Sunday, June 19, 2011

ഓര്‍മ്മയില്‍ ‘ചുദു ദാ’

ചിദാനന്ദ് ദാസ് ഗുപ്ത
'ബനലതാ സെന്‍ ജീബനാനന്ദനെ തേടിത്തിരയുന്നു' എന്നൊരു വരി മനസ്സിലുടക്കിക്കിടപ്പുണ്ടായിരുന്നു.  അയ്യപ്പപ്പണിക്കരുടെ 'ഹുഗ്ലി' എന്ന കവിതയിലെ ഒരു വരി. ജീബനാനന്ദനെപ്പറ്റിയും അദ്ദേഹത്തിന്റെ കവിതകളെപ്പറ്റിയുമൊക്കെ അന്വേഷിച്ചത് ആ വരിയുടെ ചുവടുപിടിച്ചായിരുന്നു. നിരവധി വിവര്‍ത്തനങ്ങള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും വിധേയമായിട്ടുള്ളതാണ് പതിനെട്ട് വരികള്‍ മാത്രമുള്ള 'ബനലതാസെന്‍' എന്ന കവിത. ജീബനാനന്ദന്റെ തന്നെ വിവര്‍ത്തനത്തിനു പുറമേ, പ്രീതിഷ് നന്ദി, ചിദാനന്ദദാസ് ഗുപ്ത തുടങ്ങിയ വലിയൊരു നിര വിവര്‍ത്തകര്‍ ആ കവിത ഇംഗ്ലീഷിലേക്ക് മൊഴി മാറ്റിയിട്ടുണ്ട്. അവരില്‍ ചിദാനന്ദ ദാസ് അദ്ദേഹത്തിന്റെ കവിതകളെ ഗൗരവമായി പഠിക്കുകയും പെന്‍ഗ്വിന്‍ ബുക്‌സിനു വേണ്ടി കവിതകളുടെ ഒരു സമാഹാരം ഇംഗ്ലീഷില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ചിദാനന്ദദാസിനെ ആദ്ദേഹത്തിന്റെ കവിതകളുടെ ആരാധകനാക്കി മാറ്റിയതില്‍ വിവാഹബന്ധവും വലിയൊരു പങ്കു വഹിച്ചു. ജീബനാന്ദ ദാസിന്റെ സഹോദര പുത്രി സുപ്രിയാദാസിനെയാണ് അദ്ദേഹം വിവാഹം ചെയ്തത്.
ജീബനാനന്ദദാസ്

 ചിദാനന്ദദാസ് ഗുപ്ത വെറുമൊരു വിവര്‍ത്തകനോ, എഡിറ്ററോ മാത്രമായിരുന്നില്ല . ബംഗാളികളുടെ 'ചുദു ദാ' എന്നറിയപ്പെടുന്ന ചിദാനന്ദ ദാസ് ഗുപ്ത ഇക്കഴിഞ്ഞ മെയ് 22 ന് തൊണ്ണൂറാമത്തെ വയസ്സില്‍ അന്തരിച്ചപ്പോള്‍, അദ്ദേഹം വ്യാപരിച്ച മേഖലകളുടെയും പ്രസ്ഥാനങ്ങളുടെയും സമകാലിക പ്രസക്തിയെക്കുറിച്ചുള്ള ചില ചിന്തകള്‍ക്കു കൂടി അത് കാരണമായി. ഇന്ത്യയിലെഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ ആദ്യ പഥികരില്‍ ഒരാളായിരുന്നു അദ്ദേഹം. രണ്ടായിരത്തിലേറെ സിനിമാ ലേഖനങ്ങള്‍, സിനിമാ സംവിധാനം, സിനിമാ ഗ്രന്ഥങ്ങള്‍ എന്നിങ്ങനെ സിനിമയുമായി ബന്ധപ്പെട്ട മേഖലകളിലാണ് അദ്ദേഹത്തിന്റെ പ്രധാന പ്രവര്‍ത്തനങ്ങളേറെയും നടന്നത്.

