Tuesday, March 9, 2010

പവിത്രനെ ഓര്‍ക്കുമ്പോള്‍

പവിത്രന്‍ എന്ന വ്യക്തിയെ ഏറെ പ്രാവശ്യം നേരില്‍ കണ്ടിട്ടില്ല.ഒന്നോ രണ്ടോ തവണത്തെ വിദൂരക്കാഴ്ചകളേ ഉള്ളു.ഒരിക്കലും തമ്മില്‍ സംസാരിക്കുകയുണ്ടായിട്ടില്ല. എന്നാല്‍ പവിത്രന്‍ എന്ന വ്യക്തിയെയും സിനിമാക്കാരനേയും കുറിച്ച് വളരെ മുമ്പു തന്നെ ധാരാളം കേട്ടറിവുകളുണ്ട്.ഒരര്‍ത്ഥത്തില്‍ തന്റെ സിനിമ കള്‍ക്കുമേലെ കയറി നിന്ന വ്യക്തിത്വമായ ജോണ്‍ അബ്രഹാമിനെപോലെയായിരുന്നു പവിത്രനും. ഗുരുവായൂരിനടുത്ത അരിയന്നൂര്‍ക്കാരനായിരുന്നു അദ്ദേഹം.പവിത്രന്റെ വീടിനടുത്തുനിന്ന് എതാനും മീറ്റര്‍ അകലെയുള്ള ശ്രീകൃഷ്ണ കോളേജില്‍ പഠിക്കുമ്പോള്‍ അവിടത്തെ സൌഹൃദക്കൂട്ടായ്മകളിലെ സ്ഥിരം വിഷയമായിരുന്നു അദ്ദേഹം.ധിക്കാരിയും അരാജകവാദിയുമായ ഒരാളെന്ന വിശേഷണം അന്നത്തെ ഇടതുപക്ഷ കാമ്പസ്സിന് എങ്ങനെ ബോധിച്ചു എന്നറിയില്ല.ഒന്നുറപ്പാണ്-ധിക്കാരികളേയും ബുദ്ധിജീവികളേയും അന്ന് കാമ്പസ്സിന്പ്രിയമായിരുന്നു.അരാജകവാദം രണ്ടാമത് വരുന്നതാണ്.ധിക്കാരത്തിന്റെ കൂടപ്പിറപ്പായ അരാജകവാദത്തെ കാമ്പസ്സ് അംഗീകരിച്ചിരുന്നു.കോളേജിനടുത്തു തന്നെയുള്ള മറ്റൊരാള്‍കോവിലനായിരുന്നു. അദ്ദേഹം ‘മുനി‘യായാണ് അറിയപ്പെട്ടിരുന്നത്.രണ്ടു പേരെയും അക്കാലത്ത് കാണാനോ സംസാരിക്കാനോ സാധിച്ചില്ല. വ്യക്തി ജീവിതത്തിലെ ധിക്കാരവും അരാജകത്വവും പോലെത്തന്നെ സിനിമാജീവിതത്തിലും അരാജകത്വം പുലര്‍ത്തിയ ആളായിരുന്നു പവിത്രന്‍ എന്ന് ഷാജി.എന്‍.കരുണ്‍(ഭാഷാപോഷിണി,ഫെബ്രുവരി2010) അഭിപ്രായപ്പെടുന്നുണ്ട്.വ്യക്തിജീവിതത്തിലെ അരാജകത്വം ഒരു പക്ഷെ,സിനിമാജീവിതത്തിലേക്ക് നേരിട്ടുപരിഭാഷപ്പെടുത്താവുന്നതല്ല. സിനിമയ്ക് ഒരു വ്യാകരണമുണ്ടെന്നും അത് ആദ്യകാല സംവിധായകര്‍(ഐസന്‍സ്റ്റീന്‍ മുതല്‍ ബുനുവല്‍ വരെയുള്ളവര്‍)രൂപീകരിച്ചെടുത്തതാണെന്നും പവിത്രന്‍ തന്നെ അഭിപ്രായ പ്പെട്ടിട്ടുണ്ട്.എന്നാല്‍ നിലവിലുള്ള വ്യാകരണത്തെ നിഷേധിക്കണമെങ്കില്‍ ധിക്കാരത്തിലൂടേയേ സാധ്യമാകൂ എന്നും അദ്ദേഹത്തിനറിയാമായിരുന്നു. ’യാരൊ ഒരാള്‍’ എന്ന തന്റെ ആദ്യ ചിത്രം വിനയത്തോടെയുള്ള ധിക്കാരമെന്നാണ് പവിത്രന്‍ വിലയിരുത്തിയിട്ടുള്ളത്.(ദൃശ്യകല,ഏപ്രില്‍,1981)
