Monday, March 29, 2010

മേത്‌ല്‍: ഒരു കാഴ്ചാനുഭവം.

സിനിമയെക്കുറിച്ച് ഒരു സാമാന്യ ധാരണയുണ്ട്-അത് ഏതൊരാള്‍ക്കും ആസ്വാദനക്ഷമമാണെന്ന്.പണ്ഡിതപാമരഭേദമില്ലാത്ത കാഴ്ചയുടെ സമത്വമാണ് സിനിമയൊരുക്കുന്നതെന്നും പറയാറുണ്ട്.ദൃശ്യങ്ങളാണ് അതിന്റെ ഭാഷ.അതുകൊണ്ടുതന്നെ പ്രാഥമികമായി അത് ഏതൊരാള്‍ക്കും മനസ്സിലാക്കാം.വിദേശഭാഷാചിത്രങ്ങളാണെങ്കില്‍ സബ് റ്റൈറ്റിലുകള്‍ കൂടിയുണ്ടെങ്കില്‍ ആസ്വാദനം പൂര്‍ണ്ണമായതായി കരുതുന്നു.
ദൃശ്യഭാഷയ്ക്ക് സാര്‍വ്വലൌകികതയുണ്ടെന്നു സമ്മതിക്കുമ്പോള്‍ തന്നെ ഓരോ ദൃശ്യവും ഉദ്ഭവം കൊള്ളുന്ന സാംസ്കാരികാന്തരീക്ഷ ത്തെക്കുറിച്ചോ,ചരിത്രബന്ധങ്ങളെക്കുറിച്ചൊ നാം ഏറെ ഉത്കണ്ഠപ്പെടാറില്ലെന്നു തോന്നുന്നു.സൂക്ഷ്മജീവിതങ്ങളുടെ ആവിഷ്കരണ ങ്ങള്‍ക്ക് പ്രാധാന്യമുള്ള ഇക്കാലത്ത്,ദൃശ്യങ്ങളില്‍ പ്രാദേശികമായ സൂക്ഷ്മതയും ചരിത്രവും ഉള്‍ക്കൊള്ളുന്നത് പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നു.പ്രാദേശിക ഭാഷകളിലൂടെ ആവിഷ്കരിക്കപ്പെടുന്ന സംഭാഷണങ്ങളിലും ഈ സൂക്ഷ്മത അടങ്ങിയിട്ടുണ്ട്. അത് തര്‍ജ്ജമയില്‍ പൂര്‍ണ്ണമായി കിട്ടുന്നതുമല്ല.ദേശീയതകളെ അതിലംഘിച്ച് ആശയവിനിമയം സാദ്ധ്യമാക്കിയ കലാരൂപമാണ് സിനിമ.എന്നാല്‍ പ്രാദേശികതയിലും സൂക്ഷ്മതയിലും ഊന്നിതന്നെയാണ് അതിന്റെ ആഗോള വളര്‍ച്ച.