1921 ല്‍ ആസ്സാമിലെ ഷില്ലൊങ്ങിലാണ് മന്മഥനാഥ് ഗുപ്തയുടേയും ശാന്തിലതയുടേയും മകനായി ചിദാനന്ദ ദാസ് ഗുപ്ത ജനിച്ചത്. ക്വിറ്റിന്ത്യാ സമരത്തില്‍ പങ്കെടുത്തുകൊണ്ട് ആദ്യകാലത്ത് രാഷ്ട്രീയ രംഗത്തും അദ്ദേഹം പ്രവര്‍ത്തിക്കുകയുണ്ടായി. കോളേജദ്ധ്യാപനം, പരസ്യ ജോലികള്‍, പത്രപ്രവര്‍ത്തനം എന്നിങ്ങനെ വിവിധങ്ങളായ ജോലികളിലും ഏര്‍പ്പെട്ടു.  1944 ലാണ് സുപ്രിയാ ദാസിനെ വിവാഹം ചെയ്യുന്നത്. സംവിധായികയും നടിയുമായ അപര്‍ണ സെന്‍ മകളും, നടി കൊങ്കണ സെന്‍ പേര മകളുമാണ്.
അമ്മു സ്വാമിനാഥന്‍

ഇന്ത്യയിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനം അതിന്റെ അമ്പതാം വാര്‍ഷികം ഈയിടെ ആഘോഷിച്ച കാര്യം അധികമാരും അറിയാതെ പോയി. അന്ന് ആദരപൂര്‍വ്വം സ്മരിക്കപ്പെട്ട പേരുകളിലൊന്ന് ചിദാനന്ദ ദാസ് ഗുപ്തയുടേതായിരുന്നു. 1959 ല്‍ ഫിലിം സൊസൈറ്റി ഫെഡറേഷന് രൂപം നല്‍കുന്നതില്‍ സത്യജിത് റേക്കൊപ്പം നിന്നു പ്രവര്‍ത്തിച്ചയാളായിരുന്നു അദ്ദേഹം. അമ്മുസ്വാമിനാഥന്‍, വിജയമുലെ,റോബര്‍ട്ട് ഹോക്കിന്‍സ്, ദീപേന്ദു പ്രമാണിക്, അബുള്‍ഹസ്സന്‍, എ. റോയ് ചൗധരി തുടങ്ങിയവരായിരുന്നു മറ്റു പ്രമുഖര്‍. ഡല്‍ഹി, പാറ്റ്ന, ബോംബെ, റൂര്‍ക്കേ, മദ്രാസ്, കല്‍ക്കട്ട എന്നീ ഫിലിം സൊസൈറ്റികളായിരുന്നു ഫെഡറേഷനിലെ ആദ്യകാല അംഗങ്ങള്‍. ഫെഡറേഷന്റെ പ്രഥമ ജോയിന്റ് സെക്രട്ടറിമാരിലൊരാള്‍ ചിദാനന്ദ് ദാസ് ഗുപ്തയായിരുന്നു.(1947 ല്‍ തന്നെ രൂപീകരിക്കപ്പെട്ട കല്‍ക്കട്ട ഫിലിം സൊസൈറ്റിയുടെ ജോയിന്റ് സെക്രട്ടറിയും അദ്ദേഹം തന്നെ ആയിരുന്നു)
വിജയമുലെയായിരുന്നു മറ്റൊരു ജോയിന്റ് സെക്രട്ടറി. സത്യജിത് റേ പ്രസിഡണ്ടും, അമ്മു സ്വാമിനാഥന്‍ വൈസ് പ്രസിഡണ്ടുമായി.


മദ്രാസില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു വന്ന മദ്രാസ് ഫിലിം സൊസൈറ്റിയുടെ പ്രതിനിധിയായാണ് അമ്മുസ്വാമി നാഥന്‍ ഫെഡറേഷന്‍ വൈസ് പ്രസിഡണ്ടായത്. ആനക്കര വടക്കത്തെ അമ്മുക്കുട്ടി എന്ന എ. വി. അമ്മുക്കുട്ടി, അമ്മുസ്വാമിനാഥനായത് മദ്രാസ് ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനായ സുബ്ബരാമസ്വാമിനാഥനെ വിവാഹം കഴിക്കുന്നതോടുകൂടിയാണ്. അമ്മു സ്വാമിനാഥന്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകയായി സ്വാതന്ത്ര്യ സമരങ്ങളില്‍ പങ്കെടുക്കുകയും മദ്രാസ്സംസ്ഥാനത്തു നിന്നുള്ള രാജ്യസഭാംഗമാവുകയും ചെയ്തു. 

ഫിലിം സൊസൈറ്റി ഫെഡറേഷന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളുടെ പ്രാതിനിധ്യവും പ്രഗത്ഭരായ ഒരു നേതൃ നിരയുമുണ്ടായിരുന്നു. ഈയൊരു പിന്‍ ബലവും ചിദാനന്ദദാസിനെപ്പോലുള്ളവരുടെ നേതൃത്വപരമായ പങ്കുമാണ് ഇന്ത്യയിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ വളര്‍ച്ചയിലും, അതുവഴി കലാമേന്മയുള്ള ചിത്രങ്ങള്‍ പ്രേക്ഷകരിലെത്തിക്കുന്നതിലും പ്രധാന പങ്കു വഹിച്ചത്. ഫെഡറേഷന്‍ പില്‍ക്കാലത്ത് വലിയൊരു സംഘടനയായി മാറി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റീജിയണല്‍ ഓഫീസുകളുണ്ടായി.


