Monday, March 29, 2010

മേത്‌ല്‍: ഒരു കാഴ്ചാനുഭവം.

സിനിമയെക്കുറിച്ച് ഒരു സാമാന്യ ധാരണയുണ്ട്-അത് ഏതൊരാള്‍ക്കും ആസ്വാദനക്ഷമമാണെന്ന്.പണ്ഡിതപാമരഭേദമില്ലാത്ത കാഴ്ചയുടെ സമത്വമാണ് സിനിമയൊരുക്കുന്നതെന്നും പറയാറുണ്ട്.ദൃശ്യങ്ങളാണ് അതിന്റെ ഭാഷ.അതുകൊണ്ടുതന്നെ പ്രാഥമികമായി അത് ഏതൊരാള്‍ക്കും മനസ്സിലാക്കാം.വിദേശഭാഷാചിത്രങ്ങളാണെങ്കില്‍ സബ് റ്റൈറ്റിലുകള്‍ കൂടിയുണ്ടെങ്കില്‍ ആസ്വാദനം പൂര്‍ണ്ണമായതായി കരുതുന്നു.
ദൃശ്യഭാഷയ്ക്ക് സാര്‍വ്വലൌകികതയുണ്ടെന്നു സമ്മതിക്കുമ്പോള്‍ തന്നെ ഓരോ ദൃശ്യവും ഉദ്ഭവം കൊള്ളുന്ന സാംസ്കാരികാന്തരീക്ഷ ത്തെക്കുറിച്ചോ,ചരിത്രബന്ധങ്ങളെക്കുറിച്ചൊ നാം ഏറെ ഉത്കണ്ഠപ്പെടാറില്ലെന്നു തോന്നുന്നു.സൂക്ഷ്മജീവിതങ്ങളുടെ ആവിഷ്കരണ ങ്ങള്‍ക്ക് പ്രാധാന്യമുള്ള ഇക്കാലത്ത്,ദൃശ്യങ്ങളില്‍ പ്രാദേശികമായ സൂക്ഷ്മതയും ചരിത്രവും ഉള്‍ക്കൊള്ളുന്നത് പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നു.പ്രാദേശിക ഭാഷകളിലൂടെ ആവിഷ്കരിക്കപ്പെടുന്ന സംഭാഷണങ്ങളിലും ഈ സൂക്ഷ്മത അടങ്ങിയിട്ടുണ്ട്. അത് തര്‍ജ്ജമയില്‍ പൂര്‍ണ്ണമായി കിട്ടുന്നതുമല്ല.ദേശീയതകളെ അതിലംഘിച്ച് ആശയവിനിമയം സാദ്ധ്യമാക്കിയ കലാരൂപമാണ് സിനിമ.എന്നാല്‍ പ്രാദേശികതയിലും സൂക്ഷ്മതയിലും ഊന്നിതന്നെയാണ് അതിന്റെ ആഗോള വളര്‍ച്ച.
ദുര്‍ഗ്രഹതയുടെ മൂര്‍ത്തരൂപം എന്നനിലക്ക് മേതില്‍ രാധാകൃഷ്ണന്‍ എന്ന എഴുത്തുകാരന്‍ വിമര്‍ശിക്കപ്പെടുകയും പരിഹസിക്കപ്പെടു കയും ചെയ്തിട്ടുണ്ട്.‘സൂര്യവംശം,‘‘ബ്രാ’എന്നീ നോവലുകളെപ്പറ്റി അക്കാലത്ത് ‘മലയാളനാട് ‘വാരികയില്‍ വിമര്‍ശനത്തേക്കാളുപരിയുള്ള പരിഹാസലേഖനം അതിന്റെ എഡിറ്റര്‍ തന്നെ എഴുതിയത് ഓര്‍മ്മവരുന്നു.മേതിലിന്റെ പില്‍ക്കാല കൃതികളേയും ആധുനികതയുടെ ആലസ്യത്തില്‍തന്നെ വീക്ഷിച്ച് നിരാകരിക്കാനായിരുന്നു പലര്‍ക്കും കൌതുകം.മനുഷ്യനെ ‘കൂടുതല്‍ കരുത്തുള്ള‘ മനുഷ്യര്‍ അടിമകളാക്കുന്നതിനെ എതിര്‍ക്കുന്നവര്‍തന്നെ പക്ഷിമൃഗാദികളെയും പ്രകൃതിയെയും അടിമപ്പെടുത്തുന്നതിലെ വൈരുദ്ധ്യം തുറന്നുകാട്ടുന്ന മേതിലിന്റെ പാരിസ്ഥിതിക ദര്‍ശനം തീര്‍ച്ചയായും ആധുനികതയിലൂന്നിയതല്ല്ല്ല.പഴുതാരയെയും പുഴുവിനെയും ഉറുമ്പിനെയും കുറിച്ചാണ് മേതില്‍ ഏറെ ഉത്ക്കണ്ഠ്പ്പെട്ടിട്ടുള്ളത്.സാഹിത്യം മനുഷ്യനെമാത്രം പരിഗണിക്കുന്നമ്പോള്‍ ശാസ്ത്രം സമസ്ത ജീവജാലങ്ങള്‍ക്കും വേണ്ടിയുള്ളതാകയാല്‍ താന്‍ ശാസ്ത്രത്തിന്റെ പക്ഷത്താണെന്നുപറയും മേതില്‍.
കെ ഗോപിനാഥന്‍ സംവിധാനം ചെയ്ത ‘മേത്‌ല്‍’ എന്ന ഹ്രസ്വ ചിത്രം ഇത്തരം പല ചിന്തകളിലേക്കും നമ്മെ നയിക്കുന്നു. അത് ഒരു അന്യഭാഷാ ചിത്രമല്ല.എന്നാല്‍ ഭാഷയില്‍ ഒരു മറു ഭാഷയും ദൃശ്യതലത്തില്‍ ഒരു ഉപതലവും അത് ഉയര്‍ത്തിപ്പിടിക്കുന്നു. ഓരോരുത്തരും അവരുടെ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തെടുക്കേണ്ടുന്ന ഒരു (ദൃശ്യ)ഭാഷ ഈചിത്രത്തിലടങ്ങിയിട്ടുണ്ട്.
