
ബംഗാളില്‍ നിന്നാരംഭിച്ച് നാടാകെ പടര്‍ന്നതാണ് ഇന്ത്യയുടെ നവോത്ഥാനാനുഭവം. ബംഗാള്‍ നവോത്ഥാനത്തെപ്പോലെ മറ്റൊരു പ്രാദേശിക നവോത്ഥാനത്തിനും ആവിധം ദേശത്തെ മൊത്തത്തില്‍ സ്വാധീനിക്കാനായില്ല.ഇന്ത്യന്‍ നവോത്ഥാനത്തിന്റെ പ്രഭവകേന്ദ്രം ബംഗാളാ യതിന് പലകാരണങ്ങള്‍ പറയാറുണ്ട്. ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ ആസ്ഥാനം ദീര്‍ഘ കാലം കല്‍ക്കട്ടയായിരുന്നതിനാല്‍ വൈദേശിക ബന്ധത്തിന്റെ തീവ്രത അവര്‍ക്ക് നേരിട്ടനുഭവിക്കാ നായി.വിദ്യാസമ്പന്നരായ ഉപരിവര്‍ഗ്ഗത്തിന്റെ ഒരു പുതിയ തലമുറയും അതോടൊപ്പം രൂപം കൊണ്ടു.അത് ബംഗാളി ‘ഭദ്രലോക’ത്തിന് നവോത്ഥാനത്തെ കുറിച്ചുള്ള പുത്തന്‍ ആശയങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പ്രാപ്തിനല്കി. കൊളോണിയല്‍ ആധുനികതയും കൊളോണിയല്‍ നവോത്ഥാനവും ബംഗാളി സമൂഹത്തെയാണ് ആദ്യം നേരിട്ടു സംബോധന ചെയ്തത്. ഹൈന്ദവസമൂഹത്തിലെ പരിഷ്ക്കാരങ്ങളുടെ രൂപത്തിലാണ് അത് പ്രത്യക്ഷ മായത്. സതിനിരോധനം പോലുള്ള പരിശ്രമങ്ങള്‍ക്ക് ബ്രിട്ടീഷ് സര്‍ക്കാരിന്റെയും ബംഗാളി നവോത്ഥാന നായകരുടെയും പിന്തുണ സമാസമമായിരുന്നു. എന്നാല്‍ ബംഗാളി ഭദ്രലോകം, ബ്രിട്ടീഷുകാരെ വിദേശികളായോ, ശത്രുക്കളായോ പരിഗണിച്ചില്ല. നവോത്ഥാനത്തിന്റെയും ആധുനികതയുടെയും വെളിച്ചം തങ്ങളുടെ നാട്ടില്‍ പ്രസരിപ്പിക്കുന്നവരെന്ന പരിഗണനയാണ് ബ്രിട്ടീഷുകാര്‍ക്ക് ലഭിച്ചത്. ഇംഗ്ലീഷ് വിദ്യാഭ്യാസം നേടി, ഭരണത്തിന്റെ സൗകര്യങ്ങളും സൗകുമാര്യങ്ങളും പരമാവധി അനുഭവിച്ചുകൊണ്ടിരുന്ന ഇന്ത്യയൊട്ടാകെയുള്ള ഉയര്‍ന്ന വിഭാഗ ങ്ങളും അങ്ങനെത്തന്നെയാണ് കരുതിപോന്നത്.ദേശീയ സ്വാതന്ത്ര്യമൊക്കെ ഒരാശയമായി വളരുന്നത് പിന്നീടാണ്.