പവിത്രന്റെ സിനിമകളെക്കുറിച്ചു പറയുമ്പോള്‍ ‘യാരോഒരാളി‘ല്‍ നിന്നു തുടങ്ങുണതിനു പകരം
‘കബനീ നദി ചുവന്നപ്പോള്‍‍’ എന്ന ചിത്രത്തില്‍ നിന്നാണ് യഥാര്‍ത്ഥത്തില്‍ തുടങ്ങേണ്ടത്.ഇത് പവിത്രന്‍ നിര്‍മ്മിച്ച് പി.എ.ബക്കര്‍ സംവിധാനം ചെയ്ത ചിത്രമാണ്. പവിത്രനുമായി ബന്ധപ്പെട്ട് ചിന്തിക്കുമ്പോളെല്ലാം നാം ഈ ചിത്രത്തേയും ഓര്‍ക്കും.‘കബനീനദി’സെന്‍സര്‍ ബോര്‍ഡിന്റെ തലങ്ങും വിലങ്ങുമൂള്ള വെട്ടലുകള്‍ക്കു ശേഷമാണ് പ്രേക്ഷകരിലേക്കെത്തിയത്.പതിനാറു പ്രാവശ്യം സെന്‍സര്‍ ചെയ്യപ്പെടുകയും 1800ലധികം അടി ഫിലിം വെട്ടി മാറ്റപ്പെടുകയും ചെയ്ത ഒരു സിനിമയുടെ ദുരന്തം ഊഹിക്കാവുന്നതേയുള്ളു. അടിയന്തിരാവസ്ഥ പ്രഖ്യാപനത്തോടൊപ്പമാണ് ഈ ചിത്രത്തിന്റേയും പിറവിയെന്നതാണ് അതിനെ ഇത്ര വലിയൊരു ദുരന്തമാക്കിയത്. സെന്‍സര്‍ ബോര്‍ഡിനെ അവഗണിക്കാന്‍ തയ്യാറായാലേ ഇവിടെ യഥാര്‍ത്ഥ രാഷ്ട്രീയസിനിമ സാധ്യമാവൂ എന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്.അണ്ടര്‍ ഗ്രൌണ്ട് സിനിമാ പ്രസ്ഥാനത്തിനോടുള്ള തന്റെ ആനുകൂല്യവും അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്.
കബനീനദി, ഉപ്പ് തുടങ്ങിയ ചിത്രങ്ങള്‍ നമ്മെ ചില സ്ഥല കാലങ്ങളിലേയ്ക് കൊണ്ടു പോകുന്നുണ്ട്. കാലത്തില്‍ കൊത്തിയ ശില്പങ്ങളാണ് ചലച്ചിത്രങ്ങളെന്ന് പറഞ്ഞത്തര്‍ക്കോവ്സ്കിയാണ്. ‘കബനീനദി’ വിപ്ലവത്തിന്റെ ഒരു കാലത്തിലേക്ക് നമ്മെ നയിക്കുന്നു.അതേസമയം അത് വിപ്ലവത്തിന്റെ ഒരു സ്ഥലവും കൂടി അവതരിപ്പിക്കുന്നു.കബനിയേയും വയനാടിനേയും വിപ്ലവപ്രവര്‍ത്തനങ്ങളുടെ ഒരു സ്ഥലമായി അടയാളപ്പെടുത്തിയതില്‍ ഈ സിനിമയ്ക് വലിയ പങ്കുണ്ട്.എന്നാല്‍ പിന്നീട് നക്സല്‍ രാഷ്ട്രീയത്തെ പിന്‍പറ്റുന്ന സിനിമകളുടെ വേലിയേറ്റത്തിന് തുടക്കമായതും ഇവിടെ നിന്നാണ്.‘ഉപ്പ് ‘എന്ന സിനിമയും ഈ വിധത്തില്‍ ചില സ്ഥലകാലങ്ങള്‍ക്ക് രൂപം നല്‍കുന്നതു കാണാം.ഈ ചിത്രത്തിലെ പ്രമേയം പ്രത്യക്ഷത്തില്‍ മുസ്ലീം സമുദായത്തിലെ ബഹുവിവാഹത്തിന്റെതാണെന്നു തോന്നാമെങ്കിലും സ്ത്രീയാല്‍ ഉപേക്ഷിക്കപ്പെടുന്ന പുരുഷന്‍ എന്ന ഒരു വിപരീതാഖ്യാനംകൂടി അതിലടങ്ങിയിട്ടുണ്ട്.