ദുര്‍ഗ്രഹതയുടെ മൂര്‍ത്തരൂപം എന്നനിലക്ക് മേതില്‍ രാധാകൃഷ്ണന്‍ എന്ന എഴുത്തുകാരന്‍ വിമര്‍ശിക്കപ്പെടുകയും പരിഹസിക്കപ്പെടു കയും ചെയ്തിട്ടുണ്ട്.‘സൂര്യവംശം,‘‘ബ്രാ’എന്നീ നോവലുകളെപ്പറ്റി അക്കാലത്ത് ‘മലയാളനാട് ‘വാരികയില്‍ വിമര്‍ശനത്തേക്കാളുപരിയുള്ള പരിഹാസലേഖനം അതിന്റെ എഡിറ്റര്‍ തന്നെ എഴുതിയത് ഓര്‍മ്മവരുന്നു.മേതിലിന്റെ പില്‍ക്കാല കൃതികളേയും ആധുനികതയുടെ ആലസ്യത്തില്‍തന്നെ വീക്ഷിച്ച് നിരാകരിക്കാനായിരുന്നു പലര്‍ക്കും കൌതുകം.മനുഷ്യനെ ‘കൂടുതല്‍ കരുത്തുള്ള‘ മനുഷ്യര്‍ അടിമകളാക്കുന്നതിനെ എതിര്‍ക്കുന്നവര്‍തന്നെ പക്ഷിമൃഗാദികളെയും പ്രകൃതിയെയും അടിമപ്പെടുത്തുന്നതിലെ വൈരുദ്ധ്യം തുറന്നുകാട്ടുന്ന മേതിലിന്റെ പാരിസ്ഥിതിക ദര്‍ശനം തീര്‍ച്ചയായും ആധുനികതയിലൂന്നിയതല്ല്ല്ല.പഴുതാരയെയും പുഴുവിനെയും ഉറുമ്പിനെയും കുറിച്ചാണ് മേതില്‍ ഏറെ ഉത്ക്കണ്ഠ്പ്പെട്ടിട്ടുള്ളത്.സാഹിത്യം മനുഷ്യനെമാത്രം പരിഗണിക്കുന്നമ്പോള്‍ ശാസ്ത്രം സമസ്ത ജീവജാലങ്ങള്‍ക്കും വേണ്ടിയുള്ളതാകയാല്‍ താന്‍ ശാസ്ത്രത്തിന്റെ പക്ഷത്താണെന്നുപറയും മേതില്‍.
കെ ഗോപിനാഥന്‍ സംവിധാനം ചെയ്ത ‘മേത്‌ല്‍’ എന്ന ഹ്രസ്വ ചിത്രം ഇത്തരം പല ചിന്തകളിലേക്കും നമ്മെ നയിക്കുന്നു. അത് ഒരു അന്യഭാഷാ ചിത്രമല്ല.എന്നാല്‍ ഭാഷയില്‍ ഒരു മറു ഭാഷയും ദൃശ്യതലത്തില്‍ ഒരു ഉപതലവും അത് ഉയര്‍ത്തിപ്പിടിക്കുന്നു. ഓരോരുത്തരും അവരുടെ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തെടുക്കേണ്ടുന്ന ഒരു (ദൃശ്യ)ഭാഷ ഈചിത്രത്തിലടങ്ങിയിട്ടുണ്ട്.
.നിര്‍ദ്ദിഷ്ട വ്യക്തിയെപ്രതി മറ്റുള്ളവര്‍ ധാരാളമായി സംസാരിക്കുകയും ആവ്യക്തിയുടെ ജനനം തൊട്ടുള്ള കാര്യങ്ങളും കുടുംബ വിശേഷങ്ങളുമായി പരന്നു പോകുകയും ചെയ്യുന്ന ഡോക്യുമെന്ററികളുടെ സ്ഥിരം അവതരണരീതിയെ ഈചിത്രം മറികടക്കുന്നു. മേതില്‍ എന്ന വ്യക്തിയെയല്ല അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ആശയത്തെ(ങ്ങളെ)അവതരിപ്പിക്കാനാണ് ശ്രമം.ഈ ചിത്രത്തില്‍ മേതില്‍ മാത്രമേ നേരിട്ടു സംസാരിക്കുന്നുള്ളു.സംവിധായകന്റെ കമന്ററികളുമില്ല.ഇടയ്ക്കു വരുന്ന സംസാരശകലങ്ങളെല്ലാം അദ്ദേഹത്തിന്റെ തന്നെ പുസ്തകങ്ങളില്‍ നിന്നുള്ളവയാണ്.