നവോത്ഥാനവും ടാഗോര്‍ കുടുംബവുമായുള്ള ബന്ധവും അടര്‍ത്തി മാറ്റാനാവാത്തതാണ്. ടാഗോര്‍ കുടുംബവുമായി ബന്ധപ്പെട്ടതെന്തും ഇന്ത്യന്‍ സംസ്ക്കാരത്തെ നിര്‍ണ്ണയിച്ചു പോന്നു. സാഹിത്യത്തിലും ചിത്രകഥയിലും രാഷ്ട്രീയത്തിലും സാമൂഹ്യപരിഷ്ക്കരണ പ്രസ്ഥാനങ്ങ ളിലുമെല്ലാം അഭിജാതമായ ടാഗോര്‍ കുടുംബത്തിന്റെ ഇടപെടലുകള്‍ക്ക് ആധികാരികതയുടെ സ്വരമുണ്ടായിരുന്നു. പുറത്തു സംഭവിക്കുന്ന പരിണാമങ്ങള്‍ക്ക് വീട് വേദിയായിത്തീര്‍ന്നതു പോലെ വീടിനകത്തു നിന്ന് പുറത്തേക്കും മാറ്റത്തിന്റെ കാഹളം പ്രസരിച്ചു. ആദ്യകാലത്തെ പ്രധാന സ്ത്രീഎഴുത്തുകാരിലൊരാളായ ജ്ഞാനാനന്ദനന്ദിനിദേവി രവീന്ദ്രനാഥ ടാഗോറിന്റെ ജ്യേഷ്ഠനായ സത്യേന്ദ്രനാഥടാഗോറിന്റെ പത്നിയായിരുന്നു.മറ്റൊരു പ്രധാന എഴുത്തുകാരി യായിരുന്ന സ്വര്‍ണ്ണ കുമാരി ദേവി ടാഗോറിന്റെ ജ്യേഷ്ടത്തിയായിരുന്നു. രാജാരവിവര്‍മ്മ ഈശ്വരിമാരെ സാരിയുടുപ്പിച്ചുവെങ്കില്‍ ജ്ഞാനാനന്ദനന്ദിനി ഇന്ത്യന്‍ സ്ത്രീകളെ സാരിയു ടുക്കാന്‍ പഠിപ്പിക്കുകയായിരുന്നു.ഞൊറികളില്ലാതെ 6മീറ്റര്‍ സാരി ഉടുത്ത് കുനിയാനും ശരിയായി നടക്കാനുംവിഷമിച്ചിരുന്ന സ്ത്രീകളെ പുതിയ രീതിയില്‍ സാരി ധരിക്കാന്‍ അവര്‍ പരിശീലിപ്പിച്ചു.സ്ത്രീകള്‍ വീടിന് പുറത്തിറങ്ങാന്‍ തുടങ്ങുകയായിരുന്ന അക്കാലത്ത് ഇത് വളരെ പ്രധാനമായിരുന്നു.1877 ല്‍ ഹൈന്ദവര്‍ക്ക് കടല്‍യാത്ര നിഷിദ്ധമായിരുന്ന കാലത്ത് മൂന്നു കുട്ടികളെയും കൊണ്ട് ഗര്‍ഭിണിയായ അവര്‍ കപ്പലില്‍ ഇംഗ്ലണ്ടിലേക്ക് പോയി.ഇംഗ്ലണ്ടിലെ സ്ത്രീസ്വാതന്ത്ര്യം തന്റെ ഭാര്യയും കണ്ടുമനസ്സിലാക്കണമെന്ന് സത്യേന്ദ്രനാഥ് ആഗ്രഹിച്ചു. സ്വന്തം കുടുംബത്തിനകത്ത് നിലനിന്നിരുന്ന പര്‍ദ്ദാസമ്പ്രദായം ഇല്ലാതാക്കിയതും അവരാണ്. പര്‍ദ്ദാസമ്പ്രദായം ദേശീയരീതിയല്ലെന്നും മുസ്ലീം ആചാരത്തിന്റെ പകര്‍പ്പാണെന്നും സത്യേന്ദ്ര നാഥനും അഭിപ്രായമുണ്ടായിരുന്നു.അണു കുടുംബത്തിനനുയോജ്യമായ ഒരു ജീവിതക്രമം തന്നെ അവര്‍ ഉണ്ടാക്കിയെടുത്തു.ഭര്‍ത്താവിനോടൊപ്പം വൈസ്രോയിയുടെ കൃസ്തുമസ് പാര്‍ട്ടിയില്‍ പങ്കെടുത്തുകൊണ്ട് അവര്‍ എല്ലാവരെയും ഞെട്ടിച്ചു.

ബംഗാള്‍ നവോത്ഥാനം രാജാറാംമോഹന്റായിയില്‍ തുടങ്ങി രവീന്ദ്ര നാഥടാഗോറില്‍ അവസാനിക്കുന്നു എന്നാണ് പറയാറുള്ളത്. നവോത്ഥാനത്തിന്റെ സവിശേഷ ഘട്ടത്തില്‍ ജീവിച്ച അദ്ദേഹം കവിതയും നാടകവും നോവലുകളും ഗാനങ്ങളും ചിത്രങ്ങളും ശാന്തിനി കേതനും രവീന്ദ്രസംഗീതവുമെല്ലാമായി ഇന്ത്യയെയും ലോകത്തേയും സ്വാധീനിക്കുകയുണ്ടായി. നോബല്‍ സമ്മാനിതനുമായി. മറ്റൊരു സന്ദര്‍ഭത്തിലെഴുതപ്പെട്ടതെങ്കിലും ടാഗോറിന്റേതാണ് ഭാരത ത്തിന്റെ ദേശീയഗാനം. രവീന്ദ്രസംഗീതം പാടാത്ത ബംഗാളിയില്ല. അദ്ദേഹം അവര്‍ക്കിന്നും ഗുരുദേവ് തന്നെയാണ്. ടാഗോര്‍ സാഹിത്യം പിന്നീട് പലവിധ ആഖ്യാനങ്ങള്‍ക്ക് വിഷയമായി. സത്യജിത്റേയും ഋതുപര്‍ണ്ണഘോഷുമെല്ലാം ടാഗോറിന്റെ കൃതികളെ അവലം ബിച്ച് വീണ്ടുംവീണ്ടും സിനിമകള്‍ നിര്‍മ്മിച്ചു. ടാഗോറിന്റെ ജീവചരിത്രവും സത്യജിത്റേ സിനിമയാക്കി.

