളരെപ്പെട്ടെന്ന് മനസ്സിലാക്കാനും അതിന്റെ ഭാഗമാകാനും അവര്‍ക്കു കഴിയുന്നുണ്ട്. ‘ ദോസറി‘ലെ (Dosar/2006) കാവേരി ഭര്‍ത്താവിന്റെ വിവാഹേതര ലൈംഗിക ബന്ധത്തിനെതിരെ പ്രതിഷേധിക്കുകയും ഭര്‍ത്താവിനെ തരം കിട്ടുമ്പോഴൊക്കെ അവഹേളിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. എങ്കിലും ഒരു കാറപകടത്തില്‍ ഭര്‍ത്താവിന് കാര്യമായി പരുക്കേല്ക്കുകയും, അയാളുടെ കൂട്ടുകാരി മരണപ്പെടുകയും ചെയ്തു ശേഷമുള്ള ഒരു ഘട്ടത്തില്‍ കാവേരി അയാളിലേക്ക് തിരിച്ചെത്തുന്നുണ്ട്. പല സ്ത്രീ കഥാപാത്രങ്ങളും നിസ്സംഗരായ സാന്നിദ്ധ്യങ്ങളാണെന്ന് തോന്നുമെങ്കിലും അവരിലൂടെയാണ്  മുന്നിലൂടെ ഒരുകാലം കടന്നു പോകുന്നത്.
മരണവും മരണാനന്തരവും
ഋതുപര്‍ണയുടെ ജീവിതവും, മരണവും സിനിമകളും പരസ്പരം പൂരകമായ ഒരു തുടര്‍ച്ചയായിരുന്നുവെന്ന് ഇപ്പോള്‍ നമുക്ക് തിരിച്ചറിയാനാവുന്നു. ഒരര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ സിനിമകള്‍ മരണത്തിലൂടെ ജീവിതവും ജീവിതത്തിലൂടെ മരണവും ആവിഷ്‌ക്കരിക്കുകയായിരുന്നു. ഏതാണ്ടെല്ലാ സിനിമകളിലും മരണത്തിന്റെ സാന്നിദ്ധ്യമുണ്ട് ചിലത് മരണത്തില്‍ തുടങ്ങി ജീവിതത്തെക്കുറിച്ചുള്ള അന്വേഷണമാവുന്നു. മറ്റു ചിലത് മരണത്തിലവസാനിക്കുന്നു. ‘ ഉനീഷേ ഏപ്രില്‍‘ എന്ന സിനിമാനാമം തന്നെ അന്നേ ദിവസം മരിച്ച പിതാവ്/ഭര്‍ത്താവ് എന്നിവരെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ നിന്നാണുണ്ടാവുന്നത്. മരിച്ചയാളുടെ സാന്നിദ്ധ്യമുള്ള ഓര്‍മ്മകളാണവരെ തമ്മിലകറ്റുന്നതും പിന്നീട് തമ്മിലടുപ്പിക്കുന്നതും. 'ചോക്കിര്‍ ബാലി' യില്‍  ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് വിധവയായവളാണ് വിനോദിനി. വീട്ടിലെ രണ്ടു കിടക്കകള്‍ അവര്‍ കാണിച്ചുകൊടുക്കുന്നത്, ഒന്ന് വിവാഹമെത്തയും മറ്റെത് തന്റെ ഭര്‍ത്താവ് കിടന്നു മരിച്ചമെത്തയുമെന്ന് വിശദീകരിച്ചുകൊണ്ടാണ്. വാരണാസിയിലാണ് സിനിമയുടെ അവസാനത്തില്‍ എല്ലാവരും എത്തിച്ചേരുന്നത്. ‘ റെയിന്‍ കോട്ട്‘ എന്ന ചിത്രത്തില്‍ പ്രത്യക്ഷത്തില്‍ മരണമില്ലെങ്കിലും ആസന്നഭാവിയില്‍ അതിനുള്ള സാധ്യതകള്‍ നിറഞ്ഞുനില്ക്കുന്നു. ‘ അന്തര്‍മഹലി‘ ല്‍ ജമീന്ദാറുടെ രണ്ടാം ഭാര്യ യശോമതിയുടെ ആത്മഹത്യയില്‍ സിനിമ അവസാനിക്കുന്നു. ‘ അബോഹോമന്‍‘‍, സംവിധായകനായ അനികേതിന്റെ മരണത്തിലാരംഭിച്ച് അദ്ദേഹം കടന്നുപോയ ജീവിത വഴികളും സിനിമാ വഴികളും കണ്ടെത്താനുള്ള പരിശ്രമമാണ്. സിനിമയെയും അതിന്റെ സങ്കേതങ്ങളേയും ജീവിത സന്ദര്‍ഭങ്ങളുമായി തുലനപ്പെടുത്താനുള്ള പരിശ്രമങ്ങളും ഈ ചിത്രത്തില്‍ കാണാം.അവസാനഷോട്ട്എപ്പോഴാണെടുക്കുന്നതെന്നും അതിന് ലൈറ്റ് റെഡിയാക്കിയോ എന്നും മകനോട് ചോദിക്കുന്നു. തന്നോടൊത്ത് വര്‍ക്ക് ചെയ്ത അനുഭവം എങ്ങനെ എന്ന് ഭാര്യയോട് ചോദിക്കുന്നു. നൗകാദുബി (Noukadubi) യില്‍ മരണം തോണിയപകടമായി കടന്നുവരുന്നു.
'മെമ്മറീസ് ഇന്‍ മാര്‍ച്ച്' സിദ്ധാര്‍ത്ഥിന്റെ മരണത്തെക്കുറിച്ചുള്ള ഫോണ്‍ കോളിലാണ് ആരംഭിക്കുന്നത്. പിന്നീടാണ് സിദ്ധാര്‍ത്ഥ് ആരായിരുന്നു അയാളുടെ ഇംഗിതങ്ങള്‍ എന്തൊക്കെയായിരുന്നു എന്ന് നാമറിയുന്നത്. സിദ്ധാര്‍ത്ഥിന്റെ ശരീരസാന്നിദ്ധ്യം ചിത്രത്തിലില്ല, ശബ്ദ സാന്നിദ്ധ്യം മാത്രമേയുള്ളൂ. മരണശേഷം അയാളുടെ മറ്റു പല സാന്നിദ്ധ്യങ്ങളിലൂടെയു മാണ് അങ്ങനെയൊരാളുണ്ടായിരുന്നുവെന്ന് ഓര്‍മ്മിക്കപ്പെടുന്നത്. മകന്‍ മരിച്ചു എന്നതാണോ അവന്‍ സ്വവര്‍ഗ്ഗ സ്നേഹിയായിരുന്നു എന്നതാണോ നിങ്ങള്‍ അംഗീകരിക്കാനിഷ്ടപ്പെടുന്ന സത്യമെന്ന് സിദ്ധാര്‍ത്ഥിന്റെ അമ്മയോട് അയാളുടെ കൂട്ടുകാരന്‍ അര്‍ണോബ് ചോദിക്കുന്നു‘ദോസറി‘ (Dosar) ലെ തുടക്കത്തില്‍ തന്നെ ഒരു കാറപകടം സംഭവിക്കുകയും കൗഷിക്കിന് പരുക്കേല്ക്കുകയും, മിത എന്ന കൂട്ടുകാരി മരിക്കുകയും ചെയ്യുന്നു. കൗഷിക്കിന്റെയും ഭാര്യ കാവേരിയുടെയും ജീവിതത്തില്‍ തുടര്‍ന്നു സംഭവിക്കുന്ന കൂടുതല്‍ മാരകമായ പരുക്കുകളും അവയ്ക്കുള്ള ചികിത്സയുമാണ് സിനിമയുടെ ബാക്കിഭാഗം.ചിത്രാംഗദയിലെ അവസാന ഭാഗത്ത് മരണസമാനനാ (യാ) യി ഓപ്പറേഷന്‍ ടേബിളില്‍ കിടക്കുന്ന രൂദ്രയുടെ ദൃശ്യം കാണാം
മരണത്തിന്റെ ദൃശ്യാഖ്യാനങ്ങള്‍ കൊണ്ട് ജീവിതത്തെയും തിരിച്ചും വ്യവഹരിക്കുന്നതുപോലെ സിനിമ എന്ന ആഖ്യാന രൂപത്തെ സിനിമക്കുള്ളില്‍ സന്നിവേശിപ്പിക്കുന്നതും, അദ്ദേഹം നിരന്തരം ആവര്‍ത്തിക്കുന്ന രീതികളിലൊന്നാണ്.
നിഷ്‌ക്കര്‍ഷമായ നിരീക്ഷണങ്ങള്‍ കൊണ്ടുമാത്രമേ സിനിമക്കുള്ളിലെ സിനിമയും അതിനുപുറത്തുള്ള ജീവിതവുമൊക്കെ വേര്‍തിരിച്ചെടുക്കാനാവൂ. ഇങ്ങനെയൊരു വേര്‍തിരിവ് ഋതുപര്‍ണ്ണ ആഗ്രഹിക്കുന്നുമുണ്ടാവില്ല. ‘ചിത്രാംഗദ‘യിലും, ‘ജസ്റ്റ് അനദര്‍ ലൗവ് സ്റ്റോറി‘യിലും ‘അബോഹോമ‘നിലും ‘ഖേല‘ (Khela/2008) യിലുമൊക്കെ സിനിമയും ജീവിതവും പരസ്പരമിടകലര്‍ന്ന് സഞ്ചരിക്കുന്നു. ‘ചിത്രാംഗദ‘യില്‍ ചിത്രാംഗദയും, കൊറിയോഗ്രാഫറായ രൂദ്രയും, നടനായ ഋതുപര്‍ണയും കൂടിക്കലരുന്നു. ‘ജസ്റ്റ് അനദര്‍ ലവ് സ്റ്റോറി‘ (Just another love story) യില്‍ അഭിരൂപ് സെന്‍ എന്ന സംവിധായകന്‍ ചാപ്പല്‍ ബാദുരിയെക്കുറിച്ച് ഒരു ഡോക്യൂമെന്ററി ചിത്രം തയ്യാറാക്കുകയാണ്. ചാപ്പല്‍ ബാദുരി തന്നെ നേരിട്ട് സിനിമയില്‍ പ്രത്യക്ഷപ്പെടുന്നുമുണ്ട്. അഭിരുപ് സെന്നിന്റെ വേഷത്തില്‍ ഋതുപര്‍ണ്ണ തന്നെ അഭിനയിക്കുന്നതിലൂടെ സിനിമാഖ്യാനമാകെത്തന്നെ മറ്റൊരു തലത്തിലേക്കു യര്‍ത്തപ്പെടുകയാണ്. 'അബോഹോമന്‍' എന്ന സിനിമയാകെത്തന്നെ സിനിമയും ജീവിതവും പ്രത്യേകം സമീകരിച്ചുകൊണ്ടാണ് മുന്നോട്ടു പോകുന്നത്. സിനിമയില്‍ ഷൂട്ട് ചെയ്യാം, എഡിറ്റ് ചെയ്യാം, മൊത്തം മായ്ച്ചുകളഞ്ഞ് വീണ്ടും പുതിയതായി തുടങ്ങാനും കഴിയുമെന്ന് സംവിധായക കഥാപാത്രമായ അനികേത് പറയുന്നു. സിനിമാ രംഗത്തേക്ക് പ്രവേശിക്കുന്ന മകനോട്, നിന്റെ അമ്മയും എന്റെ അമ്മയും ശിഖയും ലേഖയുമൊക്കെ അഭിനയിക്കുന്ന ഒരു സിനിമ ഉണ്ടാക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുന്നു. ഒരു സിനിമ എന്നാല്‍ എന്താണ്? നിമിഷങ്ങളാണ്,വൈകാരിക നിമിഷങ്ങളാണ് അത്. സിനിമ എന്നത് പൂര്‍ത്തീകരിക്കപ്പെടണമെന്ന് എന്താണിത്രനിര്‍ബന്ധ മെന്നും അയാള്‍ ചോദിക്കുന്നു. ‘ഖേല‘ (Khela) യും ഒരു സിനിമാ സംവിധാനത്തിലൂടെയാണ് കടന്നു പോകുന്നത്. ഒരു കുട്ടിയെ കഥാപാത്രമാക്കി ഗൗതമബുദ്ധനെപ്പറ്റിയുള്ള സിനിമ നിര്‍മ്മിക്കാനാഗ്രഹിക്കുന്ന രാജ എന്ന സംവിധായകന്‍, സ്വന്തം അനപത്യതാ പ്രശ്‌നം സിനിമയിലൂടെ പരിഹരിക്കാനാണ് ശ്രമിക്കുന്നത്. ‘ഉത്സവ് ‘(Utsab) ഒരു സിനിമയിലാണവസാനിക്കുന്നത്. ആ കുടുംബത്തിലെ എല്ലാവരും അതിലെ കഥാപാത്രങ്ങളാണ്. തങ്ങളിലോരോരുത്തരേയും മറ്റുള്ളവരേയും അകന്നു നിന്ന് കാണാന്‍ ആ സിനിമ ശ്രമിക്കുന്നു. നാമാവശേഷമാകാന്‍ പോകുന്ന ആ കൂട്ടുകുടുംബത്തിലെ ഇളയ സന്തതികളിലൊരാള്‍ ഹാന്‍ഡിക്യാമില്‍ ഷൂട്ട് ചെയ്തതാണ് ആ ചിത്രം. ദൃശ്യങ്ങള്‍ കണ്ടുകൊണ്ടിരിക്കെ കുടുംബത്തിലെ ഒരംഗം ചോദിക്കുന്നുണ്ട് അടുത്തതെന്താണെന്ന്. മറ്റൊരംഗം റിമോട്ട് അമര്‍ത്തുമ്പോള്‍ സിനിമയില്‍ അഭിനയിച്ചവരുടേയും മറ്റുള്ളവരുടേയും പേരുകള്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നു. ആ സിനിമയും സിനിമയ്ക്കുള്ളിലെ സിനിമയും അവിടെ തീരുന്നു.