ഒരൊറ്റ പശ്ചാത്തലത്തില്‍ സ്ഥനചലനങ്ങളേറെയില്ലാതെയാണ് മേതിലിന്റെ സംസാരമത്രയും. കാര്യമായഭാവവ്യത്യാസങ്ങള്‍ പോലുമില്ല.അമൂര്‍ത്തവും ദുര്‍ഗ്രഹവുമെന്ന് വിലയിരുത്തപ്പെട്ട മേതിലിന്റെ ഭാഷയും ആശയങ്ങളും ഒറ്റവായനയ്ക്ക് ആര്‍ക്കും പിടിതരാനിടയില്ല.അത്തരം ആശയങ്ങളുടെ ദൃശ്യപരാവര്‍ത്തനം പലപ്രകാരത്തില്‍ ചിത്രത്തില്‍ കടന്നു വരുന്നുണ്ട്. ആധുനികത മലയാള സാഹിത്യത്തില്‍ നിലനിന്ന കാലമാണ് (മേതിലിന്റെ ആധുനികകാലം)വലിയൊരളവില്‍ ഈചിത്രം ആവിഷ്കരിക്കന്‍ ശ്രമിക്കുന്നത്.ആധുനികതയുടെ കാലത്ത് അതിനെ വീക്ഷിക്കുന്നതു പോലെയല്ല ആധുനികാനന്തരകാലത്തുള്ള തിഞ്ഞു നോട്ടം.ഒട്ടേറെ വിമര്‍ശനങ്ങള്‍ ഇക്കാലത്ത് ആധുനികതക്ക് നേരിടേണ്ടിവരുന്നുണ്ട്.കേരളീയാധുനികതയുടെ നിരവധിപതിപ്പുകളില്‍ ഏറെ വിമര്‍ശനങ്ങളേറ്റുവാങ്ങേണ്ടിവന്ന ഒരു ധാരയുടെ പ്രതിനിധികൂടിയാണ് മേതില്‍.അങ്ങനെയൊരുകാലത്തേയും അതിന്റെ പ്രതിനിധിയേയും ദൃശ്യവല്‍ക്കരിക്കുമ്പോള്‍ ആവശ്യമായ സൂക്ഷ്മതയും കൈയടക്കവും ഇവിടെപാലിക്കപ്പെട്ടിട്ടുണ്ട്.
ആധുനികത ,മേതില്‍,ഉയര്‍ന്നദൃശ്യബോധം എന്നിവചേര്‍ന്ന ഒരു ത്രികോണക്കാഴ്ചയിലൂടെ പൂര്‍ത്തിയാകുന്നതാന് ‘മേത്‌ല്‍’ എന്നചിത്രം.പഴയകാലവും പുതിയകാലവും തമ്മിലൊരു കണ്ണി ഈചിത്രത്തില്‍ വിളങ്ങിച്ചേര്‍ന്നുകിടപ്പുണ്ട്.അതില്‍ കണ്ണി ചേര്‍ന്നവര്‍ക്കാവും ഈ ചിത്രം ‘മുഴുവന്‍’ ആസ്വദിക്കാനാവുന്നത്.

Tuesday, March 9, 2010

പവിത്രനെ ഓര്‍ക്കുമ്പോള്‍

പവിത്രന്‍ എന്ന വ്യക്തിയെ ഏറെ പ്രാവശ്യം നേരില്‍ കണ്ടിട്ടില്ല.ഒന്നോ രണ്ടോ തവണത്തെ വിദൂരക്കാഴ്ചകളേ ഉള്ളു.ഒരിക്കലും തമ്മില്‍ സംസാരിക്കുകയുണ്ടായിട്ടില്ല. എന്നാല്‍ പവിത്രന്‍ എന്ന വ്യക്തിയെയും സിനിമാക്കാരനേയും കുറിച്ച് വളരെ മുമ്പു തന്നെ ധാരാളം കേട്ടറിവുകളുണ്ട്.ഒരര്‍ത്ഥത്തില്‍ തന്റെ സിനിമ കള്‍ക്കുമേലെ കയറി നിന്ന വ്യക്തിത്വമായ ജോണ്‍ അബ്രഹാമിനെപോലെയായിരുന്നു പവിത്രനും. ഗുരുവായൂരിനടുത്ത അരിയന്നൂര്‍ക്കാരനായിരുന്നു അദ്ദേഹം.പവിത്രന്റെ വീടിനടുത്തുനിന്ന് എതാനും മീറ്റര്‍ അകലെയുള്ള ശ്രീകൃഷ്ണ കോളേജില്‍ പഠിക്കുമ്പോള്‍ അവിടത്തെ സൌഹൃദക്കൂട്ടായ്മകളിലെ സ്ഥിരം വിഷയമായിരുന്നു അദ്ദേഹം.