എന്നാല്‍ നവോത്ഥാനത്തെ അതിന്റെ പൂര്‍ണ്ണസത്തയില്‍ ഉള്‍ക്കൊള്ളാന്‍ ടാഗോര്‍ കുടുംബ ത്തിനും കഴിഞ്ഞില്ല. ചില കാര്യങ്ങളില്‍ നടപ്പുശീലങ്ങള്‍ക്കു വിധേയമായി കഴിയാന്‍ അവക്ക് തീരുമാനിക്കേണ്ടി വന്നു. രവീന്ദ്രനാഥടാഗോറിന്റെ ജ്യേഷ്ഠന് ജ്യോതീന്ദ്രനാഥ ടാഗോറിന്റെ പത്നിയായി ആ കുടുംബത്തിലെത്തുമ്പോള്‍ കാദംബരീദേവിക്ക് പത്തു വയസ്സുമാത്രമേ പ്രായമുള്ളൂ. ഇരുപത്തി നാലാം വയസ്സില്‍ രവീന്ദ്രനാഥ ടാഗോര്‍ വിവാഹം കഴിച്ചത് ഒമ്പത് വയസ്സുള്ള മൃണാളിനി ദേവിയെയാണ്.ബംഗാള്‍ നവോത്ഥാനത്തോടൊപ്പം സഞ്ചരിച്ച സമ്പന്നമായ ടാഗോര്‍ കുടുംബത്തില്‍ കാദംബരിദേവിക്ക് കഷ്ടപ്പാടുകളൊന്നും നേരിടേണ്ടി വന്നില്ല. എന്നാല്‍ തന്റെ ഏകാന്തത പങ്കുവെക്കാന്‍ മറ്റാരെയും അവള്‍ക്ക് കിട്ടിയില്ല. ഭര്‍ത്താവായ ജ്യോതിന്ദ്രനാഥന്റെ ലോകം മറ്റൊന്നായിരുന്നു. തന്നേക്കാള്‍ രണ്ടു വയസ്സിനി ളയ രവീന്ദ്രനാഥനാണ് കാദംബരിക്ക് കൂട്ടായത്. അത് വെറുമൊരു സാധാരണ ബന്ധമായിരുന്നില്ലെന്ന് ബംഗാളികളെല്ലാം കരുതുന്നു. രവീന്ദ്രന്റെ വിവാഹം കഴിഞ്ഞതോടെ കടുത്ത ഏകാന്തതക്കും വിഷാദരോഗത്തിനും അടിപ്പെട്ട കാദംബരിദേവി ആത്മഹത്യ ചെയ്തു. 1884 ഏപ്രില്‍ 19 ന് ആത്മഹത്യക്ക് ശ്രമിച്ച് അബോധാവസ്ഥയിലായെങ്കിലും ഏപ്രില്‍ 21 നാണ് മരിച്ചത്. മരണ കാരണത്തെക്കുറിച്ച് വ്യാപക സംശയങ്ങളുണ്ടായിരുന്നു. കറുപ്പില്‍ വിഷം ചേര്‍ത്ത് കഴിച്ചു വെന്നാണ് വിശ്വസിക്കപ്പെടുന്നത്.
