Sunday, March 6, 2016

ദേശാടനക്കിളികളും റാണിപത്മിനിമാരും


മുപ്പത് വര്‍ഷങ്ങള്‍ക്ക്‌ മുമ്പിറങ്ങിയ ‘ദേശാടനക്കിളി കരയാറില്ല‘ എന്ന പത്മരാജന്‍ ചിത്രത്തില്‍ നിമ്മിയും സാലിയും (കാര്‍ത്തിക, ശാരി) രണ്ടു പക്ഷികളായി അനന്തതയിലേക്ക്‌ പറന്നു പോകുന്നുണ്ട്‌. പറന്നു പറന്ന്‌ ചിറകു കുഴഞ്ഞ്‌ മരണത്തിന്‌ കീഴടങ്ങുകയാണവര്‍. ദേശാടനക്കിളി കരയാറില്ലെന്ന്‌ പറയുമ്പോഴും അവരുടെ നിശ്ശബ്‌ദ മായ നിലവിളി നാം കേള്‍ക്കുന്നുണ്ട്‌. സമൂഹവും കുടുംബവും മറ്റെല്ലാ വരും വളഞ്ഞുനിന്ന്‌  ചോദ്യം ചെയ്‌തിരുന്ന കാലത്താണ്‌ ഇരുവരും ചിറകുവിരുത്തി പറക്കാന്‍ ശ്രമിച്ചത്‌. ചിറകൊടിഞ്ഞു വീണുപോയെ ങ്കിലും അവരുടെ ഉയര്‍ത്തെഴുന്നേല്പ് സുനിശ്ചിതമായിരുന്നു. ദേശാട നക്കിളികളായ നിമ്മിയും സാലിയും പറന്ന കന്ന്‌ കാലം ഇത്രയൊ ക്കെയായെങ്കിലും അവര്‍ക്ക്‌ നേരിടേണ്ടിവന്ന സമൂഹത്തിന് വലിയ മാറ്റമൊന്നുമുണ്ടായിട്ടില്ല. സാങ്കേതികത കുറേക്കൂടി വികസിച്ചു. കമ്പ്യൂട്ടറും മൊബൈല്‍ ഫോണു മൊക്കെ സര്‍വ്വസാധാരണമായി എന്നുമാത്രം. അതിനാല്‍ തന്നെ‘റാണിപത്മിനി‘ എന്ന സിനിമയിലെ റാണിയും പത്മിനിയും ഇറങ്ങിപ്പോകുന്നത്‌ സാലിയേയും നിമ്മിയേയും നേരിട്ട അതേ കേരളീയാന്തരീക്ഷത്തില്‍ നിന്നാണ്‌. എന്നാല്‍ ഇറങ്ങിപ്പോയതിനുശേഷം ഇരുവരും നിര്‍ബാധം സഞ്ചരിക്കുന്ന വഴികള്‍ കേരളത്തിനുപുറത്താണ്‌.
റാണിയും പത്മിനിയും അക്ഷരാര്‍ത്ഥത്തില്‍ ആകാശത്തില്‍ പറക്കുകയും ശരിക്കും കരഞ്ഞു പോവുകയും ചെയ്യുന്നുണ്ട്‌. രണ്ടു സ്‌ത്രീകള്‍ക്ക് ദീര്‍ഘയാത്ര ചെയ്യാനും, ഒരുമിച്ചൊരു ലോഡ്‌ജില്‍ തങ്ങാനും, ടെന്റുകളില്‍ അന്തിയുറ ങ്ങാനും ഗുണ്ടകളെ കായികമായും കൗശല ങ്ങളിലൂടെയും നേരിടാനും നിഷ്‌പ്രയാസം സാധിക്കുമെന്നാണ്‌ റാണിപത്മിനിമാര്‍ പറയാന്‍ ശ്രമിക്കുന്നത്‌. പുരുഷന്റേതെന്ന്‌ വ്യവഹരിക്കപ്പെട്ട കര്‍മ്മമണ്ഡലങ്ങളിലേക്കുള്ള കടന്നു കയറ്റമാണത്‌. തീര്‍ച്ചയായും `ദേശാടനക്കിളി'യില്‍ നിന്നുള്ള കാലവ്യത്യാസത്തെയാണത് കുറിക്കുന്നത്‌.