ഋതുപര്‍ണയുടെ സിനിമയില്‍ മരണവും സിനിമയും സിനമയ്ക്കു പുറത്തെ ജീവിതവുമെല്ലാം കൂടിക്കുഴഞ്ഞു പോകുന്നു. അദ്ദേഹം തന്നെ സംവിധായകനും നടനുമെല്ലാമായി രംഗത്തു വരുമ്പോള്‍ അതെല്ലാം അദ്ദേഹത്തിന്റെ ജീവിതമെന്ന് ആരോപിക്കപ്പെടുകയും ചെയ്യുന്നു. അപൂര്‍ണതയെക്കുറിച്ചുള്ള ബോദ്ധ്യങ്ങളുണ്ടാക്കുന്ന നിശ്ചലതകളിലാണ് അദ്ദേഹത്തിന്റെ ഒട്ടുമിക്ക ചിത്രങ്ങളും അവസാനിക്കുന്നത്. അത് ഒരു അവസാനമല്ലെന്ന് അദ്ദേഹത്തിനും പ്രേക്ഷകര്‍ക്കുമറിയാം. മരണം ഒരു അവസാനമല്ല, ചില തുടക്കങ്ങളാണവിടെ. ജോണ്‍ എബ്രഹാമിന്റെ 'അമ്മ അറിയാന്‍' എന്ന സിനിമയെ ഈ ഘട്ടത്തില്‍ വീണ്ടുമോര്‍ക്കുന്നു. ഒരു മരണത്തില്‍ നിന്നാണ് ആ സിനിമയുടെയും തുടക്കം.


ജോണ്‍ എബ്രഹാമിന്റെ പൂര്‍ത്തീകരിച്ച സിനിമകളേക്കാളേറെ പാതിവഴിയിലായതോ ഒരിക്കലും ആരംഭിക്കാതിരുന്നവയോ ആണ് കൂടുതല്‍. ഋതുപര്‍ണ്ണ നിരവധി ചിത്രങ്ങള്‍ പൂര്‍ത്തിയാക്കി. തന്റെ മന:പരിവര്‍ത്തനങ്ങള്‍ക്കും ശരീര പരിവര്‍ത്തനങ്ങള്‍ക്കുമൊപ്പമാണ് അവയോരോന്നും സഞ്ചരിച്ചത്. എന്നാല്‍ പൂര്‍ത്തിയായിട്ടില്ലെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്ന ആ ശരീരപരിവര്‍ത്തനങ്ങള്‍ പോലെ, സിനിമയിലും ചിലതൊക്കെ ബാക്കിയുണ്ട് എന്ന് നമ്മോട് പറഞ്ഞുകൊണ്ടിരിക്കുന്നു. പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞല്ല അദ്ദേഹം യാത്രയായത്. ഋതുപര്‍ണ്ണയുടെ തന്നെ ഒരു കഥാപാത്രം ചോദിക്കുന്നതുപോലെ ''ഒരു സിനിമ പൂര്‍ത്തീകരിക്കപ്പെടണമെന്ന് എന്താണിത്ര നിര്‍ബന്ധം?''
അപൂര്‍ണ്ണമായതും ജീവിതമാണ്, സിനിമയുമാണ്  എന്നാണ്  ജോണ്‍ അബ്രഹാമും ഋതുപര്‍ണ്ണ ഘോഷും മരണാനന്തരം നമ്മോട് പറഞ്ഞുകൊണ്ടിരിക്കുന്നത്.