ടാഗോര്‍ കുടുംബത്തിന്റെ സാമൂഹ്യാന്തസ്സിന് നിരക്കുന്നതായിരുന്നില്ല കാദംബരിദേവിയുടെ ആത്മഹത്യ. അതിനാല്‍ അതിനെക്കുറിച്ചുള്ള സകലതെളിവുകളും ഇല്ലാതാക്കപ്പെട്ടു. ഔപചാരികമായ ശവസംസ്ക്കാരമോ, മറ്റു ചടങ്ങുകളോ ഉണ്ടായില്ല. പോലിസന്വേഷണം നടന്നില്ല.അവളുടെ ഫോട്ടോകളെല്ലാം അപ്രത്യക്ഷമായി. കാദംബരിദേവി മരിച്ച രാത്രിയില്‍ ഹോട്ടല്‍ ഗ്രേറ്റ് ഈസ്റ്റേണില്‍ വച്ച് പത്രപ്രവര്‍ത്തകര്‍ക്കായി ടാഗോര്‍ കുടുംബത്തിന്റെ വക ഒരു സല്‍ക്കാരം നടത്തപ്പെട്ടു.അവിടെവിലകൂടിയ മദ്യം യഥേഷ്ടം വിളമ്പിയിരുന്നതായി പറയപ്പെടുന്നു. അതിനാല്‍ തന്നെ വാര്‍ത്തകളൊന്നും പുറത്തുവന്നില്ല. സല്‍ക്കാരത്തിനും മറ്റുമായി പണം ചെലവാക്കിയതു സംബന്ധിച്ചു തന്നെ രണ്ട് അക്കൗണ്ടുകള്‍ സൂക്ഷിച്ചി രുന്നതായി പറയപ്പെടുന്നു. ജ്യോതിന്ദ്രനാഥ് പിന്നീട് വിവാഹമൊന്നും കഴിച്ചില്ല. എന്നാല്‍ അദ്ദേഹത്തിന്റെ ആത്മകഥയില്‍ കാദംബരീദേവിയെകുറിച്ച് ഒരു പരാമര്‍ശവുമില്ലെന്നത് അത്ഭുതകരമായി അവശേഷിക്കുകയും ചെയ്യുന്നു. കാദംബരിയുടെ മരണശേഷം ജ്യോതിന്ദ്രനും രവീന്ദ്രനും തമ്മിലുള്ള ബന്ധം പാടെ തകര്‍ന്നു. നോബല്‍ സമ്മാനം ലഭിച്ചപ്പോള്‍ ആശം സകള്‍ നേര്‍ന്നുകൊണ്ട് ജ്യോതിന്ദ്രന്‍ ഒരു സന്ദേശമയച്ചുവെങ്കിലും രവീന്ദ്രന് മറുപടിയെന്തെങ്കിലും അയച്ചതിന് തെളിവുകളില്ല. കാദംബരിയുടെ മരണശേഷം രവിയും മാനസിക സമ്മര്‍ദ്ദത്തിനടിപ്പെട്ടു. കാദംബരിയുടെ ഒരു ചിത്രമെങ്കിലും കാണാനാവുക എന്നതായിരുന്നു അദ്ദേഹത്തിന്റെ അവസാനകാലത്തെ ആഗ്രഹം. പക്ഷെ ഒന്നു പോലും അവശേഷിച്ചിരുന്നില്ല. എഴുപതാം വയസ്സില്‍ അദ്ദേഹം നന്ദലാല്‍ ബോസിനൊട് തന്റെ ചിത്രങ്ങളിലെ സ്ത്രീമുഖങ്ങളെല്ലാം കാദംബരി ദേവിയെ മനസ്സില്‍ കണ്ട് വരച്ചതാണെന്ന് കുറ്റസമ്മതം നടത്തുകയുമുണ്ടായി.

ടാഗോര്‍ കുടുംബത്തിന്റേയും ബംഗാളി ഭദ്രലോകത്തിന്റെയും ഉറക്കം കെടുത്തുകയും ചരിത്രത്തില്‍ നിന്നുതന്നെ നിഷ്ക്കാസനം ചെയ്യപ്പെ ടുകയും ചെയ്ത കാദംബരിദേവി പില്ക്കാലത്ത് ടാഗോറിലെന്ന പോലെ ബംഗാളി സമൂഹത്തിലും അത്ഭുതകരമായി ഉയിര്‍ത്തെഴുന്നേ ല്ക്കുകയുണ്ടായി. താന്‍ രചിച്ച ചിത്രങ്ങളിലെ മുഖങ്ങള്‍ക്കു പുറമേ നഷ്ടനീഡ് എന്ന പേരില്‍ ഒരു കഥയും നിരവധി കവിതകളും അദ്ദേഹം കാദംബരിയുടെ ഓര്‍മ്മയ്ക്കായി രചിക്കുകയുണ്ടായി. ' ചാരുലത എന്ന പേരില്‍ സത്യജിത്റേ `നഷ്ടനീഡ് ‘സിനിമയിലാ വിഷ്ക്കരിച്ചു. കാദംബരിദേവി ആത്മഹത്യക്ക് ശ്രമിച്ച ഏപ്രില്‍ 19 എന്ന ദിവസത്തിന് നിത്യസ്മാരകമായി ഋതുപര്‍ണ്ണഘോഷ് ‘ഉനീഷേഏപ്രില്‍‘ എന്ന പേരില്‍ ഒരു സിനിമ തന്നെ സംവിധാനം ചെയ്തു.അത് കാദംബരിയുടെ കഥയല്ലെങ്കിലും.