`ദേശാടനക്കിളി'കള്‍ക്ക്‌ അക്കാലത്തൊന്നും ആ വിധത്തില്‍ സങ്കല്‌പിക്കാനാവു മായിരുന്നില്ല. സ്‌കൂളില്‍ ചെറിയ വികൃതിത്തരങ്ങള്‍ കാണിച്ചുകൊണ്ടാണ്‌ നിമ്മിയും സാലിയും അവിടെ നോട്ടപ്പുള്ളികളാവുന്നത്‌. അസ്വസ്ഥമായ ഒരു കുടുംബാന്തരീക്ഷം ഇരുവര്‍ക്കു മുണ്ടായിരുന്നു. അതില്‍ നിന്ന്‌ രക്ഷനേടാനാണ്‌ അവര്‍ ഇത്തരം കുസൃതികളൊക്കെ ഒപ്പിക്കുന്നത്‌. അത്‌ ക്രമേണ വളര്‍ന്ന്‌ അവരുടെ ഒളിച്ചോട്ടത്തിലാണവസാനിക്കുന്നത്‌. രാത്രി ഒരു കോണ്‍വെന്റില്‍ കൗശലപൂര്‍വ്വം താമസിച്ചുവെങ്കിലും പുലരുംമുമ്പേ അവിടെ നിന്ന്‌ രക്ഷ പ്പെട്ടു. പിന്നീട്‌ വേഷം മാറി ഒരു ലോഡ്‌ജില്‍ മുറി തരപ്പെടുത്തുകയാണ്‌. ലോഡ്‌ജ്‌ ഉടമയുടെ ഔദാര്യമാണത്.ഇരുവരും ഒളിച്ചു താമസിക്കുന്നതും യാത്രചെയ്യുന്നതുമായ ഭൂപ്രദേശങ്ങ ളൊന്നും കേരളത്തിനുപുറത്തല്ല. കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തോട്‌ പൊരുതി അവര്‍ കേരളത്തിനകത്തു തന്നെ ഒരു സ്വയംഭരണ ദേശം സൃഷ്‌ടിക്കുന്നു. വിവരവിജ്ഞാനത്തിന്റെ ഇത്രയും വിസ്‌തൃതമായ കാലത്തിലും ലോകത്തിലുമല്ല ജീവിച്ചതെന്നതിന്റെ 'ആനുകൂല്യം' മാത്രമാണ്‌ അവര്‍ക്കുണ്ടായിരുന്നത്‌.
‘റാണിപത്മിനി‘യിലെ കാലവും ദേശവും വ്യത്യസ്‌തമാണ്‌. ദേശം ഡല്‍ഹിയിലും ഉത്തരേ ന്ത്യയിലും ഹിമാലയത്തിലുമായി പരന്നു കിടക്കുന്ന വിശാലപ്രദേശമാണ്‌. കേരളത്തില്‍ ജനിച്ചു വളര്‍ന്നു എന്നതാണ്‌ അവരെ മലയാളവുമായി കൂട്ടിയിണക്കുന്ന ഘടകം.  വിവാഹിതയായി ഡല്‍ഹിയിലെത്തിയ പത്മിനിയുടെ ഭര്‍ത്താവ് ഗിരിക്ക്‌ കാറോട്ടത്തിലാണ്‌ കമ്പം. പത്മിനിയുടെ പിറന്നാളിനും വിവാഹവാര്‍ഷിക ത്തിനുമൊക്കെ അയാള്‍ വാങ്ങുന്ന സമ്മാനങ്ങള്‍ ഇസ്‌തിരി പ്പെട്ടി, വാഷിങ്‌മെഷീന്‍ എന്നിവയൊക്കെയാണ്‌. വീട്ടുസാമഗ്രികള്‍ സമ്മാനമായി വേണ്ടെന്നും തനിക്കുമാത്രമായി ഒരു ഐസ്‌ക്രീമെങ്കിലും വാങ്ങി നല്‍കണമെന്നുമാണ്‌ പത്മിനിയുടെ ആവശ്യം. പത്മിനി ആഗ്രഹിക്കുന്ന സ്വാതന്ത്ര്യത്തിനുമേല്‍ വിലങ്ങു വീഴുന്നത്‌ ഏതെങ്കിലും പുരുഷന്മാര്‍ കാരണമല്ല,മറിച്ച് പുരുഷാധിപത്യപരമായ സ്‌ത്രീസ്വഭാവം കാരണ മാണ്‌. ചെറുപ്പത്തിലേ കുസൃതിക്കാരിയും ധിക്കാരിയുമൊക്കെയാണെന്ന്‌ സൂചനകളുണ്ടെങ്കിലും കുടുംബത്തെയും ഭര്‍ത്താവിനെയും വീണ്ടെടുക്കാനാണ്‌ അവള്‍ ഹിമാലയന്‍ യാത്രയ്‌ക്കൊ രുങ്ങുന്നത്‌. യാത്രമദ്ധ്യേയാണ്‌ അവള്‍ റാണിയെ പരിചയപ്പെടുന്നത്‌. ദീര്‍ഘയാത്രക്ക്‌ ഒരുങ്ങിപ്പുറ പ്പെടുന്നുണ്ടെങ്കിലും അതിനിടയ്‌ക്ക്‌ സംഭവിക്കുന്ന ശാരീരികാ ക്രമണങ്ങളെയൊന്നും നേരിടാന്‍ ത്രാണിയുള്ളവളല്ല, പത്മിനി. ബസ്സ്‌ യാത്രക്കിടയില്‍ പത്മിനിയെ ഉപദ്രവി ക്കുന്നയാളെ നേരിടുന്നത്‌ റാണിയാണ്‌. തുടര്‍ന്നങ്ങോട്ട്‌ പത്മിനിയുടെ രക്ഷകര്‍ത്താവാണ്‌ റാണി. ഈ രക്ഷാകര്‍ത്തൃത്വത്തിന്റെ കീഴിലാണ്‌ പത്മിനിയുടെ തുടര്‍ന്നുള്ള യാത്രകളും അവര്‍ നേടുന്നതായി സങ്കല്‌പിക്കപ്പെടുന്ന സ്വാതന്ത്ര്യവും.
റാണി പത്മിനിമാരുടെ യാത്രകളുടെ ദേശം ഉത്തരേന്ത്യയാണെന്നത്‌ യാദൃശ്ചികമല്ല. കേരളം പോലുള്ള ഒരു പ്രദേശത്ത്‌, സ്‌ത്രീകള്‍ക്ക്‌ നേരിടേണ്ടിവരുന്ന സാമൂഹ്യവിലക്കുകളില്‍ പലതും കേരളത്തിനു പുറത്ത്‌ ദൃശ്യാത്മകമല്ല. അവര്‍ എവിടെ സഞ്ചരിക്കുന്നുവെന്നോ എവിടെ താമസിക്കുന്നുവെന്നോ നിരീക്ഷിക്കാനുള്ള സംവിധാനങ്ങളൊന്നും അവിടെ പ്രവര്‍ത്തന ക്ഷമമല്ല. സദാചാരത്തേക്കുറിച്ചുള്ള ഉത്‌കണ്‌ഠകളുമായി ആരും പുറകെ നടക്കാനുമുണ്ടാവില്ല. പത്മിനിയുടെ തന്നെ കുടുംബമാണ്‌, ചാരക്കണ്ണുകളുമായി അവളുടെ പുറകെ നടക്കുന്നത്‌. അതേ കുടുംബക്രമത്തിലേക്കു തന്നെ അവസാനം പത്മിനി തിരിച്ചെത്തുകയും ചെയ്യുന്നു. റാണിയെ പിന്തുടരുന്നത്‌ കുടുംബമല്ല ഗുണ്ടാപ്പടയാണ്‌. റാണിയിലെ സ്‌ത്രീസ്വത്വത്തെയല്ല അവരും പിന്തുടരുന്നത്‌. ലിംഗഭേദങ്ങളൊന്നുമില്ലാത്ത  ഒരു പിന്തുടരലാണത്‌.സ്‌ത്രീയുടെ സ്വതന്ത്ര്യത്തെ ഭയക്കുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്ന ഒരു ഭൗതീകസാഹചര്യത്തോടല്ല റാണിക്കും പത്മിനിക്കും ഏറ്റുമുട്ടാനുണ്ടായിരുന്നത്‌. ആരും തടയാനില്ലാത്ത സ്വാതന്ത്ര്യത്തെ ആഘോഷിക്കുകയാണ്‌ ഇരുവരും ചെയ്‌തത്‌. എന്നാല്‍ അതേ സ്വാതന്ത്ര്യം ഭര്‍ത്താവിനെ തിരികെ വീട്ടിലെത്തിക്കാനാണ്‌ പത്മിനി ഉപയോഗിക്കുന്നത്‌. ``വീട്ടിലേക്ക്‌ വാ വെച്ചിട്ടുണ്ട്‌ ഞാന്‍'' എന്നവര്‍ പറയുമ്പോള്‍ ഗിരിയില്‍ പുതിയ ഊര്‍ജ്ജപ്രവാഹമുണ്ടാവുകയും കാറ്‌ മുന്നോട്ടു കുതിക്കുകയും ചെയ്യുന്നു.