(കടപ്പാട്: സമകാലിക മലയാളംവാരിക,2014 മേയ് 30)
'ചിത്രാംഗദ'യെക്കുറിച്ചുള്ള ലേഖനം ഇവിടെ വായിക്കാം

Thursday, December 5, 2013

മേഘാവൃത നക്ഷത്രം: യുക്തി, തര്‍ക്കം, കഥ


“ ജുക്തി, തക്കോ, ഓര്‍ ഗപ്പോ” കണ്ടതിനുശേഷം ഋത്വിക് ഘട്ടക്കിനെക്കുറിച്ച് ഒരു സിനിമ നിര്‍മ്മിക്കണമെന്നു തോന്നി. ഘട്ടക്കിന്റെ ജീവിതത്തെ നന്നായി വിശദീകരിക്കുന്നുണ്ടെന്നതിനാല്‍ അദ്ദേഹത്തിന്റെ ‘ മേഘധക്കേതാര‘ എന്ന പ്രധാന ചിത്രത്തിന്റെ ശീര്‍ഷകം തന്നെ ഞാന്‍ തെരഞ്ഞെടുത്തു”. ഋത്വിക് ഘട്ടക്കിനെക്കുറിച്ചുള്ള” “മേഘെ ധക്കാ താര” (2013) എന്ന ചിത്രത്തെക്കുറിച്ച് സംവിധായകനായ കമലേശ്വര്‍ മുഖര്‍ജി പറയുന്നു.
ഋത്വിക് ഘട്ടക്കിന്റെ ജീവിതത്തിലെ ഏറെ വെളിച്ചം കയറിയിട്ടില്ലാത്തൊരു സന്ദര്‍ഭത്തെ ഉപജീവിച്ചാണ് കമലേശ്വര്‍ ഈ സിനിമ രൂപപ്പെടുത്തിയിട്ടുള്ളത്. മദ്യപാനാസക്തിയില്‍ നിന്ന് വിമുകതനാവാന്‍ ഘട്ടക്ക് ഒരു മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചേര്‍ന്ന കാലമാണത്. ഋത്വിക് ഘട്ടക്കിന്റെ ജീവിതം, രാഷ്ട്രീയം, കലാപ്രവര്‍ത്തനങ്ങള്‍, ആശയപ്രപഞ്ചം എന്നിവയെയെല്ലാം ആധാരമാക്കുന്ന ഒരു സിനിമ നിര്‍മ്മിക്കുമ്പോള്‍ അതിനു നല്‍കാവുന്ന അര്‍ത്ഥപൂര്‍ണ്ണമായ പേരുകളിലൊന്ന് അദ്ദേഹത്തിന്റെ തന്നെ പ്രധാന സിനിമകളിലൊന്നായ “ മേഘധക്കേ താര” (മേഘാവൃത നക്ഷത്രം) യുടേതു തന്നെയാണ്. ഘട്ടക്കിന്റെ ഏറ്റവും ജനപ്രീതി നേടിയ ചിത്രത്തിന്റെ പേരു കൂടിയാണത്.
ജീവിതത്തിലും, കലാരംഗത്തും, രാഷ്ട്രീയരംഗത്തുമായി മദ്യപാനി, അരാജകവാദി, വിപ്ലവകാരി, നാടകസിനിമാ പ്രവര്‍ത്തകന്‍, തത്ത്വചിന്തകന്‍ എന്നിങ്ങനെ ഭിന്നവും, പരസ്പരപൂരകവുമായ പലവഴികളിലൂടെയും  സഞ്ചരിച്ചു തീര്‍ത്ത ഘട്ടക്കിനെപ്പോലൊരാളുടെ ജീവിതത്തെ സിനിമയുടെ ആഖ്യാനരൂപത്തില്‍ നിബന്ധിക്കുമ്പോള്‍ നേരിടാവുന്ന പല വെല്ലുവിളികളെയും സംവിധായകന്‍ ഈ ചിത്രത്തില്‍ തരണം ചെയ്തിട്ടുണ്ട്. “ ഘട്ടക്ക് എന്ന ജീനിയസ്സിന്റെ മനസ്സ് എപ്രകാരം പ്രവര്‍ത്തിച്ചു എന്നത് ആവിഷ്‌ക്കരിക്കുക വലിയ വെല്ലുവിളിയായിരുന്നു. ഈ സിനിമ സെല്ലുലോയ്ഡിലുള്ള ഒരു ജീവചരിത്ര പ്രബന്ധമല്ല. സിനിമാസംവിധായകനും കലാകാരനുമായ ഘട്ടക്കിന്റെ മനസ്സു കണ്ടെത്താനുള്ള പരിശ്രമാണ് “ എന്ന് അദ്ദേഹം വിശദീകരിക്കുന്നു.

ഇടതുപക്ഷ വിഷാദം തീണ്ടിയവര്‍

ഋത്വിക് ഘട്ടക്കിന്റെ ആദ്യചിത്രം (നാഗരിക്, 1952) തന്നെ തിയേറ്ററുകളിലെത്തിയത് അദ്ദേഹത്തിന്റെ മരണാനന്തരമാണ്. തുടര്‍ന്നു സംവിധാനം ചെയ്ത ചിത്രങ്ങളിലേറെയും പൊതുജനശ്രദ്ധയോ, നിരൂപകശ്രദ്ധയോ നേടുകയുണ്ടായില്ല. പരാജയപ്പെട്ട ഒരു കലാകാരനായി അദ്ദേഹത്തെ ഏവരും വിലയിരുത്തി. അദ്ദേഹത്തിലെ രാഷ്ട്രീയ പ്രവര്‍ത്തകനോ,
നാടകപ്രവര്‍ത്തകനോ യഥാവിധി മനസ്സിലാക്കപ്പെട്ടില്ല. തന്റെ സ്വപ്നങ്ങളിലൊന്നായ ഇപ്റ്റ (Indian People Theatre Arts) എന്ന കലാസംഘടന രാഷ്ട്രീയകാരണങ്ങളാല്‍ തകര്‍ച്ചയെ നേരിട്ടു. ഇപ്റ്റ മറ്റു വിധത്തിലും ഘട്ടക്കിന്റെ ജീവിതത്തിന്റെ ഭാഗമാണ്. നടിയായ സുരമയുമായി ഘട്ടക്ക് അടുക്കുന്നതും, പിന്നീട് വിവാഹിതരാവുന്നതും ഇപ്റ്റയിലെ പ്രവര്‍ത്തന കാലത്താണ്. കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് പുറന്തള്ളപ്പെട്ട് മദ്യപാനി, അരാജകവാദി എന്നീ വിശേഷണങ്ങള്‍ക്കു വിധേയനായി ശിഷ്ടകാലം കഴിക്കാനായിരുന്നു അദ്ദേഹത്തിന്റെ നിയോഗം. സിനിമയില്‍ അദ്ദേഹം ബംഗാള്‍ വിഭജനം എന്ന ഒരേ പ്രമേയം തന്നെ ആവര്‍ത്തിച്ചുപയോഗിക്കുന്നതായി വിമര്‍ശിക്കപ്പെട്ടു. കടുത്ത ഒറ്റപ്പെടലിനും ശൂന്യതയ്ക്കും ഇടയിലും അദ്ദേഹത്തിന്റെ സിനിമകള്‍ പ്രസാദാത്മകമായ അന്ത്യരംഗങ്ങളാല്‍ ദീപ്തങ്ങളായി. അവയില്‍ സംഗീതത്തിന്റെ ഒരു സമാന്തര ലോകം ആദ്യന്തം നിറഞ്ഞുനിന്നു. എങ്കിലും ഇടതുപക്ഷ വിഷാദം തീണ്ടിയ കലാകാരന്മാരി ലൊരാളായാണ് ഘട്ടക്ക് വിലയിരുത്തപ്പെടുന്നത്. (ഐ.ഷണ്മുഖദാസ്: സിനിമയും ചില സംവിധായകരും). എന്നാല്‍ മരണശേഷം ബംഗാള്‍ സമൂഹവും, സിനിമാലോകവും ആവേശപൂര്‍വ്വമാണ് അദ്ദേഹത്തെ തിരിച്ചറിയുകയും കൊണ്ടാടുകയും ചെയ്തത്. ജീവിച്ചിരുന്ന കാലത്തു തന്നെ എല്ലാ വിമര്‍ശനങ്ങളേയും അദ്ദേഹം ഉള്‍ക്കൊണ്ടിരുന്നു എന്നതിന്റെ സാക്ഷ്യം “ ജുക്തി, തക്കോ, ഓര്‍ ഗപ്പോ” (1974)എന്ന ചിത്രമാണ്. അതില്‍ തന്നെത്തന്നെ ദൃശ്യവല്‍ക്കരി ക്കുകയും വിമര്‍ശനവിധേയമാക്കുകയും നീലകണ്ഠബാഗ്ചി എന്ന ആത്മഛായയുള്ള റോളില്‍ അഭിനയിക്കുകയും ചെയ്തയാളാണ് ഘട്ടക്ക്. കമലേശ്വറിന്റെ സിനിമ ശീര്‍ഷകത്തില്‍ 'മേഘെധക്കാതാര' യുടെ പേരു വഹിക്കുന്നെണ്ടെങ്കിലും ഉളളടക്കത്തില്‍ ‘ ജുക്തി..‘ യോടാണ് കടപ്പെട്ടിരിക്കുന്നത്.