കാദംബരിദേവിയുടെ മരണവും, ടാഗോറും കാദംബരി ദേവിയും തമ്മിലുണ്ടായിരുന്ന ബന്ധവും അടിസ്ഥാനമാക്കി രണ്ടു സിനിമകള്‍ അടുത്ത കാലത്തായി ബംഗാളി ഭാഷയില്‍ പുറത്തിറങ്ങു കയുണ്ടായി.വന്ദനമുഖോപാദ്ധ്യായ സംവിധാനം ചെയ്ത‘ചിരൊസഖാഹെ‘ (chiro sakha he) എന്ന ചിത്രവും സുമന്‍ഘോഷ് സംവിധാനം ചെയ്ത‘കാദംബരി‘ എന്ന ചിത്രവുമാണവ. വന്ദനമുഖോപാദ്ധ്യായയുടെ ചിത്രം ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി എന്നീ മൂന്നു ഭാഷകളില്‍ നിര്‍മ്മിക്കപ്പെട്ടുവെങ്കിലും ബംഗാളില്‍ ചിത്രം റിലീസ് ചെയ്യപ്പെടുകയുണ്ടായില്ല. യുട്യൂബ് വഴിയുളള റിലീസിങ്ങ് മാത്രമാണുണ്ടായത്. രവീന്ദ്രനും കാദംബരിയും തമ്മില്‍ വളരെ അടുത്ത ബന്ധമാണണ്ടായിരുന്നതെന്ന കാര്യം തന്റെ സിനിമയില്‍ മറച്ചു വെക്കുന്നില്ലെന്ന് സംവിധാ യിക പറയുന്നു.ചിത്രം പുറത്തുവന്നാല്‍ കലാപമുണ്ടാകുമെന്ന സംശയം വിതരണക്കാര്‍ക്കു ണ്ടായിരുന്നു.
ആത്മഹത്യക്ക് ശ്രമിച്ച് അബോധാവസ്ഥയില്‍ കിടക്കുന്ന കാദംബരീദേവിയെ ചികിത്സിക്കാന്‍ ഇംഗ്ലീഷ് ഡോക്ടര്‍ എത്തുന്നതോടൊയാണ് സിനിമ ആരംഭിക്കുന്നത്. ഈ ഡോക്ടര്‍ക്ക് സിനിമയില്‍ സവിശേഷ പ്രാധാന്യമുണ്ട്. നേരത്തെ ചികിത്സിച്ചിരുന്ന നാടുവൈദ്യന്റെ ചികിത്സ ഫലപ്രദമല്ലെന്ന് കരുതിയാണ് ഇംഗ്ലീഷ് ഡോക്ടറായ മിസ്റ്റര്‍ സ്മിത്തിനെ വരുത്തി യത്. വിഷം ഉളളില്‍ ചെന്നതാകാമെന്ന സംശയം വൈദ്യനും പ്രകടിപ്പിക്കുന്നുണ്ട്. ടാഗോര്‍ കുടുംബത്തിന്റെ സ്വാധീനം കാരണമാണ് മി.സ്മിത്ത് വരുന്നതും ഉറക്കമിളച്ച് കാദംബരീ ദേവിയെ ശുശ്രൂഷിക്കുന്നതും. ആധുനിക വൈദ്യശാസ്ത്രത്തില്‍ അക്കാലത്ത് ലഭ്യമായതെന്നു കരുതാവുന്ന അറിവുകളെല്ലാം കാദംബരീയെ രക്ഷിക്കാന്‍ വേണ്ടി ഡോക്ടര്‍ പ്രയോഗിക്കു ന്നുണ്ട്. അതിനെയെല്ലാം തോല്പിച്ച് കാദംബരി മരണത്തിനു വിധേയയായി. ഡോക്ടറോട് കളളം പറയരുതെന്ന് ടാഗോര്‍ കുടുംബത്തെ അദ്ദേഹം ഓര്‍മ്മപ്പെടുത്തുന്നു. മരിക്കുകയാ ണെങ്കില്‍ പോലീസിനെ വിവരമറിയിക്കണമെന്നും മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യണ മെന്നും ഡോക്ടര്‍ നിര്‍ദേശിക്കുന്നുണ്ട്. എന്നാല്‍ പോലീസന്വേഷണമോ, പോസ്റ്റ്മോര്‍ട്ടമോ, ഒന്നും നടന്നില്ല.