റാണിയും പത്മിനിയും ആഘോഷിക്കുന്നതായി സങ്കല്‌പിക്കപ്പെടുന്ന ദേശകാല വ്യത്യാസ മില്ലാത്ത സ്വാതന്ത്ര്യത്തിന് പരിമിതികളേറെ യുണ്ട്.   ഡല്‍ഹിയിലും മണാലിയിലും ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ വഴികളില്‍ അവര്‍ നേടുന്നു വെന്ന്‌ പറയുന്നത് കേവലമായൊരു സങ്കല്പ സ്വാതന്ത്ര്യമാണ്.  അതുകൊണ്ട്‌ കേരളീയ സ്‌ത്രീജീവിതത്തിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ പതാകയാണ്‌ റാണിപത്മിനിമാര്‍ ഏന്തുന്നതെന്ന്‌ പറയുകവയ്യ. കേരളീയ പശ്ചാത്തലത്തില്‍ സ്‌ത്രീജീവിതത്തെകുറിച്ചുളള ചിന്തകക്ക് ഈ സിനിമ കാരണമാകുന്നത് സ്വാഭാവികമാണ്. രണ്ടു മലയാളിസ്ത്രീകളുടെ കാര്യത്തില്‍ അങ്ങനെയൊരു ചിന്ത തന്നെയാണ് ആദ്യമുയരുക. മറ്റൊരു നാട്ടില്‍ വ്യത്യസ്‌തമായ ഒരു കാഴ്‌ചാനുഭവവും ഈ സിനിമക്ക്‌ നല്‍കാനായേക്കും.
റാണിയും പത്മിനിയും ഒരേ അളവില്‍ ആര്‍ജ്ജിച്ചെടുക്കുന്നതല്ല, സിനിമയില്‍ പ്രകടമാവുന്ന ഇരുവരുടേയും സ്വത്വബോധം.റാണിയൊടൊന്നിച്ചുളള യാത്രയിലൂടെ പത്മിനിക്കു സംഭവി ക്കുന്ന മാറ്റമാണ്‌ പ്രധാനം. അവള്‍ ലോകത്തെ കുറിച്ച്‌ കുറേ കാര്യങ്ങള്‍ കൂടി പഠിക്കുന്നു. ആകാശത്ത്‌ ചിറക്കു വിരിച്ച്‌ പറക്കുന്നു. എന്നാല്‍ പൂര്‍ണ്ണമായും അതിനനുസരിച്ച്‌ വ്യത്യസ്‌ത മായ ഒരു ജീവിതം പത്മിനി തുടര്‍ന്ന്‌ നയിക്കുന്നതായി വ്യക്തമാക്കപ്പെടുന്നില്ല. ഭര്‍ത്താവിനെ തന്നിലേക്കും കുടുംബത്തിലേക്കും തിരിച്ചു കൊണ്ടുവരാനുളള പരിശ്രമങ്ങള്‍ക്കിടക്കുളള ഇടവേള കളില്‍ അവള്‍ യാദൃശ്ചികമായി കൈവരിക്കുന്നതാണിതെല്ലാം. അതിന്‌ സഹായിക്കുന്നത്‌ റാണിയുടെ പുരുഷഭാവമുളള രക്ഷാകര്‍തൃത്വമാണ്‌. റാണി പറയുന്നത്‌ കേട്ടു നടക്കുകയും അനുസരിക്കുകയും മാത്രമേ പത്മിനി ചെയ്യുന്നുളളു. ഭര്‍ത്താവിനെ കുറിച്ച്‌ റാണി മോശമാ യെന്തോ പറഞ്ഞപ്പോള്‍ മാത്രമേ പത്മിനി എതിര്‍പ്പ്‌ പ്രകടിപ്പിക്കുന്നുളളു. തനിക്ക്‌ കീഴ്‌പ്പെട്ട വളാണ്‌ പത്മിനിയെന്നറിഞ്ഞുകൊണ്ടാണ് പത്മിനിയുടെ പണവും ആഭരണങ്ങളുമായി റാണി കടന്നു കളയുന്നത്‌. റാണിയെ കണ്ടെത്തി അവളുമായി കായികമായി ഏറ്റുമുട്ടാന്‍ തയ്യാറാവുന്ന ഒരു സന്ദര്‍ഭത്തില്‍ മാത്രമാണ്‌ പത്മിനി സ്വയം കര്‍തൃത്വത്തിലേക്ക്‌ വളരുന്നത്‌. എന്നാല്‍ അവിടെ പത്മിനി പരാജയപ്പെടുകയും ചെയ്യുന്നു. 