വിഭജനങ്ങളുടെ മുറിവുകള്‍

വിഭജനങ്ങളുടെ മൂന്നു മുറിവുകളാണ് ഋത്വിക് ഘട്ടക്ക് എന്ന സംവിധായകന്റെയും അദ്ദേഹത്തിന്റെ ജീവിതത്തിന്റെയും ആകെത്തുക എന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. ബംഗാള്‍ വിഭജനം, ഇപ്റ്റയുടെ തകര്‍ച്ച, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പ് എന്നിവയാണ് മൂന്നു മുറിവുകള്‍. ഇന്ത്യയുടെ സാമൂഹികരാഷ്ട്രീയരംഗങ്ങളില്‍ ഇവയിലോരോന്നും സൃഷ്ടിച്ച മുറിവുകളുടെ ആഴവും വലിയതാണ്. ഋത്വിക് ഘട്ടക്ക് ഈ മൂന്നു വിഭജനങ്ങളേയും പ്രത്യക്ഷത്തില്‍ തന്നെ തന്റെ മനസ്സിലും ശരീരത്തിലും ഏറ്റുവാങ്ങി. അദ്ദേഹത്തിന്റെ സിനിമകള്‍ വിഭജനം എന്ന ആശയത്തെ ത്തന്നെ തിരിച്ചും മറിച്ചും പ്രമേയങ്ങളാക്കി. വിഭജിത മനസ്സുകളും ശരീരങ്ങളും ഭൂപ്രദേശങ്ങളായി ജീവിക്കുന്ന ഘട്ടക്കിന്റെ കഥാപാത്രങ്ങള്‍ രണ്ടു ബംഗാളുകളെ വേര്‍തിരിക്കുന്ന നദിയുടെ  കരയില്‍ നിന്ന് മറുകരയിലേയ്ക്ക് നോക്കും. തങ്ങള്‍ പിറന്ന വീടും,നാടും തങ്ങളുടെ കുട്ടിക്കാലവുമൊക്കെ സ്ഥിതി ചെയ്തിരുന്നത് നദിയുടെ മറുകരയിലായിരുന്നു എന്ന് ഓര്‍മ്മിച്ചുകൊണ്ട് അതെല്ലാം ഭാവനയില്‍ സൃഷ്ടിക്കാന്‍ ശ്രമിക്കും; ഇന്നത് ഒരു വിദേശരാജ്യമായിക്കഴിഞ്ഞു എന്ന യാഥാര്‍ത്ഥ്യം ഇനിയുമുള്‍ക്കൊള്ളാനാവാതെ. ഋത്വിക് ഘട്ടക്കിന്റെയും ജന്മവീട് കിഴക്കന്‍ ബംഗാളിലായിരുന്നു. വിഭജനത്തെതുടര്‍ന്ന് അവര്‍ പടിഞ്ഞാറന്‍ ബംഗാളിലേയ്ക്ക് കുടിയേറുകയായിരുന്നു.
ബംഗാള്‍ വിഭജനത്തെ പ്രത്യക്ഷപ്രമേയമാക്കുന്ന മൂന്നു ചിത്രങ്ങളാണ് ഘട്ടക്ക് സംവിധാനം
ചെയ്തത്. മേഘെധക്കാതാര (1960), കോമള്‍ഗാന്ധാര്‍ (1961) സുവര്‍ണ്ണരേഖ (1962). പ്രകൃതിയും മലകളും പുഴകളും സ്ത്രീകളുമെന്നപോലെ , കുട്ടികളും, കുട്ടിക്കാലവും ഘട്ടക്ക് സിനിമകളുടെ പൊതുസ്വഭാവമാണ്. കാരണം കുട്ടിക്കാലത്താണ് അവരോരുത്തരും തങ്ങളുടെ സ്വന്തം ദേശത്ത് സന്തോഷപൂര്‍വ്വം ജീവിച്ചിരുന്നത്. അന്നത് തങ്ങളുടെ സ്വന്തം ബംഗാളായിരുന്നു.കുട്ടികളിലും, ചെറുപ്പക്കാരിലും ഇത്രയേറെ വിശ്വാസം പുലര്‍ത്തിയ മറ്റൊരു ചലച്ചിത്രകാരനുണ്ടാവില്ല. തന്റെ എല്ലാ പരാജയങ്ങളെയും കയ്പ് അദ്ദേഹം ചെറുപ്പക്കാരും കുട്ടികളുമെന്ന മധുരിമ കൊണ്ട് മറയ്ക്കാന്‍ ശ്രമിച്ചു. ഘട്ടക്കിന്റെ ഏതെണ്ടല്ലാ സിനിമകളിലും ഭൂതകാലത്തിന്റെയും ഭാവികാലത്തിന്റെയും പ്രതിനിധാനങ്ങളായി കുട്ടികള്‍ പ്രത്യക്ഷപ്പെടുന്നു. ഭൂതകാലത്തില്‍, ഓര്‍മ്മകളുടെ അവിഭജിതമായ ഒരു ഭൂപ്രദേശത്തെയും കാലത്തെയുമാണ് കുട്ടികള്‍ പ്രതിനിധീകരിക്കുന്നതെങ്കില്‍, വരുംകാലത്തില്‍ ഏകീകൃതമാകുന്ന ഭൂപ്രദേശങ്ങളെ അവര്‍ സ്വപ്നത്തില്‍ വഹിക്കുന്നു.
‘ മേഘെധക്കാതാര‘ (1960) യുടെ ആരംഭത്തില്‍ തന്നെ പുഴയും,വലിയൊരു മരവും അതിനടിയിലൂടെ നടന്നുവരുന്നൊരു സ്ത്രീരൂപവും കാണാം. അതോടൊപ്പം നീത എന്ന കഥാപാത്രത്തിന്റെ അവിരാമമായ യാത്രയെ പ്രതീകവല്‍ക്കരിച്ചുകൊണ്ട് വാറുപൊട്ടിയ ചെരുപ്പുമായി അവള്‍ നില്‍ക്കുന്നതു കാണുന്നു. വാറുപൊട്ടിയിട്ടും അതുപേക്ഷിക്കാന്‍ അവള്‍ തയ്യാറാവുന്നില്ല. മറ്റാരെങ്കിലും കണ്ടുവോ എന്ന് ചുറ്റും നോക്കി, അവളത് വീട്ടിലേയ്ക്ക് കൊണ്ടുപോന്നു. ചിത്രാന്ത്യത്തിലും ഒരു സ്ത്രീ ഇതുപോലെ നടന്നുവരുന്നു. അത് നീതയല്ല. അവളുടെയും ചെരുപ്പിന്റെ വാറു പൊട്ടുന്നു. അന്ത്യമില്ലാത്ത യാത്രകള്‍ നീതയ്ക്കു പകരം മറ്റൊരാള്‍ ഏറ്റെടുക്കുന്നുവെന്ന് ആവര്‍ത്തനസ്വഭാവമുള്ള ഈ ദൃശ്യത്തിലൂടെ ഘട്ടക്ക് പറഞ്ഞുറപ്പിക്കുന്നു. നീതയാകട്ടെ ആ നേരത്ത് ഷില്ലോങ്ങിലുള്ള ഒരു ടി.ബി.സാനറ്റോറിയത്തില്‍ മരണത്തെ മുഖാമുഖം കാണുകയാണ്. നീതയും കിഴക്കന്‍ ബംഗാളില്‍ നിന്നുള്ള അഭയാര്‍ത്ഥിയാണ്. കുടുംബാംഗങ്ങളാലും കാമുകനാലും അവള്‍ ചൂഷണത്തിനു വിധേയയാകുന്നു. ‘മേഘങ്ങള്‍ക്കിടയില്‍ നക്ഷത്രം പോലെ‘എന്ന് പണ്ട് യൗവ്വനദീപ്തിയില്‍ അവളെ വിശേഷിപ്പിച്ചുകൊണ്ട് പ്രണയ ലേഖനമെഴുതിയ കാമുകന്‍ ഇന്ന് അവളോടൊപ്പമില്ല. നീത ആ കത്ത് വീണ്ടുംവീണ്ടും വായിക്കുകയും സൂക്ഷിച്ചുവെയ്ക്കുകയും ചെയ്തു. കുട്ടിക്കാലം മുതലെയുള്ള നീതിയുടെ ആഗ്രഹങ്ങളിലൊന്നായിരുന്നു മലമുകളിലേയ്ക്ക് യാത്ര ചെയ്യുക എന്നത്. എന്നാല്‍ അത് നിറവേറിയത്, ഷില്ലോങ്ങിലെ സാനറ്റോറിയത്തിലേയ്ക്കുള്ള യാത്രയുടെ രൂപത്തി ലായിരുന്നു.
“ കോമള്‍ഗാന്ധാര്‍” നാടകജീവിതവും ഇപ്റ്റയുടെ തകര്‍ച്ചയുമാണ് പ്രമേയമാക്കുന്നതെങ്കിലും അതിന്റെയെല്ലാം അടിസ്ഥാനമായി വിഭജനം എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുന്നു. ഇപ്റ്റയുടെ വിഭജനം, വിഭജിതബംഗാള്‍ എന്നിവയ്‌ക്കൊപ്പം ഒരു വിഭജിത മനസ്സുകൂടിയുണ്ട് ഈ ചിത്രത്തില്‍. അത് അനസൂയയുടേതാണ്. നമ്മള്‍ ശപിക്കപ്പെട്ടവരാണെന്നും അല്ലെങ്കില്‍ പത്മാനദിക്കരയില്‍ എങ്ങനെ വന്നുപിറന്നുവെന്നും അവരവതരിപ്പിക്കുന്ന നാടകത്തിലെ ഒരു കഥാപാത്രം അത്ഭുതം കൊള്ളുന്നുണ്ട്. ഇതാണോ പടിഞ്ഞാറ്? ഭൂമിയിലെ സ്വര്‍ഗ്ഗം? എന്നവര്‍ ആശ്ചര്യപ്പെടുന്നു. പുകനിറഞ്ഞ ആകാശമുള്ള ഈ നഗരത്തെ അവര്‍ക്കാര്‍ക്കും മനസ്സുകൊണ്ടും ശരീരം കൊണ്ടും അംഗീകരിക്കാനാവുന്നില്ല. ഇപ്പോഴും 'പൂര്‍വ്വപക്ഷ'ത്തു തന്നെ തുടരാനാണവര്‍ക്കിഷ്ടം. പശ്ചിമപക്ഷം അവരെ ആകര്‍ഷിക്കുന്നതേയില്ല. പക്ഷേ, വിഭജനം എന്ന ഭൗതിക,രാഷ്ട്രീയ യാഥാര്‍ത്ഥ്യം, അതിര്‍ത്തികളായി, തുടര്‍ച്ചയില്ലാത്ത റെയില്‍പ്പാളങ്ങളായി അവര്‍ക്കു മുന്നില്‍ നിലനില്‍ക്കുകയും ചെയ്യുന്നു. പത്മാനദിക്കരയില്‍ നിന്ന് മറുകരയിലേയ്ക്ക് നോക്കുന്ന അനസൂയ പറയുന്നു:അവിടെയാണ് കിഴക്ക്. എന്റെ വീട്. ഞങ്ങള്‍ കളിച്ചതും കുളിച്ചതും പൂജചെയ്തതുമൊക്കെ അവിടെയാണ്. ഒപ്പമുള്ള ഭൃഗുവിനും അത് വിദേശരാജ്യമാണ്. അനസൂയയ്ക്ക് സജീവമായ ഒരു രാഷ്ട്രീയ പാരമ്പര്യമുണ്ട്. അവളുടെ അമ്മ നവഖാലിയില്‍ ഗാന്ധിജിയോടൊപ്പമുണ്ടായിരുന്നു.
അനസുയയുടെ തിയേറ്റര്‍ഗ്രൂപ്പ് അവതരിപ്പിക്കാന്‍ പോകുന്നത് ശാകുന്തളം നാടകമാണ്. ശകുന്തള കണ്വാശ്രമം വിട്ട് ഭര്‍ത്തൃഗൃഹത്തിലേയ്ക്ക് പോകുന്ന രംഗം ഉള്ളില്‍ രാഷ്ട്രീയമുള്ളൊരാള്‍ക്ക് എളുപ്പം അഭിനയിച്ചു ഫലിപ്പിക്കാനാവുമെന്ന് ഭൃഗു അവളോട് പറയുന്നു. 1947-ലെ ബംഗാള്‍ വിഭജന കാലത്തേയ്ക്ക്  മനസ്സുകൊണ്ട് തിരിച്ചുപോയി അന്ന് വീട് വിട്ടുപോരേണ്ടി വന്ന സന്ദര്‍ഭം ഓര്‍ത്താല്‍ മതി. തെരുവില്‍ നടക്കുന്ന പ്രകടനങ്ങള്‍ കാലില്‍ കുരുങ്ങുന്ന വള്ളിച്ചെടികളാണ്... എന്നാല്‍ അവരുടെ നാടകാവതരണം തകര്‍ക്കപ്പെട്ടു. അത് ഇപ്റ്റയുടെയും തകര്‍ച്ചയായിരുന്നു.