മരണക്കിടക്കക്കു സമീപം കാവലിരിക്കുന്ന രവീന്ദ്രന്, ജ്യോതീ ന്ദ്രന്‍, മറ്റു ബന്ധുക്കള്‍, വേലക്കാര്‍ തുടങ്ങിയവരുടെ ഓര്‍മ്മ ളിലൂടെയാണ് സിനിമയില്‍ കാദംബരിയുടെ ജീവിതം ആവിഷ്ക്കരിക്കപ്പെടുന്നത്. രവീന്ദ്രന് സ്വന്തം കഥ പറയുന്നു. വീട്ടുകാര്യങ്ങള്‍, അമ്മയുടെ മരണം, ജ്യോഷഠന്റെ വിവാഹം അങ്ങനെ പലതും. തന്റെ എഴുത്തിന്റെ ഊര്‍ജ്ജമായിരുന്നു കാദംബരി എന്ന് അദ്ദേഹം തിരിച്ചറിയുന്നു. വേലക്കാരി കളുമായുളള അവളുടെ ബന്ധം ഉഷ്മളമായിരുന്നു. കാദംബരിയുടെ ഏകാന്തതയെക്കുറിച്ച് അവര്‍ ഓര്‍മ്മിക്കുന്നു. ഭര്‍ത്താവ് ജ്യോതീന്ദ്രനാഥ് കലാകാരനാണ്. എന്നാല്‍ തന്റെ നാടക തിയേറ്ററിന് അയാള്‍ക്ക് കാദംബരിയെ ആവശ്യമില്ല. രവീന്ദ്രനാഥ് വിവാഹിതനാവുകയും വിദേശത്തേക്ക് പോകാനൊ രുങ്ങകയും ചെയ്യുന്നതോടെ തന്റെ ജീവിതത്തിന്റെ പരിമിതാര്‍ത്ഥങ്ങളും നഷ്ടമായെന്ന തോന്നലിലാണ് കാദംബരി മരിക്കാനൊരുങ്ങുന്നത്. കാദംബരി മരണത്തെ മുഖാമുഖം കാണുന്ന സന്ദര്‍ഭത്തില്‍ ഓരോരുത്തരും ഓര്‍മ്മിക്കുന്നത് അവള് തങ്ങള്‍ക്കെന്തൊക്കെ യായിരുന്നു എന്നാണ്; അല്ലാതെ തങ്ങളോരോരുത്തരും അവള്‍ക്കെന്തു നല്കി എന്നല്ല. ടാഗോര്‍ കുടുംബത്തെ സംബന്ധിച്ചെടത്തോളം കാദംബരിയുടെ മരണം അനഗ്രഹമായി ഭവിക്കുകയാണ്. ജീവിച്ചിരുന്നവെങ്കില്‍ രവിയുമായുളള ബന്ധത്തിന്റെ പേരില്‍ ആ കുടുംബം കൂടുതല്‍ കലുഷമാവുമായിരുന്നു.
നവോത്ഥാനം ബംഗാളി സമൂഹത്തില്‍ എങ്ങനെ പ്രവര്‍ത്തിച്ചു എന്നാണ് സിനിമ പല വിധത്തില്‍ പറയാന്‍ ശ്രമിക്കുന്നത്. ആധുനിക വൈദ്യശാസ്ത്രം ഒരു രോഗിയെ രക്ഷിക്കാ നുളള എല്ലാ ഉപായങ്ങളും പ്രയോഗിക്കുന്നു.നാട്ടു വൈദ്യന് അപ്രസക്തനാകുന്നു. ഇതൊരു രോഗമല്ലെന്ന് ഡോക്ടര്‍ ഒരു ഘട്ടത്തില്‍ പറയുന്നുണ്ട്. നവോത്ഥാനത്തിന്റെ ഉല്പന്നങ്ങളായി തന്നെയാണ്, കാദംബരീയും ജ്യോതിന്ദ്രനാഥും രവീന്ദ്രനാഥുമെല്ലാം പ്രത്യക്ഷ രാകുന്നത്. കലയും, സംസ്ക്കാരവും വായനയും സ്വതന്ത്ര ഇടപെടലുകളുമെല്ലാം സാദ്ധ്യമായ ബംഗാളി സമൂഹത്തില്‍ നിന്നാണ് കാദംബരിയും ഉയര്‍ന്നു വന്നത്. സമൃദ്ധി എന്ന പരികല്പന യില്‍ സ്ത്രീയുടെ വികാരങ്ങളുടെ വിരേചനം അക്കാലത്ത് ഉള്‍പ്പെട്ടിരുന്നില്ല. എങ്കിലും ഉയര്‍ന്ന സമൂഹങ്ങളിലെങ്കിലും അവള് ദൃശ്യാത്മകമാവാന്‍ തുടങ്ങിയിരുന്നു. മരണശേഷം കാദംബരി യുടെ ശേഷിപ്പുകളെല്ലാം ഇല്ലാതാക്കി അവളെ നിഷ്ക്കാസനം ചെയ്യാന്‍ കഠിന ശ്രമങ്ങളു ണ്ടായെങ്കിലും ആത്മഹത്യയിലൂടെയെങ്കിലും അവള് തന്റെ സ്വത്വം സ്ഥാപിച്ചെടുക്കുക യായിരുന്നു. ടാഗോര്‍ കുടുംബത്തിന്റെ ഔന്നത്യങ്ങള്‍ക്കിടയിലും അദൃശ്യതയിലൂടെ ദൃശ്യാത്മക മായി നില്ക്കാന് കാദംബരിക്ക് കഴിഞ്ഞു.