ഫിലിം സൊസൈറ്റി പ്രസ്ഥാനമാണ് ചിദാനന്ദദാസ് ഗുപ്തയെ മികച്ച സിനിമകളിലേക്ക് നയിച്ചതെന്നു പറയാം. ലോക ക്ലാസ്സിക്കുകളുടെ ദൃശ്യാനുഭവത്തിലൂടെയാണ് അദ്ദേഹം സിനിമാ നിരൂപണരംഗത്തെത്തുന്നത്. രണ്ടായിരത്തിലേറെ സിനിമാ നിരൂപണ ലേഖനങ്ങളാണ് അദ്ദേഹത്തിന്റേതായി പുറത്തു വന്നിട്ടുള്ളത്. റായ് സിനിമയെ കര്‍ശന നിരൂപണത്തിന് വിധേയമാക്കുന്ന Cinema of Satyajith Ray (1980) സമഗ്രവും ആധികാരികവുമായ പഠനമായി  കണക്കാപ്പെടുന്നു. സത്യജിത് റേയെ ക്കുറിച്ചു തന്നെ Satyajith Ray : An Anthology of statements on Ray and by Ray എന്നൊരു പുസ്തകവും അദ്ദേഹത്തിന്റേതായിട്ടുണ്ട്. Talking about films, The painted face:studies in Indias popular cinemas, Un popular cinema എന്നിവയാണ് ചലച്ചിത്ര സംബന്ധിയായ അദ്ദേഹത്തിന്റെ മറ്റു പുസ്തകങ്ങള്‍ 1957 ല്‍ സത്യജിത് റേയോടൊരുമിച്ച് Indian film Quarterly ആരംഭിച്ചു. ബ്രിട്ടീഷ് സിനിമാ മാസികയായ Sight and sound ല്‍ ചിദാനന്ദ ദാസ് ഗുപ്തയുടേതായി വന്ന ലേഖനങ്ങള്‍ ആഗോളതലത്തില്‍ അദ്ദേഹത്തിന് സിനിമാ നിരൂപകനായി അംഗീകാരം നേടിക്കൊടുക്കുന്നതിനു സഹായകരമായി.

സംവിധാന രംഗത്തെ ആദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏഴ് സിനിമകളിലായി വ്യാപിച്ചു കിടക്കുന്നു.[Portrait of a City (1961), The Dance of Shiva (1968),The Stuff Of Steel (1969), Bilet Pherat (1972) Rakhto (1973) Zaroorat Ki Purti (1979),Amodini (1994)] ഇതില്‍ അമോദിനി (1994) എന്ന ചിത്രത്തില്‍  അദ്ദേഹത്തിന്റെ മകളും കൊച്ചു മകളും തന്നെയാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തത്. 2004 ലെ ഓസിയന്‍ ഫിലിം ഫെസ്റ്റിവലില്‍ സിനിമക്ക് നല്കിയ സമഗ്ര സംഭാവനകളുടെ പേരില്‍ ചിദാനന്ദ ദാസ് ഗുപ്ത ആദരിക്കപ്പെട്ടു.
(ദേശാഭിമാനി വാരാന്തപ്പതിപ്പ്/2011ജൂണ്‍19) http://www.deshabhimani.com/periodicalContent2.php?id=201
.

Banalata Sen

For aeons have I roamed the roads of the earth.
From the seas of Ceylon to the straits of Malaya
I have journeyed, alone, in the enduring night,
ബനലതാസെന്‍-ഖാലിദ് അഹ്സന്റെ ചിത്രം(1995)
And down the dark corridor of time I have walked
Through mist of Bimbisara, Asoka, darker Vidarbha.
Round my weary soul the angry waves still roar;
My only peace I knew with Banalata Sen of Natore.

Her hair was dark as night in Vidisha;
Her face the sculpture of Sravasti.
I saw her, as a sailor after the storm
Rudderless in the sea, spies of a sudden
The grass-green heart of the leafy island.
‘Where were you so long?' she asked, and more
With her bird's-nest eyes, Banalata Sen of Natore.

As the footfall of dew comes evening;
The raven wipes the smell of warm sun
From its wings; the world's noises die.
And in the light of fireflies the manuscript
Prepares to weave the fables of night;
Every bird is home, every ri
ver reached the ocean.
Darkness remains; and time for Banalata Sen.

1 comment:

  1. കുറെ പുതിയ അറിവുകള്‍ ലഭിച്ചു, നന്ദി.

    ReplyDelete