'സുവര്‍ണ്ണരേഖ'യിലെ അഭിറാമും, സീതയും വിഭജനത്തിന്റെ ഇരകളും അമ്മമാര്‍ നഷ്ടപ്പെട്ട കുട്ടികളുമാണ്. വീട് ഒരു വലിയ പുഴക്കരയിലായിരുന്ന ഓര്‍മ്മകള്‍ അവര്‍ക്കുമുണ്ട്. നമ്മള്‍ പുതിയ വീട്ടിലേയ്ക്ക് പോവുകയാണോ എന്ന് കുട്ടിക്കാലത്ത് സീത ചോദിക്കുന്ന അതേ ചോദ്യം സിനിമയുടെ അവസാനത്തില്‍ സീതയുടെ മകനും ചോദിക്കുന്നു. എന്നും പഴയ വീടുകളുപേക്ഷിക്കുകയും പുതിയ വീടുകളിലേയ്ക്കുള്ള യാത്രകളായിത്തീരുകയും ചെയ്ത ഒരു ജനതയുടെ ജീവിതവും കാലവുമാണ് സുവര്‍ണ്ണരേഖ സാക്ഷ്യപ്പെടുത്തുന്നത്.

യുക്തിയും തര്‍ക്കങ്ങളും

“ ജുക്തി, തക്കോ, ഓര്‍ ഗപ്പോ” ഈ ചിത്രങ്ങളുടെ തുടര്‍ച്ചയാണ്. ഭാര്യ ദുര്‍ഗ്ഗയും മകനും നീലകണ്ഠ ബാഗ്ചിയെ വിട്ടുപോകുന്ന രംഗത്തോടെയാണ് സിനിമ ആരംഭിക്കുന്നത്. ലഹരിയില്‍ നിന്ന് മുക്തി നേടാനുള്ള ചികിത്സകള്‍ക്കു ശേഷവും, നീലകണ്ഠയുടെ മദ്യപാന ജീവിതം തുടരുന്നതില്‍ പ്രതിഷേധിച്ചാണ് അവര്‍ വീടുപേക്ഷിച്ചു പോകുന്നത്. തന്നെ വിട്ടുപോവുകയാണെങ്കിലും ദുര്‍ഗ്ഗ നല്ലൊരു ഭാര്യയും അമ്മയുമായിരുന്നെന്ന് നീലകണ്ഠ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ആളും ആരവവുമൊഴിഞ്ഞ ആ വീട്ടിലേയ്ക്ക് കിഴക്കന്‍ ബംഗാളില്‍ നിന്നുള്ള ഒരു അഭയാര്‍ത്ഥിനി പെണ്‍കുട്ടി കയറിവരുന്നു. ബംഗബാലയെന്നാണവളുടെ പേര്. പിന്നീട് നീലകണ്ഠയുടെ യാത്രയുടെ അവസാനം വരെയും അവള്‍ കൂടെയുണ്ട്. ബംഗബാല തന്നെ മാത്രം ആശ്രയിച്ച് തന്നോടൊപ്പം തെരുവില്‍ അലഞ്ഞുനടക്കുന്ന വെറുമൊരനാഥയല്ലെന്ന് ഘട്ടക്ക് നിരന്തരം ഓര്‍മ്മിപ്പിക്കുന്നുണ്ട്. അവള്‍ ഇച്ഛാശക്തിയുള്ളവളും തന്നെയും, തന്റെ തലമുറയേയും കടന്ന് വംഗനാടിനെ നയിക്കേണ്ടവളുമാണ്.
നീലകണ്ഠയില്‍ സ്ഥിതപ്രജ്ഞത താന്‍ തിരിച്ചുകൊണ്ടുവരുമെന്ന് അവള്‍ ദുര്‍ഗ്ഗയ്ക്ക് വാക്കു കൊടുക്കുന്നുമുണ്ട്.
വീട് വിട്ട് തെരുവില്‍ അലയുന്ന നീലകണ്ഠയെ പോലീസുകാര്‍ കുടിയനെന്നു വിളിച്ച് അധിക്ഷേപിക്കുന്നു. കഴിഞ്ഞ മുപ്പതുവര്‍ഷമായി ബംഗാളിന്റെ പുനരേകീകരണത്തിനു ശ്രമിക്കുകയാണയാള്‍. ഇപ്പോള്‍ ആള്‍ക്കഹോളില്‍ മുങ്ങിത്താണുപോയെന്ന് മറ്റൊരാള്‍ കുറ്റപ്പെടുത്തുന്നു. വിഭജനം, അഭയാര്‍ത്ഥിപ്രവാഹം എന്നിവയല്ലാതെ മറ്റൊന്നും അയാളുടെ സിനിമയിലില്ലെന്ന് വേറൊരാള്‍ വിമര്‍ശിക്കുന്നു.
ഋത്വിക് ഘട്ടക്കും സുരമഘട്ടക്കും
ഒരു തകര്‍ന്ന ബുദ്ധിജീവിയാണ് താനെന്ന് സ്വയം വിലയിരുത്തുന്ന നീലകണ്ഠയ്ക്ക് വനത്തിനുള്ളില്‍ കലാപകാരികള്‍ക്കും പോലീസിനുമിടയില്‍പ്പെട്ട് വെടിയേറ്റു മരിക്കാനായിരുന്നു നിയോഗം. കലാപകാരികള്‍ക്ക് അയാളെ മനസ്സിലാക്കാനായില്ല. അവര്‍ ചാരനായാണ് അയാളെ കണക്കാക്കിയത്. പോലീസുകാരാകട്ടെ കലാപകാരികളിലൊരാളായും കരുതി. പിറ്റേന്ന് കാലത്ത് കാട്ടിലേയ്ക്ക് കുറച്ചു ഭക്ഷണവുമായി മകനേയും കൂട്ടിവരണമെന്ന് ദുര്‍ഗ്ഗയോട് പറയുമ്പോള്‍, യാദൃശ്ചികമെങ്കിലും ഇങ്ങനെയൊരു രംഗം അവര്‍ക്കു മുന്നില്‍ സൃഷ്ടിക്കപ്പെടുമെന്ന് ആരും കരുതിയതല്ല. സൂര്യന്റെ ആദ്യരശ്മികള്‍ മകന്റെ ദേഹത്ത് പതിക്കുന്നത് കാണണം എന്നൊരാഗ്രഹമേ ഉണ്ടായിരുന്നുള്ളു. അതു കണ്ടുകൊണ്ടാണയാള്‍ കണ്ണടയ്ക്കുന്നതും.