സുമന്‍ഘോഷിന്റെ `കാദംബരീ' എന്ന സിനിമ കാദംബരീ ദേവിയുടെ മരണത്തോടെയാണ് ആരംഭിക്കുന്നത്. കാദംബരിയുടെ മരണാസന്നനിമിഷങ്ങളോ ഡോക്ടറുടെ ചികിത്സാ പരിശ്രമമോ, ആവിഷ്ക്കരിക്കപ്പെടുന്നില്ല. രവീന്ദ്രനാഥിന്റെയും കാദംബരീ യുടെയും കുട്ടിക്കാലത്തിന് കൂടുതല്‍ തെളിച്ചം നല്‍കിയിട്ടുണ്ട്. ഒമ്പതാം വയസ്സില്‍ ബാലവധുമായി വീട്ടിലെത്തിയ കാദംബരിയുടെ രവീന്ദ്രനുമായുളള ചങ്ങാത്തം ഇരുവരും തമ്മിലുളള ബന്ധത്തിന്റെ ആഴമളക്കാന്‍ സഹായിക്കും.ആധുനികതയുടെയും കൊളോണിയല്‍ ശീലങ്ങളടെയും കടന്നു വരവിന്റെ ദൃശ്യാവിഷ്ക്കാരമായി സിനിമയില്‍ ഒരു പിറന്നാളാ ഘോഷമുണ്ട്. കേക്ക് മുറിക്കലും ഹാപ്പി ബര്‍ത്ത്ഡേ ആശംസകളുമൊക്കെ ബംഗാളിലെ ഉന്നത കുടുംബ സമൂഹങ്ങളില്‍ പ്രകാശനം നേടിത്തുടങ്ങുകയാണ്.ഇത് ആ കുടുംബത്തില്‍ കൊണ്ടു വന്നത് മറ്റാരുമല്ല. ജ്യേഷ്ഠപത്നി ജ്ഞാനാനന്ദ നന്ദിനി ദേവി തന്നെയാണ്.ഇംഗ്ലണ്ടില്‍ നിന്ന് കിട്ടിയ അറിവില്‍ നിന്നാണ് അവര്‍ സ്വന്തം വീട്ടില്‍ കുട്ടികളുടെ ജന്മദിനം ആഘോഷിക്കാനാരംഭിക്കുന്നത്.അതുവരെയും അവര്‍ക്കാര്‍ക്കും തങ്ങളുടെ ജന്മദിന ത്തെക്കുറിച്ച് ഒരു ധാരണയുമില്ലായിരുന്നു. പ്രണയത്തിന്റെ സമൃദ്ധമായ ആവിഷ്ക്കാരം സാദ്ധ്യമാവുന്ന വിധത്തില്‍, കാലവും ലോകവും മാറിയതായി കാണാം. പുഴയും തോണിയും നിലാവും മഴയും സംഗീതവുമെല്ലാം ഇടകലര്‍ന്ന പ്രകൃതിയും മനുഷ്യനുംഒന്നുചേരുന്ന അനുഭവ മായി പ്രണയത്തെ അറിയാന്‍ തുടങ്ങുന്നു.ശരീരത്തിന്റെ സാന്നിദ്ധ്യം അവിടെ നിഷേധിക്ക പ്പെടുന്നില്ല. രവീന്ദ്രനെപ്പോലെ ഒരു കാല്പനികന് അറിയുന്ന പ്രണയമല്ല, കാദംബരിയുടെ പ്രണയ സങ്കല്പം.പ്രണയത്തിന്റെ സ്ത്രീ അനുഭവം ആവിഷ്ക്കാരത്തില്‍ മേല്‍ക്കൈ നേടുന്നു. പാരമ്പര്യവും ആധുനികതയും തമ്മിലുള്ള അപ്രത്യക്ഷമായ ഏറ്റുമുട്ടല്‍ ഇവിടെ നാം കാണുന്നു. ആത്മഹത്യ എന്ന ക്രിയ പോലും പാരമ്പര്യത്തോടുള്ള വലിയ വിഛേദമാണ്. ഒരു സ്ത്രീ ആത്മഹത്യചെയ്യാനുറക്കുന്നുവെങ്കില്‍ അതിന് നിശ്ചിതമായ ചില കാരണങ്ങളുണ്ടാവും. ആധുനികതയുടെ യുക്തികളാണവള്‍ക്ക് മോഹങ്ങള്‍ നല്കിയതെങ്കില് അതേ യുക്തികളാ ണവള്‍ക്ക് മരണത്തിന്റെ മാര്‍ഗ്ഗവും പറഞ്ഞു കൊടുക്കുന്നത്.