ദേശാടനക്കിളിയിലുമുണ്ട്‌ റാണിയെപ്പോലൊരു `പുരുഷ സ്വരൂപം'. അത്‌ സാലിയാണ്‌. നിമ്മിയെ നിയന്ത്രിക്കുകയും, അവള്‍ക്കുമേല്‍ ആധിപത്യം ചെലുത്തുകയും ചെയ്യുന്നത്‌ സാലി യാണ്‌. പുരുഷന്മാരുടെയോ മറ്റാരുടെയെങ്കിലുമോ സമ്പര്‍ക്കമോ, ഉപദേശമോ അവര്‍ ഭയക്കുന്നുണ്ട്‌. തങ്ങളുടെ സ്വാതന്ത്ര്യത്തിലേക്കും സ്വകാര്യതയിലേക്കുമുള്ള കടന്നുകയറ്റ മായാണ്‌ അവരതിനെ കാണുന്നത്‌. തീരുമാനങ്ങളെല്ലാം സാലിയുടെതായിരുന്നു. നിമ്മി നിശ്ശബ്‌ദ പങ്കാളിയായി അതെല്ലാം അനുസരിക്കുന്നു. ഒറ്റക്ക്‌ ചില തീരുമാനങ്ങളിലേക്കെല്ലാം നിമ്മി എത്തിച്ചേരുന്നുണ്ടെങ്കിലും അതെല്ലാം സാലിയാല്‍ തിരുത്തപ്പെടുന്നു. ആത്മഹത്യ ചെയ്യാനുള്ള നിമ്മിയുടെ സ്വന്തം തീരുമാനം പോലും അവസാനം സാലിയുടേതായി മാറുന്നു.
‘ദേശാടനക്കിളി‘യില്‍ പുരുഷന്മാരുടേതെന്ന്‌ വ്യവഹരിക്കപ്പെട്ട കര്‍മ്മ മണ്ഡലങ്ങള്‍ ഒറ്റയടിക്ക്‌ പെണ്‍കുട്ടികള്‍ക്ക്‌ പ്രാപ്യമാകുന്നില്ല. അപ്രാപ്യമായതിനെ സവിശേഷ സാഹചര്യ ങ്ങളില്‍ എത്തിപ്പിടിപ്പിക്കുവാന്‍ ശ്രമിക്കുകയാണവര്‍. ഇരുവരും ചേര്‍ന്ന്‌ ഒരു ഹോസ്റ്റലില്‍ താമസിക്കുന്നതും, രാത്രിയില്‍ സഞ്ചരിക്കുന്നതും മുടി മുറിച്ച്‌ വേഷംമാറുന്നതുമെല്ലാം നിസ്സഹായ തയില്‍ നിന്ന്‌ ഉരുവം കൊള്ളുന്ന സ്വാഭാവികമായ ജീവിതോപായങ്ങളാണ്‌. അങ്ങനെ തങ്ങളു ടേതുമാത്രമായ ഒരു ലോകം അവര്‍ സൃഷ്‌ടിച്ചെടുക്കുകയും ചെയ്യുന്നു.