മേഘാവൃതനക്ഷത്രം (2013)

കമലേശ്വര്‍ മുഖര്‍ജിയുടെ ‘മേഘെധക്കാതാര (2013) ‘ ജുക്തി ...‘ ക്കു മുമ്പുള്ള ഒരു കാലത്തെയാണ് ആവിഷ്‌ക്കരിക്കുന്നതെന്നു പറയാം. പ്രസ്തുത സിനിമയിലെ അനുഭവങ്ങളിലേക്കെത്തിച്ചേര്‍ന്ന കഠിനപാതകങ്ങളിലൂടെയുള്ള തിരിഞ്ഞുനടത്തമാണ് കമലേശ്വറിന്റെ സിനിമ.‘ ജുക്തി ...‘ യിലെ കഥാപാത്രങ്ങള്‍ തന്നെയാണ് കമലേശ്വറിന്റെയും കഥാപാത്രങ്ങള്‍. ദുര്‍ഗ്ഗയാല്‍ തിരസ്‌ക്കരിക്കപ്പെട്ട് തെരുവില്‍ അലഞ്ഞ് ഒടുവില്‍ വനത്തിനുള്ളില്‍ പോലീസിന്റെ വെടിയേറ്റു മരിക്കുന്നതിലവസാനിക്കുകയാണ്  ‘ ജുക്തി ...‘ യെങ്കില്‍ അത്തരമൊര വസ്ഥയിലേയ്ക്കുള്ള ഘട്ടക്കിന്റെ പരിണാമത്തെയാണ് മേഘെ ധക്കാതാര (2013) ദൃശ്യവല്‍ക്കരിക്കുന്നത്.
മാനസികാരോഗ്യ കേന്ദ്രത്തിലെത്തിപ്പെടുന്ന നീലകണ്ഠയിലാണ് സിനിമ തുടങ്ങുന്നത്. ഞങ്ങള്‍ക്ക് നാടില്ല, വീടില്ല, ഭൂമിയില്ല എന്ന ഒരു പാട്ട് അതോടൊപ്പം മുഴങ്ങുന്നു. വിളവുകള്‍ എവിടെപ്പോകുന്നു എന്ന ചോദ്യമുയരുന്നു. ആശുപത്രിയിലെത്തിയ നീലകണ്ഠ അവിടെയും തന്റെ കലാപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇടമായാണ് കണ്ടെത്തുന്നത്. കുമാരസംഭവത്തിന്റെ 8 അദ്ധ്യായങ്ങള്‍ അവിടെ വെച്ച് തര്‍ജ്ജുമ ചെയ്യാനയാള്‍ക്കാഗ്രഹമുണ്ട്. ഇത് ഘട്ടക്കിന്റെ സംസ്‌കൃതാഭിമുഖ്യത്തിന്റെയും ക്ലാസ്സിക്കുകളോടുള്ള ആരാധനയുടെയും പ്രഖ്യാപനം കൂടിയാണ്.
തന്നെ ചികിത്സിക്കാന്‍ പോകുന്ന ഡോക്ടറോടയാള്‍ ചോദിക്കുന്നത് ഫ്രോയ്‌ഡിന്റേയൊ യൂങ്ങിന്റേയോ ആരുടെ തത്വശാസ്ത്രമാണ് തനിക്കുമേല്‍ പ്രയോഗിക്കാന്‍ പോകുന്നതെന്നാണ്. മരുന്നുകള്‍ കൊണ്ടല്ല തത്വശാസ്ത്രങ്ങള്‍ കൊണ്ടാണ് താന്‍ ചികിത്സക്കപ്പെടേണ്ടതെന്ന് അദ്ദേഹം കരുതുന്നുണ്ടാവാം. ബയോഡാറ്റ നോക്കി നിങ്ങള്‍ കിഴക്കന്‍ ബംഗാളില്‍ നിന്നുള്ള കുടിയേറ്റക്കാരനാണല്ലോ എന്ന് ഡോക്ടര്‍ പറയുമ്പോള്‍, എപ്രകാരം കിഴക്കും പടിഞ്ഞാറുമെന്ന് രണ്ട്  ബംഗാളുകളുണ്ടാവുമെന്ന് നീലകണ്ഠക്ഷുഭിതനാവുന്നു. പീപ്പിള്‍സ് തിയേറ്ററിനെക്കുറിച്ചും ഡോക്ടറുടെ ചോദ്യമുയരുന്നു. തുടര്‍ന്നങ്ങോട്ട് നീലകണ്ഠയുടെ ശരീരം മനസ്സ് എന്നീ കേവലാവസ്ഥകളുടെ മാത്രം ശുശ്രൂഷകനല്ല ഡോക്ടര്‍ മുഖര്‍ജി. അയാളുടെ രാഷ്ട്രീയവും കലാപരവുമായ വീഴ്ചതാഴ്ചകളെക്കുറിച്ചെല്ലാം ഡോക്ടറുടെ നിരന്തരമായ അന്വേഷണങ്ങളുണ്ട്.
രണ്ടാംലോകമഹായുദ്ധം, ബംഗാള്‍ ക്ഷാമം, ബംഗാള്‍ വിഭജനങ്ങള്‍, തേഭാഗകലാപം, ഗാന്ധിജിയുടെ മരണം, ഇന്ത്യയുടെ സ്വാതന്ത്ര്യം, കമ്മ്യുണിസ്റ്റ് സമരങ്ങള്‍, റഷ്യയുടെ ബഹിരാകാശയാത്ര തുടങ്ങി ഒരു കാലഘട്ടത്തിലെ ചരിത്രപരാമര്‍ശങ്ങളിലൂടെയാണ് നീലകണ്ഠ കടന്നുപോകുന്ന കാലം വ്യഞ്ജിപ്പിക്കപ്പെടുന്നത്.
ലോകത്തെ രക്ഷിക്കാന്‍ വിഷം കുടിച്ചവനാണ് നീലകണ്ഠനെന്ന കാരണത്താലാണ് ‘ ജുക്തി ...‘ യിലെ കഥാപാത്രത്തിന് നീലകണ്ഠ എന്ന പേരു വന്നതെന്ന് ഒരഭിമുഖത്തില്‍ ഘട്ടക്ക് വിശദീകരിക്കുന്നുണ്ട്. ഈ ചിത്രത്തില്‍ സമാനാര്‍ത്ഥത്തിലുള്ള മറ്റൊരു വാക്യവും നീലകണ്ഠ പറയുന്നുണ്ട്. മറ്റുള്ളവര്‍ക്ക് വെളിച്ചമേകാന്‍ സ്വയമെരിയുന്നൊരാള്‍ (One who burns to illuminate others) എന്നാണത്. സിഗരറ്റ് വലിക്കുന്നതിനെ ഡോക്ടര്‍ വിലക്കുമ്പോള്‍ ഞങ്ങള്‍ തീ തിന്നുന്നവരാണ് . (we are fire eaters) എന്ന് ഇക്കാര്യം തന്നെ മറ്റൊരു രീതിയില്‍ വിശദീകരിക്കപ്പെടുന്നു.
പട്ടാളക്കാരുടെ കൂട്ടബലാല്‍സംഗത്തിനു വിധേയയായി മാനസികാശുപത്രിയിലെത്തിയ സന്ധാള്‍ പെണ്‍കുട്ടിയാണ് ഫുല്‍മോനി. അവളെയും തന്റെ ആശുപത്രിനാടകത്തില്‍ നീലകണ്ഠ പങ്കാളിയാക്കുന്നുണ്ട്. നിരന്തരമായ ഷോക്ക് ചികിത്സയ്ക്ക് വിധേയനായി അര്‍ദ്ധജീവനും അര്‍ദ്ധമനസ്സുമായിക്കഴിയുന്ന നീലകണ്ഠക്കു മുന്നില്‍, അദ്ദേഹത്തിന്റെ തന്നെ സംവിധാനത്തില്‍ അവതരിപ്പിക്കപ്പെടുന്ന ആശുപത്രിനാടകത്തിന്നൊടുവില്‍, ഈ ഫുല്‍മോനിയാണ് ബംഗബാലയായി പ്രത്യക്ഷപ്പെട്ട് പ്രകൃതിയുടെ വിശാലതയിലേയ്ക്കും, പുതിയൊരു ജീവിതത്തിലേയ്ക്കും നീലകണ്ഠയെ വിളിച്ചിറക്കി ക്കൊണ്ടുപോകുന്നത്.
ദുര്‍ഗ്ഗ, ഡോക്ടര്‍, നാട്ടുകാര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥികള്‍ എന്നിവരെല്ലാം നീലകണ്ഠയുടെ സിനിമാപ്രവര്‍ത്തനങ്ങളെ നിശിതമായി വിമര്‍ശിക്കുന്നുണ്ട്. അവരില്‍ ചിലരൊക്കെ അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടിട്ടുണ്ട്. പക്ഷേ അവര്‍ക്കാര്‍ക്കും ആ സിനിമകള്‍ തീരെ മനസ്സിലായിട്ടില്ല. എത്ര കാലം നിങ്ങള്‍ വിഭജനം / അഭയാര്‍ത്ഥികള്‍ എന്നിവരെക്കുറിച്ചു മാത്രം സിനിമയെടുക്കുമെന്ന് ഭാര്യ ചോദിക്കുന്നു. കടം വാങ്ങി നിര്‍മ്മിച്ച സിനിമയാകട്ടെ റീലീസ് ചെയ്യാന്‍ പോലും കഴിഞ്ഞതുമില്ല. അതിനുള്ള നീലകണ്ഠയുടെ മറുപടി, പണം നിലനില്‍ക്കുകയില്ല, പക്ഷേ, എന്റെ സിനിമകള്‍ നിലനില്‍ക്കും. നീയതു കാണും എന്നാണ്. ഡോക്ടര്‍ മുഖര്‍ജി താന്‍ കണ്ട ചില സിനിമകളെക്കുറിച്ച് വാചാലനാകുമ്പോള്‍ അല്‍പ്പം പരിഹാസത്തോടെ നീലകണ്ഠ പറയുന്നു:“ അക്കാലത്ത് എന്റെ ചില ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. വിഭജനം / അഭയാര്‍ത്ഥികള്‍ എന്നിവയൊക്കെ യായിരുന്നു അവയിലെ പ്രമേയങ്ങള്‍. അതിലേതെങ്കിലും നിങ്ങള്‍ കണ്ടിട്ടുണ്ടോ?