‘കുട്ടപ്പന്‍സാക്ഷി‘ എന്ന ചിത്രം കാലത്തെയാണ് പ്രധാനമായും അടയാളപ്പെടുത്തുന്നതെങ്കിലും, കാലം സ്ഥലത്തിലും ഭൌതികസാഹചര്യങ്ങളിലും വരുത്തിയമാറ്റങ്ങളെക്കുറിച്ചും കൂടിയാണ് ആ ചിത്രം.വഴിവിളക്കു തെളിയിക്കുന്ന ജോലിക്കാരനായ കുട്ടപ്പന്റെ ജീവിതത്തിലുണ്ടാകുന്ന മാറ്റം പരിഷ്കാരത്തിന്റെവരവോടെ സംഭവിക്കുന്നതാണ്.സ്വാതന്ത്ര്യ പൂര്‍വ്വകാലത്ത് തുടങ്ങി,കമ്യൂണിസ്റ്റ്മുന്നേറ്റങ്ങളും സ്വാതന്ത്ര്യസമരങ്ങളും കടന്ന് പുതിയകാലത്ത് എത്തുമ്പോള്‍ഇലക്ട്രിക് പോസ്റ്റുകളുടെ വരവായി.അത് കുട്ടപ്പന് ജോലി നഷ്ടപ്പെടുത്തുകമാത്രമല്ല, താന്‍ പഴഞ്ചനായതായി ബോധ്യപ്പെടുത്തുകയും ചെയ്യുന്നു.
‘യാരോ ഒരാള്‍’ എന്ന ആദ്യ ചിത്രത്തിന് സംഗീതം നല്‍കിയത് അരവിന്ദനാണെന്നത് ഇന്ന് ഓര്‍ക്കുമ്പോള്‍അത്ഭുതമായിതൊന്നാം.അവര്‍ പുലര്‍ത്തിയ ആത്മ ബന്ധം സിനിമയിലും അവരെഒന്നിപ്പിച്ചതുമാകാം. ജോണിനേയും അരവിന്ദനേയും പവിത്രനേയും സിനിമയില്‍ സമകാലികരാക്കുന്നത് അവര്‍ മൂവരുംപുലര്‍ത്തിയ പ്രമേയവൈവിദ്ധ്യവും പരീക്ഷണ വ്യഗ്രതയുമാവാം. നേരത്തെ പറഞ്ഞ, വ്യാകരണങ്ങളെ മാറ്റിമറിക്കാനുള്ള പ്രവണത അവരില്‍ വ്യക്തമാണ്.പ്രമേയവൈവിദ്ധ്യവും പരീക്ഷണവ്യഗ്രതയും പരസ്പരപൂരകവുമാണ്. എല്ലാപരീക്ഷണങ്ങളിലും പവിത്രന്‍ വിജയിച്ചുവെന്ന് നമുക്ക് പറയാനാവില്ല.മറ്റിരുവരുടേയും സ്ഥിതിയും അതുതന്നെയാണ്.
അരാജകമെന്ന് പറയാവുന്ന ജീവിതം നയിച്ച അവര്‍ മൂവരുടേയും അന്ത്യം ഏറെക്കുറെ അപ്രതീക്ഷ്തമായാണ് സംഭവിച്ചത്-താരതമ്യേന ചെറിയ പ്രായത്തില്‍.അറുപതു വയസ്സിനിടയില്‍ അവര്‍ മരണത്തിനു കീഴടങ്ങി. പി.എ.ബക്കറിന്റെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല.പവിത്രന്‍ എന്ന ഒരാളില്‍ തുടങ്ങി ഓര്‍മ്മകള്‍ മൂന്ന് നാല് ആളുകളിലേക്ക് പടര്‍ന്നുവളര്‍ന്നതായി നാം കാണുന്നു.പവിത്രന്‍ ഒറ്റക്കായിരുന്നില്ല എന്നാണ്
ഇതിനര്‍ത്ഥം.അരവന്ദന്‍,ജോണ്‍, ബക്കര്‍ എന്നതൊക്കെ പവിത്രന്റെ തന്നെ മറ്റു പേരുകളായിരുന്നു.
ജോണ്‍ അബ്റഹാമിനെപ്പോലെ പവിത്രന്റെ പേരിലും  അനേകം തമാശകള്‍ നിലവിലുണ്ട്.അവയില്‍ ചിലത് ഇവിടെ വാ‍യിക്കാ‍ം

No comments:

Post a Comment