‘റാണിപത്മിനി‘യില്‍ പുരുഷന്മാരുടെ മാത്രമായ കര്‍മ്മരംഗങ്ങ ളില്ലെന്നും അഥവാ ഉണ്ടെങ്കില്‍ തന്നെ തങ്ങള്‍ക്കത്‌ അപ്രാപ്യ മല്ലെന്നും പ്രഖ്യാപിക്കപ്പെടുന്നു. പുരുഷലോകമെന്നും സ്‌ത്രീ ലോകമെന്നുമുള്ള അതിര്‍ വരമ്പുകളില്ലെന്ന്‌ ഇരുവരും ചേര്‍ന്ന്‌ തെളിയിക്കാന്‍ ശ്രമിക്കുന്നു.മുഖ്യധാരാസിനിമയില്‍  പുരുഷ നടന്മാര്‍ പ്രവര്‍ത്തിക്കുന്നതിന്‌ സമാനമാണ്‌ റാണിയും പത്മിനിയുമുള്‍പ്പെടുന്ന പലരംഗങ്ങളും. ഗുണ്ടകളുമായുളള ഏറ്റുമുട്ടല്‍ സന്ദര്‍ഭങ്ങള്‍, അവരില്‍ നിന്നു രക്ഷപ്പെടാനുളള ദീര്‍ഘമായ ഓട്ടങ്ങള്‍,ഇരുവരും ചേര്‍ന്ന് സൃഷ്ടിക്കുന്ന ഹാസ്യം എന്നിവയെല്ലാം മോഹന്‍ലാല്‍/ശ്രീനിവാസന്‍ തുടങ്ങിയ പുരുഷ ദ്വന്ദങ്ങള്‍ അവതരിപ്പിച്ച രംഗങ്ങളെ ഓര്‍മ്മിപ്പിക്കും. 
റാണിയും പത്മിനിയും ഒറ്റക്കും കൂട്ടായും നടത്തുന്ന യാത്രകളൊന്നും ഏതെങ്കിലും ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടല്ല പത്മിനിക്ക്‌ ഒരു പക്ഷെ ഭര്‍ത്താവിനെ കണ്ടെത്തുക എന്നൊരു ലക്ഷ്യമുണ്ട്‌. അതിനായുള്ള കഠിനയാത്ര അത്രയധികം യുക്തി സഹവുമല്ല. പ്രത്യക്ഷത്തില്‍ ലക്ഷ്യമൊന്നു മില്ലാത്ത രണ്ടു യാത്രകള്‍ക്കിറങ്ങിത്തിരിക്കുന്നവരിലൂടെയാണ്‌ യാത്രയുടെ സ്വാതന്ത്ര്യം എന്ന ആശയം ഉദ്‌ഘോഷിക്കപ്പെടുന്നത്‌ .ഇരുവരും ആദര്‍ശാത്മകകഥാപാത്രങ്ങളായൊന്നുമല്ല സൃഷ്‌ടിക്കപ്പെട്ടിരിക്കുന്നത്‌ എന്നൊരു വലിയ മെച്ചമുണ്ട്‌. അല്ലറ ചില്ലറ മോഷണങ്ങളൊക്കെ രണ്ടു പേരും നടത്തുന്നുമുണ്ട്‌. വീട്ടിലെ പണ്ടവും പണവും മോഷ്‌ടിച്ചെടുത്താണ്‌ പത്മിനി യാത്രയ്‌ക്കൊരുങ്ങുന്നത്‌. രാത്രി ടെന്റില്‍ ഒരുമിച്ചു താമസിക്കുമ്പോള്‍ പത്മിനിയെ കഥ പറഞ്ഞു റക്കി അവളുടെ പണവും ആഭരണങ്ങളുമായി കടന്നു കളഞ്ഞ റാണിയെ പിന്തുടര്‍ന്ന്‌ അവര്‍ പരസ്‌പരം ഏറ്റുമുട്ടുന്നു. പത്മിനിയുടെ കരുത്തില്ലായ്‌മയെ റാണി ഇടയ്‌ക്കിടെ പരിഹസിക്കുന്നു.