ധിക്കാരിയും അരാജകവാദിയുമായ ഒരാളെന്ന വിശേഷണം അന്നത്തെ ഇടതുപക്ഷ കാമ്പസ്സിന് എങ്ങനെ ബോധിച്ചു എന്നറിയില്ല.ഒന്നുറപ്പാണ്-ധിക്കാരികളേയും ബുദ്ധിജീവികളേയും അന്ന് കാമ്പസ്സിന്പ്രിയമായിരുന്നു.അരാജകവാദം രണ്ടാമത് വരുന്നതാണ്.ധിക്കാരത്തിന്റെ കൂടപ്പിറപ്പായ അരാജകവാദത്തെ കാമ്പസ്സ് അംഗീകരിച്ചിരുന്നു.കോളേജിനടുത്തു തന്നെയുള്ള മറ്റൊരാള്‍കോവിലനായിരുന്നു. അദ്ദേഹം ‘മുനി‘യായാണ് അറിയപ്പെട്ടിരുന്നത്.രണ്ടു പേരെയും അക്കാലത്ത് കാണാനോ സംസാരിക്കാനോ സാധിച്ചില്ല. വ്യക്തി ജീവിതത്തിലെ ധിക്കാരവും അരാജകത്വവും പോലെത്തന്നെ സിനിമാജീവിതത്തിലും അരാജകത്വം പുലര്‍ത്തിയ ആളായിരുന്നു പവിത്രന്‍ എന്ന് ഷാജി.എന്‍.കരുണ്‍(ഭാഷാപോഷിണി,ഫെബ്രുവരി2010) അഭിപ്രായപ്പെടുന്നുണ്ട്.വ്യക്തിജീവിതത്തിലെ അരാജകത്വം ഒരു പക്ഷെ,സിനിമാജീവിതത്തിലേക്ക് നേരിട്ടുപരിഭാഷപ്പെടുത്താവുന്നതല്ല. സിനിമയ്ക് ഒരു വ്യാകരണമുണ്ടെന്നും അത് ആദ്യകാല സംവിധായകര്‍(ഐസന്‍സ്റ്റീന്‍ മുതല്‍ ബുനുവല്‍ വരെയുള്ളവര്‍)രൂപീകരിച്ചെടുത്തതാണെന്നും പവിത്രന്‍ തന്നെ അഭിപ്രായ പ്പെട്ടിട്ടുണ്ട്.എന്നാല്‍ നിലവിലുള്ള വ്യാകരണത്തെ നിഷേധിക്കണമെങ്കില്‍ ധിക്കാരത്തിലൂടേയേ സാധ്യമാകൂ എന്നും അദ്ദേഹത്തിനറിയാമായിരുന്നു. ’യാരൊ ഒരാള്‍’ എന്ന തന്റെ ആദ്യ ചിത്രം വിനയത്തോടെയുള്ള ധിക്കാരമെന്നാണ് പവിത്രന്‍ വിലയിരുത്തിയിട്ടുള്ളത്.(ദൃശ്യകല,ഏപ്രില്‍,1981)
പവിത്രന്റെ സിനിമകളെക്കുറിച്ചു പറയുമ്പോള്‍ ‘യാരോഒരാളി‘ല്‍ നിന്നു തുടങ്ങുണതിനു പകരം
‘കബനീ നദി ചുവന്നപ്പോള്‍‍’ എന്ന ചിത്രത്തില്‍ നിന്നാണ് യഥാര്‍ത്ഥത്തില്‍ തുടങ്ങേണ്ടത്.ഇത് പവിത്രന്‍ നിര്‍മ്മിച്ച് പി.എ.ബക്കര്‍ സംവിധാനം ചെയ്ത ചിത്രമാണ്. പവിത്രനുമായി ബന്ധപ്പെട്ട് ചിന്തിക്കുമ്പോളെല്ലാം നാം ഈ ചിത്രത്തേയും ഓര്‍ക്കും.‘കബനീനദി’സെന്‍സര്‍ ബോര്‍ഡിന്റെ തലങ്ങും വിലങ്ങുമൂള്ള വെട്ടലുകള്‍ക്കു ശേഷമാണ് പ്രേക്ഷകരിലേക്കെത്തിയത്.