“  തങ്ങള്‍“ സംഗം“ എന്ന സിനിമ കണ്ടതിനെക്കുറിച്ച് തെരുവുവാസികള്‍ നീലകണ്ഠയോട് പറയുന്നു. പക്ഷേ, അയാളുടെ സിനിമകള്‍ അവരാരും കണ്ടിട്ടില്ല. നീലകണ്ഠയുടെ ഒരു ചിത്രം പ്രദര്‍ശിപ്പിക്കുമ്പോള്‍ തിയേറ്ററില്‍ പലരും നല്ല ഉറക്കത്തിലാണ്. തിയേറ്ററില്‍ നിന്നിറങ്ങി വരുന്ന നീലകണ്ഠക്ക് നേരിടാനുള്ളത് പലതരം വിമര്‍ശനങ്ങളാണ്: നാടകഭ്രമത്തില്‍ നിന്ന് ഇനിയും പുറത്തുകടന്നിട്ടില്ല; യാദൃശ്ചികതകള്‍ നിരവധി; ഫ്രെയിമുകള്‍ ശരിയായി ക്രമികരിക്കപ്പെട്ടിട്ടില്ല; എഡിറ്റിംഗ് ജെര്‍ക്ക് ചെയ്യുന്നു എന്നിങ്ങനെ.
‘ ജുക്തി ...‘ യിലെ കഥാശരീരം അതേ പേരുള്ള കഥാപാത്രങ്ങളാല്‍ പുനരാവിഷ്‌ക്കരിക്കപ്പെടുന്നുണ്ട് കമലേശ്വറിന്റെ ചിത്രത്തില്‍. ‘ ജുക്തി ...‘ യിലെ ദുര്‍ഗ്ഗയെക്കാള്‍ (തൃപ്തിമിത്ര) ഏറെ നിരുദ്ധകണ്ഠയും നിസ്സഹായയുമാണ് പുതിയ ദുര്‍ഗ്ഗ (അനന്യചാറ്റര്‍ജി). എന്നാല്‍ ഘട്ടക്ക് തന്നെ അവതരിപ്പിക്കുന്ന നീലകണ്ഠയേക്കാള്‍ ഏറെ ഊര്‍ജ്ജം വഹിക്കുന്നയാളാണ് പുതിയ നീലകണ്ഠ (ശാശ്വത ചാറ്റര്‍ജി). ഡോക്ടര്‍ മുഖര്‍ജി ഇതിലെ പുതിയൊരു കഥാപാത്രമാണ് (അബീല്‍ ചാറ്റര്‍ജി). ബംഗബാലക്കും മാറ്റം വന്നിരിക്കുന്നു. ചിത്രത്തിന്റെ അവസാനത്തില്‍ മാത്രമാണ് അവള്‍ പ്രത്യക്ഷപ്പെടുന്നത്.
ഘട്ടക്കിന്റെ സിനിമകളെല്ലാം ആദ്യന്തം സംഗീതമുള്‍ക്കൊണ്ട് വികസിക്കുന്നവയാണ്. ‘ ജുക്തി ...‘ .യില്‍ ഉപയോഗിക്കപ്പെട്ട സംഗീതം അതേ അളവില്‍ ഈ സിനിമയിലേയ്ക്കു കൊണ്ടുവരാന്‍ സംവിധായകന്‍ താല്‍പ്പര്യം കാണിച്ചിട്ടില്ല. മാത്രവുമല്ല ഘട്ടക്കിന്റെ സിനിമയിലെ ക്ലിപ്പിങ്ങുകളൊന്നും ഉപയോഗിക്കാതെ ആവശ്യമായ ഭാഗങ്ങളെല്ലാം പുന:സൃഷ്ടിച്ചെടുക്കുകയായിരുന്നു. ഘട്ടക്കിന്റെ ജീവിതത്തെ നീലകണ്ഠ എന്ന കഥാപാത്രത്തിലൂടെ ആദ്യന്തം ഉപജീവിക്കുന്നുണ്ടെങ്കിലും നിരവധി ചരിത്രസാമൂഹ്യസന്ദര്‍ഭങ്ങളും ഘട്ടക്ക് സിനിമകളില്‍ നിന്നുള്ള ഭാഗങ്ങളും പുനരാവിഷ്‌ക്കരിക്കപ്പെടുന്നുണ്ടെങ്കിലും ഈ സിനിമ ഒരു ഡോക്യുമെന്ററിയാവാതെ നില്‍ക്കുന്നതിനുള്ള പ്രധാന കാരണം ഡോക്ടര്‍ മുഖര്‍ജിയും അദ്ദേഹത്തിന്റെ മാനസികാരോഗ്യകേന്ദ്രവുമാണ്. ഡോക്ടര്‍ മുഖര്‍ജി ഒരേ സമയം നീലകണ്ഠയുടെ മനസ്സിനേയും അയാളുടെ നാടകശരീരത്തേയും ഭൂതകാലത്തെയാകെത്തന്നെയും ചികിത്സയ്ക്കു വിധേയമാക്കുന്നു. ഇതൊരു ഏകപക്ഷീയ പ്രവര്‍ത്തനമല്ല. സംവാദങ്ങളിലൂടെയെന്നവണ്ണം
നീലകണ്ഠയുടെ ഭൂതകാലങ്ങളില്‍ അയാള്‍ ഇടപെടുന്നു. ഡോക്ടറാണ് സിനിമക്കുള്ളിലെ നാടകത്തേയും സിനിമയെത്തന്നെയും നിയന്ത്രിക്കുന്നത്. നീലകണ്ഠ സ്വയം വിമര്‍ശനവിധേയമാക്കുന്ന ആത്മഭാവം തന്നെയാണത്. എന്നാല്‍ സിനിമയുടെ അവസാനഭാഗത്ത് എല്ലാ ചികിത്സകളെയും നിയന്ത്രണങ്ങളേയും മറി കടന്ന് അയാള്‍ പ്രകൃതിയിലേയ്ക്ക് ഇറങ്ങിപ്പോകുന്നുണ്ട്.
പ്രതീക്ഷയുടെ നാളം കെടാതെ നിര്‍ത്തിയ ഘട്ടക്ക് എന്ന പ്രതിഭയെ പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടു കൊണ്ടാണ് കമലേശ്വര്‍ തന്റെ ചിത്രത്തിന്റെ അവസാനരംഗമൊരുക്കിയിട്ടുള്ളത്. മാനസികാരോഗ്യകേന്ദ്രത്തിനു പുറത്ത് ബംഗബാല എന്ന പേരുള്ള പെണ്‍കുട്ടി അയാളെ കാത്തു നില്‍ക്കുന്നു. അവളുടെ തോളില്‍ ചാരി ക്ഷീണിതനായ അയാള്‍ നടന്നു നീങ്ങുന്നു. അകലെ പുഴ കാണാം. പുഴയോടടുക്കുമ്പോള്‍ അയാള്‍ ക്ഷീണം കുടഞ്ഞെറിഞ്ഞ് കൈകള്‍ ആഞ്ഞുവീശി ഊര്‍ജ്ജസ്വലനായി മാറുന്നു. അതുവരെ ബ്ലാക്ക് & വൈറ്റിലായിരുന്ന സിനിമ കളറിലേയ്ക്ക് മാറുന്നു. പുഴയുടെ അങ്ങേപ്പുറത്ത് മരങ്ങളും മലകളും തെളിയുന്നു. ഒരു ഘട്ടക്ക് ചിത്രത്തിലേയ്ക്ക് നമ്മള്‍ പ്രവേശിക്കുന്നതായി അനുഭവപ്പെടുന്നു. പുഴയ്ക്കപ്പുറമുള്ള അവിഭജിതബംഗാള്‍ എന്ന സ്വപ്നത്തിലേയ്ക്ക് ആ പെണ്‍കുട്ടിയൊടൊത്ത് അയാള്‍ നടന്നുപോവുകയാണ്. മൂന്നു മിനിട്ടോളം നീണ്ടുനില്‍ക്കുന്ന സുദീര്‍ഘമായ ഈ അവസാനഷോട്ട്, സിനിമയുടെ അതുവരെയുള്ള മുഴുവന്‍ ആശയവും സംഗ്രഹിച്ച ഒരു സൗന്ദര്യാനുഭവമാണ്. കറുപ്പിലും വെളുപ്പിലും നിന്ന് പിഴിഞ്ഞെടുത്ത നാനാവര്‍ണ്ണങ്ങള്‍.
“”പോപ്പ് കോണ്‍ / കാന്‍ഡി സിനിമകളുടെ രുചി ശീലങ്ങളുള്ള ഒരു ജനത കൃത്യമായ നരേറ്റീവില്ലാത്ത ഈ സിനിമ ഇഷ്ടപ്പെടുമോ? Man of Steel ന് ഒപ്പം മേഘെധക്കേതാര തിയേറ്ററുകളില്‍ ഓടുമോ? ഈ സിനിമയെ നിരൂപണം ചെയ്തുകൊണ്ട് ടൈംസ് ഓഫ് ഇന്ത്യ പ്രകടിപ്പിച്ച ആശങ്കകള്‍ക്ക് പ്രസക്തിയുണ്ട്. മറ്റൊന്നു കൂടി നിരൂപണം പറഞ്ഞുവെയ്ക്കുന്നുണ്ട്. 52-ാം വയസ്സില്‍ മരിച്ച മറ്റൊരു ചലച്ചിത്രപ്രതിഭയെ ഓര്‍ത്ത് കരയുന്ന ബംഗാളികള്‍ അദ്ദേഹത്തിന്റെ യൊക്കെ കാലത്തിനു മുമ്പ് 51-ാം വയസ്സില്‍ മരിച്ച മറ്റൊരാളെ ഓര്‍ക്കുമോ? ഋതുപര്‍ണ്ണഘോഷിനെ ഓര്‍ത്താണ് ബംഗാളികള്‍ അടുത്തകാലത്ത് ഏറെ വിലപിച്ചത്. എന്നാല്‍ ഘട്ടക്ക് അതിലും കുറഞ്ഞ പ്രായത്തിലാണ് മരണത്തിനു കീഴടങ്ങിയതെന്ന കാര്യം വീണ്ടും ഓര്‍ക്കാനുള്ള അവസരം കൂടിയാണിത്.

ഘട്ടക്കിന്റെ ‘ ക്രമ’ ങ്ങള്‍

ബാഹ്യമായും ആന്തരികമായും ശുഭാപ്തി വിശ്വാസങ്ങള്‍ നഷ്ടമായി ക്കൊണ്ടിരുന്ന ഒരു കാലത്താണ് ഘട്ടക്ക് സിനിമാരംഗത്തെത്തുന്നത്.  അശുഭാപ്തികളുടെ കഥകളില്‍ നിന്ന് തന്റെ സിനിമകള്‍ക്ക് അദ്ദേഹം ശുഭാപ്തി നിറഞ്ഞ പര്യവസാനമൊരുക്കി.
ഋത്വിക് ഘട്ടക്കിന്റെ ജീവിതവും സിനിമകളും രാഷ്ട്രീയനിലപാടുകളും അദ്ദേഹത്തെക്കുറിച്ചുള്ള ആഖ്യാനങ്ങളുമെല്ലാമടങ്ങുന്ന വലിയൊരു വിജ്ഞാന സഞ്ചയത്തിലൂടെ കടന്നുപോകുമ്പോള്‍ ഘട്ടക്കിനെ നിര്‍വ്വചിക്കാനുള്ള വഴികള്‍ വീണ്ടും സങ്കീര്‍ണ്ണമായി വരും. ഏത് അരാജകത്വത്തിനും ഒരു ക്രമമുണ്ടെന്ന് ഘട്ടക്കിന്റെ തന്നെ സിനിമയിലെ ഒരു കഥാപാത്രം പറയുന്നുണ്ട്. ഘട്ടക്കിന്റെ അക്രമങ്ങള്‍ക്കും ഒരു ക്രമമുണ്ടായിരുന്നുവെന്ന് കാലങ്ങള്‍ക്കു ശേഷം ഇപ്പോള്‍
തിരിച്ചറിയുകയാവാം.കുടുംബത്തിലും കലാജീവിതത്തിലും രാഷ്ട്രീയത്തിലുമെല്ലാം ഒറ്റപ്പെട്ടുപോകുന്ന തിരസ്‌കൃതനും, ഏകാകിയുമായ മനുഷ്യന്‍ (പുരുഷന്‍) എന്ന സങ്കല്‍പ്പത്തെ ഘട്ടക്കിലൂടെ ഉദാത്തവല്‍ക്കരിക്കാനുമാവും.

മറഞ്ഞുപോയൊരു കാലത്തെയും ജീവിതത്തെയും പുനരാവിഷ്‌ക്കരിക്കുമ്പോള്‍ ഏതൊരാള്‍ക്കും നേരിടേണ്ടി വരുന്ന ഭൂതകാലാഭിരതിയും, ഉദാത്തനായകസങ്കല്‍പ്പവുമെല്ലാം നിര്‍വീര്യമാക്കാന്‍ അത്ര എളുപ്പമല്ല. ആദര്‍ശശാലിയും, വിപ്ലവകാരിയും, മൗലികചിന്തയുള്ള കലാകാരനുമെല്ലാമായി ലോകമറിയുന്ന ഒരു ഘട്ടക്കിനൊപ്പം, സദാ മദ്യപനും, കലഹപ്രിയനും, ഉന്മാദിയും, കുടുംബകാര്യങ്ങളില്‍ അലസനുമായ മറ്റൊരു ഘട്ടക്കും അവതരിപ്പിക്കപ്പെടുന്നുണ്ട്.മാനസികാരോഗാശുപത്രിയില്‍ കഴിഞ്ഞ ഒരു കാലം ആഖ്യാനസന്ദര്‍ഭമാക്കിയതു തന്നെ ഒരു സന്തുലനമുണ്ടാക്കാന്‍  സഹായിക്കുന്നുണ്ട്. എങ്കിലും ആഖ്യാനത്തിന്റ പൊതുനില, ഘട്ടക്ക് എന്ന മനുഷ്യനെയും കലാകാരനേയും ആത്യന്തികമായി ന്യായീകരിക്കുക എന്ന നിലപാടിലൂന്നിയതായതുകൊണ്ടു തന്നെ കാര്‍മേഘങ്ങള്‍ക്കിടയില്‍ തെളിയുന്ന നക്ഷത്രമായി ഘട്ടക്കിനെ നമ്മള്‍ കാണുന്നു.