സിനിമയുടെ അവസാനഭാഗത്ത്‌  പത്മിനിയെയും കുഞ്ഞിനേയും കാണുമ്പോള്‍ പരസ്യ മോഡലെന്ന നിലക്കുള്ള തന്റെ ചിത്രം റാണി അവള്‍ക്ക് കാണിച്ചു കൊടുക്കുന്നു. അതില്‍ നിന്ന്‌ ഒരു കാര്യം വ്യക്തമാണ്‌. റാണിക്കുമാത്രമേ, സ്വാതന്ത്ര്യത്തിന്റെ വഴിയില്‍ തുടര്‍ന്നു സഞ്ചരിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ എന്നതാണത്‌.അതവള്‍ തുടര്‍ന്നുപോന്ന സ്വാഭാവിക ജീവിത വുമാണ്. പത്മിനിയാകട്ടെ സ്വാതന്ത്ര്യത്തിന്റെ വഴികളിലൂടെ കുറച്ചു ദൂരം സഞ്ചരിച്ച്‌ തിരിച്ചു വന്ന്‌  തന്നെ സംബന്ധിച്ച് കുറേക്കൂടി സാര്‍ത്ഥകമായ ഒരു ജീവിതം നയിക്കുകയായിരിക്കാം, അഥവാ രണ്ടുപേരുടെ ഒരിക്കലും ഒന്നാകാത്ത സ്വാതന്ത്ര്യസങ്കല്‌പവുമായിരിക്കാം അത്‌.
രണ്ടു സ്‌ത്രീകളുടെ വ്യത്യസ്‌തമായ സഞ്ചാരവഴികള്‍ അടയാള പ്പെടുത്തുന്നതിന്‌ സ്വീകരിച്ച വഴികളിലെങ്ങും പുരുഷനായ കന്റെ സാന്നിദ്ധ്യമില്ലാതിരിക്കാന്‍ സംവിധായകന്‍ ശ്രദ്ധിച്ചി ട്ടുണ്ട്‌. (ഗിരിയുടെ കാറോട്ട സ്ഥലത്തേക്ക്‌ റാണിയെയും പത്മിനിയേയും നയിക്കുന്നത്‌ പുരുഷന്മാരടങ്ങിയ മലയാളി സംഘമാണെന്നത്‌ ശ്രദ്ധേയമാണ്‌. അവരെ പാരച്യൂട്ടില്‍ പറക്കാന്‍ സഹായിക്കുന്നതും പുരുഷന്‍ തന്നെയാണ്).എന്നാല്‍ അതിനുപകരം ആ റോള്‍, റാണി ഏറ്റെടുക്കുന്നുണ്ട്‌. അദൃശ്യമായ പുരുഷ സാന്നിദ്ധ്യത്തില്‍ കുറഞ്ഞൊന്നുമല്ല അത്‌.
രണ്ടു സ്‌ത്രീകളുടെ അസാധാരണ യാത്രകളുടെ ആവിഷ്‌ക്കാരമെന്നോ, പുരുഷനായകത്വത്തെ നിരാകരിക്കുന്ന സിനിമയെന്നോ പുരുഷ ലോകത്തെ സ്‌ത്രീകള്‍ നിഷ്‌ക്കാസനം ചെയ്യുന്ന സിനിമയെന്നോ ആഷിക്ക് അബുവിന്റെ ഈ സിനിമാ പരീക്ഷണത്തെ വ്യാഖ്യാനിച്ചു തോല്‌പിക്കാം. ദേശാടനക്കിളിയില്‍ മോഹന്‍ലാലിന്റെ നായക കഥാപാത്രവും ഉര്‍വ്വശിയുടെ പ്രധാന കഥാപാത്രവുമൊക്കെ ഉണ്ടായിട്ടും ശാരിയും കാര്‍ത്തികയും പ്രധാനകഥാപാത്രങ്ങളില്‍ നിറയുന്നത്‌, അവരുടെ ജീവിത ദുരന്തത്തിലാണ്‌ കഥയുടെ വികാസമെന്നതിനാലാണ്. ടീച്ച റോട്‌ പ്രതികാരം ചെയ്യുക എന്നതാണ്‌ അവരുടെ ഒളിച്ചോട്ടത്തിന്റെ നിദാനമെങ്കിലും, പിന്നീട്‌ ഇരുവരും ചേര്‍ന്ന്‌ തങ്ങളടെ ഒരു ലോകം കണ്ടത്തുന്നു. പരസ്പരം ഒന്നാകാന്‍ പരിശ്രമിക്കുകയും ചെയ്യുന്നു. സമൂഹത്തോടുള്ള പ്രതികാരം ലഭ്യമായ ആയുധങ്ങള്‍ കൊണ്ടവര്‍ പ്രകടിപ്പിക്കുന്നു. റാണിപത്മിനി എന്ന്‌ ചേര്‍ത്തെഴുതിയിട്ടും അവരിരുവരും പൊതുവായ ഒരു ലോകം പങ്കുവെക്കുന്നതേയില്ല. ഒരര്‍ത്ഥത്തില്‍ രണ്ടായി തുടരുന്നതവരുടെ സ്വതന്ത്ര്യമാണ്‌. ഞങ്ങള്‍ ലെസ്‌ബിയന്‍സാണെന്നൊക്കെ റാണി ഒരിക്കല്‍ പറയുന്നുണ്ടെങ്കിലും അതൊരു ഭീഷണിയായാണ്‌ അവതരിപ്പിക്കപ്പെടുന്നത്‌. ദേശാടനക്കിളിയില്‍ ആരുമൊന്നും പറയുന്ന തേയില്ല എന്നാല്‍ അവരിരുവരും ചേര്‍ന്നാണ്‌ ഓടിപ്പോകുന്നത്‌ .ഒന്നായിത്തന്നെ മരണം പുകുകയും ചെയ്യുന്നു.
നിമ്മിയും, സാലിയും പുറപ്പെട്ടു പോയേടത്തുതന്നെ, കേരള ത്തിലെ സാമൂഹ്യാന്തരീക്ഷം നില്‌ക്കുമ്പോള്‍ വര്‍ഷങ്ങള്‍ക്കി പ്പുറവും മലയാളികളായ രണ്ടു സ്‌ത്രീകളെ തങ്ങളുടെ സ്വാതന്ത്ര്യ മാഘോഷിക്കാന്‍ കേരളത്തിനു പുറത്തേയ്‌ക്കു മാത്രമേ പറഞ്ഞയക്കാനാകൂ. അവിടെത്തെ ആളൊഴിഞ്ഞ, ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ പാതകളില്‍ മാത്രമേ അവര്‍ക്ക്‌ നിര്‍ബാധം നടക്കാനാകൂ. പാരച്യൂട്ടില്‍ പറന്നുയര്‍ന്ന അവര്‍ തങ്ങളുടെ മുഷിഞ്ഞ ജീവിതങ്ങളിലേക്കു തന്നെയാണ് തിരിച്ചെത്തുന്നത്. എന്നാല്‍ ദേശാടനക്കിളികള്‍ അനന്തമായ ആകാശത്ത് പറന്നു കൊണ്ടേ യിരിക്കുന്നു.
ഒരിക്കല്‍ യൂണിഫോമില്‍ നിന്നിറങ്ങി പോന്നതിനാല്‍ ഞങ്ങള്‍ വിദ്യാര്‍ത്ഥികളല്ലാതായി എന്ന്‌ നിമ്മിയും സാലിയും പറയുന്നുണ്ട്‌. എന്നാല്‍ റാണിയും പത്മിനിയും ഏതെങ്കിലുമൊരു യൂണിഫോ മിലല്ല യാത്ര തുടങ്ങിയത്.യാത്ര തീരുമ്പോഴും അവര്‍ക്ക് യൂണിഫോമൊന്നുമില്ല. അന്യദേശ ത്തുപോയി ആഘോഷിക്കുന്ന സ്വാതന്ത്ര്യം കൂടെപ്പോരില്ലഎന്ന്‍ പുതിയ ദേശാടനക്കിളികള്‍ക്ക് മനസ്സിലായിട്ടുമില്ല.

1 comment:

  1. ആഷിക്കൻ പോലും ചിന്തിച്ചിട്ടില്ലാത്ത വ്യാഖ്യാനമൊന്നും കൊടുക്കണ്ട.ഒരു പൊട്ടപ്പടം.

    ReplyDelete