പതിനാറു പ്രാവശ്യം സെന്‍സര്‍ ചെയ്യപ്പെടുകയും 1800ലധികം അടി ഫിലിം വെട്ടി മാറ്റപ്പെടുകയും ചെയ്ത ഒരു സിനിമയുടെ ദുരന്തം ഊഹിക്കാവുന്നതേയുള്ളു. അടിയന്തിരാവസ്ഥ പ്രഖ്യാപനത്തോടൊപ്പമാണ് ഈ ചിത്രത്തിന്റേയും പിറവിയെന്നതാണ് അതിനെ ഇത്ര വലിയൊരു ദുരന്തമാക്കിയത്. സെന്‍സര്‍ ബോര്‍ഡിനെ അവഗണിക്കാന്‍ തയ്യാറായാലേ ഇവിടെ യഥാര്‍ത്ഥ രാഷ്ട്രീയസിനിമ സാധ്യമാവൂ എന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്.അണ്ടര്‍ ഗ്രൌണ്ട് സിനിമാ പ്രസ്ഥാനത്തിനോടുള്ള തന്റെ ആനുകൂല്യവും അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്.
കബനീനദി, ഉപ്പ് തുടങ്ങിയ ചിത്രങ്ങള്‍ നമ്മെ ചില സ്ഥല കാലങ്ങളിലേയ്ക് കൊണ്ടു പോകുന്നുണ്ട്. കാലത്തില്‍ കൊത്തിയ ശില്പങ്ങളാണ് ചലച്ചിത്രങ്ങളെന്ന് പറഞ്ഞത്തര്‍ക്കോവ്സ്കിയാണ്. ‘കബനീനദി’ വിപ്ലവത്തിന്റെ ഒരു കാലത്തിലേക്ക് നമ്മെ നയിക്കുന്നു.അതേസമയം അത് വിപ്ലവത്തിന്റെ ഒരു സ്ഥലവും കൂടി അവതരിപ്പിക്കുന്നു.കബനിയേയും വയനാടിനേയും വിപ്ലവപ്രവര്‍ത്തനങ്ങളുടെ ഒരു സ്ഥലമായി അടയാളപ്പെടുത്തിയതില്‍ ഈ സിനിമയ്ക് വലിയ പങ്കുണ്ട്.എന്നാല്‍ പിന്നീട് നക്സല്‍ രാഷ്ട്രീയത്തെ പിന്‍പറ്റുന്ന സിനിമകളുടെ വേലിയേറ്റത്തിന് തുടക്കമായതും ഇവിടെ നിന്നാണ്.‘ഉപ്പ് ‘എന്ന സിനിമയും ഈ വിധത്തില്‍ ചില സ്ഥലകാലങ്ങള്‍ക്ക് രൂപം നല്‍കുന്നതു കാണാം.ഈ ചിത്രത്തിലെ പ്രമേയം പ്രത്യക്ഷത്തില്‍ മുസ്ലീം സമുദായത്തിലെ ബഹുവിവാഹത്തിന്റെതാണെന്നു തോന്നാമെങ്കിലും സ്ത്രീയാല്‍ ഉപേക്ഷിക്കപ്പെടുന്ന പുരുഷന്‍ എന്ന ഒരു വിപരീതാഖ്യാനംകൂടി അതിലടങ്ങിയിട്ടുണ്ട്.‘കുട്ടപ്പന്‍സാക്ഷി‘ എന്ന ചിത്രം കാലത്തെയാണ് പ്രധാനമായും അടയാളപ്പെടുത്തുന്നതെങ്കിലും, കാലം സ്ഥലത്തിലും ഭൌതികസാഹചര്യങ്ങളിലും വരുത്തിയമാറ്റങ്ങളെക്കുറിച്ചും കൂടിയാണ് ആ ചിത്രം.വഴിവിളക്കു തെളിയിക്കുന്ന ജോലിക്കാരനായ കുട്ടപ്പന്റെ ജീവിതത്തിലുണ്ടാകുന്ന മാറ്റം പരിഷ്കാരത്തിന്റെവരവോടെ സംഭവിക്കുന്നതാണ്.സ്വാതന്ത്ര്യ പൂര്‍വ്വകാലത്ത് തുടങ്ങി,കമ്യൂണിസ്റ്റ്മുന്നേറ്റങ്ങളും സ്വാതന്ത്ര്യസമരങ്ങളും കടന്ന് പുതിയകാലത്ത് എത്തുമ്പോള്‍ഇലക്ട്രിക് പോസ്റ്റുകളുടെ വരവായി.അത് കുട്ടപ്പന് ജോലി നഷ്ടപ്പെടുത്തുകമാത്രമല്ല, താന്‍ പഴഞ്ചനായതായി ബോധ്യപ്പെടുത്തുകയും ചെയ്യുന്നു.