.നിര്‍ദ്ദിഷ്ട വ്യക്തിയെപ്രതി മറ്റുള്ളവര്‍ ധാരാളമായി സംസാരിക്കുകയും ആവ്യക്തിയുടെ ജനനം തൊട്ടുള്ള കാര്യങ്ങളും കുടുംബ വിശേഷങ്ങളുമായി പരന്നു പോകുകയും ചെയ്യുന്ന ഡോക്യുമെന്ററികളുടെ സ്ഥിരം അവതരണരീതിയെ ഈചിത്രം മറികടക്കുന്നു. മേതില്‍ എന്ന വ്യക്തിയെയല്ല അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ആശയത്തെ(ങ്ങളെ)അവതരിപ്പിക്കാനാണ് ശ്രമം.ഈ ചിത്രത്തില്‍ മേതില്‍ മാത്രമേ നേരിട്ടു സംസാരിക്കുന്നുള്ളു.സംവിധായകന്റെ കമന്ററികളുമില്ല.ഇടയ്ക്കു വരുന്ന സംസാരശകലങ്ങളെല്ലാം അദ്ദേഹത്തിന്റെ തന്നെ പുസ്തകങ്ങളില്‍ നിന്നുള്ളവയാണ്.ഒരൊറ്റ പശ്ചാത്തലത്തില്‍ സ്ഥനചലനങ്ങളേറെയില്ലാതെയാണ് മേതിലിന്റെ സംസാരമത്രയും. കാര്യമായഭാവവ്യത്യാസങ്ങള്‍ പോലുമില്ല.അമൂര്‍ത്തവും ദുര്‍ഗ്രഹവുമെന്ന് വിലയിരുത്തപ്പെട്ട മേതിലിന്റെ ഭാഷയും ആശയങ്ങളും ഒറ്റവായനയ്ക്ക് ആര്‍ക്കും പിടിതരാനിടയില്ല.അത്തരം ആശയങ്ങളുടെ ദൃശ്യപരാവര്‍ത്തനം പലപ്രകാരത്തില്‍ ചിത്രത്തില്‍ കടന്നു വരുന്നുണ്ട്. ആധുനികത മലയാള സാഹിത്യത്തില്‍ നിലനിന്ന കാലമാണ് (മേതിലിന്റെ ആധുനികകാലം)വലിയൊരളവില്‍ ഈചിത്രം ആവിഷ്കരിക്കന്‍ ശ്രമിക്കുന്നത്.ആധുനികതയുടെ കാലത്ത് അതിനെ വീക്ഷിക്കുന്നതു പോലെയല്ല ആധുനികാനന്തരകാലത്തുള്ള തിഞ്ഞു നോട്ടം.ഒട്ടേറെ വിമര്‍ശനങ്ങള്‍ ഇക്കാലത്ത് ആധുനികതക്ക് നേരിടേണ്ടിവരുന്നുണ്ട്.കേരളീയാധുനികതയുടെ നിരവധിപതിപ്പുകളില്‍ ഏറെ വിമര്‍ശനങ്ങളേറ്റുവാങ്ങേണ്ടിവന്ന ഒരു ധാരയുടെ പ്രതിനിധികൂടിയാണ് മേതില്‍.അങ്ങനെയൊരുകാലത്തേയും അതിന്റെ പ്രതിനിധിയേയും ദൃശ്യവല്‍ക്കരിക്കുമ്പോള്‍ ആവശ്യമായ സൂക്ഷ്മതയും കൈയടക്കവും ഇവിടെപാലിക്കപ്പെട്ടിട്ടുണ്ട്.
ആധുനികത ,മേതില്‍,ഉയര്‍ന്നദൃശ്യബോധം എന്നിവചേര്‍ന്ന ഒരു ത്രികോണക്കാഴ്ചയിലൂടെ പൂര്‍ത്തിയാകുന്നതാന് ‘മേത്‌ല്‍’ എന്നചിത്രം.പഴയകാലവും പുതിയകാലവും തമ്മിലൊരു കണ്ണി ഈചിത്രത്തില്‍ വിളങ്ങിച്ചേര്‍ന്നുകിടപ്പുണ്ട്.അതില്‍ കണ്ണി ചേര്‍ന്നവര്‍ക്കാവും ഈ ചിത്രം ‘മുഴുവന്‍’ ആസ്വദിക്കാനാവുന്നത്.

3 comments:

  1. കാണി ഫിലിം സൊസൈറ്റിയുടെ ബ്ലോഗ് കാണുക
    http://www.kaanineram.blogspot.com/

    ReplyDelete
  2. ഈ ഡോക്യുമെന്ററിയെ പരിചയപ്പെടുത്തിയതിനു നന്ദി മോഹനകൃഷ്ണന്‍. മേതിലിനെ മനസ്സിലാക്കാതെ, മേതിലിന്റെ ദുര്‍ഗ്രഹതയെ മാത്രം നെഞ്ചേറ്റി നടക്കുന്ന മേതില്‍ ഫാന്‍സിനെയും ഈയിടെ ധാരാളമായി കണ്ടുവരുന്നു എന്നുകൂടി കൂട്ടിച്ചേര്‍ക്കട്ടെ..അഭിവാദ്യങ്ങളോടെ

    ReplyDelete