‘യാരോ ഒരാള്‍’ എന്ന ആദ്യ ചിത്രത്തിന് സംഗീതം നല്‍കിയത് അരവിന്ദനാണെന്നത് ഇന്ന് ഓര്‍ക്കുമ്പോള്‍അത്ഭുതമായിതൊന്നാം.അവര്‍ പുലര്‍ത്തിയ ആത്മ ബന്ധം സിനിമയിലും അവരെഒന്നിപ്പിച്ചതുമാകാം. ജോണിനേയും അരവിന്ദനേയും പവിത്രനേയും സിനിമയില്‍ സമകാലികരാക്കുന്നത് അവര്‍ മൂവരുംപുലര്‍ത്തിയ പ്രമേയവൈവിദ്ധ്യവും പരീക്ഷണ വ്യഗ്രതയുമാവാം. നേരത്തെ പറഞ്ഞ, വ്യാകരണങ്ങളെ മാറ്റിമറിക്കാനുള്ള പ്രവണത അവരില്‍ വ്യക്തമാണ്.പ്രമേയവൈവിദ്ധ്യവും പരീക്ഷണവ്യഗ്രതയും പരസ്പരപൂരകവുമാണ്. എല്ലാപരീക്ഷണങ്ങളിലും പവിത്രന്‍ വിജയിച്ചുവെന്ന് നമുക്ക് പറയാനാവില്ല.മറ്റിരുവരുടേയും സ്ഥിതിയും അതുതന്നെയാണ്.
അരാജകമെന്ന് പറയാവുന്ന ജീവിതം നയിച്ച അവര്‍ മൂവരുടേയും അന്ത്യം ഏറെക്കുറെ അപ്രതീക്ഷ്തമായാണ് സംഭവിച്ചത്-താരതമ്യേന ചെറിയ പ്രായത്തില്‍.അറുപതു വയസ്സിനിടയില്‍ അവര്‍ മരണത്തിനു കീഴടങ്ങി. പി.എ.ബക്കറിന്റെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല.പവിത്രന്‍ എന്ന ഒരാളില്‍ തുടങ്ങി ഓര്‍മ്മകള്‍ മൂന്ന് നാല് ആളുകളിലേക്ക് പടര്‍ന്നുവളര്‍ന്നതായി നാം കാണുന്നു.പവിത്രന്‍ ഒറ്റക്കായിരുന്നില്ല എന്നാണ്
ഇതിനര്‍ത്ഥം.അരവന്ദന്‍,ജോണ്‍, ബക്കര്‍ എന്നതൊക്കെ പവിത്രന്റെ തന്നെ മറ്റു പേരുകളായിരുന്നു.
ജോണ്‍ അബ്റഹാമിനെപ്പോലെ പവിത്രന്റെ പേരിലും  അനേകം തമാശകള്‍ നിലവിലുണ്ട്.അവയില്‍ ചിലത് ഇവിടെ വാ‍യിക്കാ‍ം