ടാഗോറിന്റെ കുടുംബവും ഇതിനിടയില്‍പ്പെട്ടു ഞെരുങ്ങുകയാണ്. ആത്മഹത്യ കുടുംബ മാഹാത്മ്യങ്ങളുടെ അടി വേരുറക്കുമെന്നവര്‍ ഭയക്കുന്നു. ആധുനിക വിശ്വാസങ്ങളെ വരവേല്ക്കുമ്പോഴും ആ കുടുംബത്തിന് പിന്നോട്ടുള്ള ചില വിളികളെ കേട്ടില്ലെന്നു നടിക്കാ നാവുന്നില്ല. അതിനാല്‍ ആധുനിക ചികിത്സയെ സ്വീകരിക്കുമ്പോള്‍ തന്നെ ആധുനിക ഭരണ സംവിധാനമായ പോലീസിനെ അകറ്റി നിര്‍ത്തുകയും ചെയ്യുന്നു. കുടുംബത്തിലെ കാര്യങ്ങള്‍ സാധാരണ പോലെ നടന്നു പോകാന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്കുന്നു.കാദംബരി എന്നൊരാള്‍ ജീവിച്ചിരുന്നിട്ടേയില്ലെന്ന് സങ്കല്പിക്കാന് നിര്‍ബന്ധിക്കപ്പെടുന്നു.
നവോത്ഥാനവും സാമൂഹ്യപരിഷ്ക്കരണവും വഴി ആധുനികത രംഗപ്രവേശം ചെയ്ത മദ്ധ്യ വര്‍ഗ്ഗ / ഉന്നത കുടുംബങ്ങളില്‍ സാമൂഹ്യകാമനകളെ അതിജീവിച്ച് വൈയക്തികകാമനകള്‍ തലയുയര്‍ത്തുന്നു. നരകജീവിതം നയിക്കുന്ന സാധാരണക്കാരിലേക്ക് ആധുനികത എത്തി നോക്കിയ വിധത്തിലല്ല ഭദ്രലോകങ്ങളിലേക്ക് അത് എത്തിചേര്‍ന്നത്. ഭൗതികമായ ജീവിത സൗകര്യങ്ങളായാണ് സാധാരണക്കാരന് ആധുനികതയുടെ ആശയമണ്ഡലം അനുഭവപ്പെട്ട തെങ്കില്‍ മദ്ധ്യവര്‍ഗ്ഗത്തിന് അത് മാനസിക തലത്തില്‍ പ്രവര്‍ത്തിക്കുന്ന ആശയങ്ങളാണ് നല്‍കിയത്. പ്രണയവും സംഘര്‍ഷങ്ങളും അവിടെ കൂടുതല്‍ ദൃശ്യാത്മകമായി. ടാഗോറിന്റെ കാല്പനികവും രാഷ്ട്രീയവുമായ മനസ്സിനെയും അതിന് തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞു.
ടാഗോറിന്റെ നിരവധി കൃതികള്‍ സിനിമാവിഷ്കാരം നേടിയെങ്കിലും അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും ജീവിതത്തില്‍ തൊടുവാന്‍ ബംഗാളികളാരും ധൈര്യപ്പെട്ടിരുന്നില്ല. എന്നാല്‍ കാദംബരീ ചരിതത്തിലൂടെ വന്ദനയും സുമന്‍ഘോഷും അതിന് തുനിഞ്ഞി രിക്കുന്നു.ചാരുലതയിലൂടെ സത്യജിത്റേ തന്നെ മറ്റൊരു വിധത്തില്‍ അതിന് തുടക്കം കുറിച്ചിരുന്നു. വന്ദനമുഖോപാദ്ധ്യായ പറഞ്ഞതുപോലെ ടാഗോര്‍ എന്ന ബിംബത്തെ ആരും തൊടരുത് എന്ന പ്രവണത ആശാസ്യമല്ല.ടാഗോറിനെ പുതിയരീതിയില്‍ കണ്ടെത്തനുള്ള പര്‍ശ്രമങ്ങളാണ് വേണ്ടത്.ടാഗോര്‍ എന്ന ബിംബത്തിന് ഈ സിനിമകളിലൂടെ എന്തെങ്കിലും ച്യുതിയുണ്ടായെന്ന് കരുതുക വയ്യ. അതിലുപരി കാദംബരീ ദേവിയുടെ മറയ്ക്കപ്പെട്ട വ്യക്തി ത്വത്തിന് കൂടുതല്‍ പ്രകാശനം ലഭിക്കുകയാണുണ്ടായത്.. അത് ആധുനികതയ്ക്കൊപ്പം ഉയര്‍ന്നു വന്ന സ്ത്രീയുടേയും ഭദ്രലോക ജീവിതത്തിലെ സ്ത്രീയുടെയും രണ്ടു മുഖങ്ങളുടെ കണ്ടെത്തലാണ്. ടാഗോര്‍ അതിനുമൊരു കാരണമായെന്നേയുള്ളൂ.
ടാഗോര്‍ എന്നാല്‍ വൈവിദ്ധ്യങ്ങളുടേയും വൈരുദ്ധ്യങ്ങളുടെയും വലിയൊരു ലോകമെന്നാണ് അര്‍ത്ഥമെന്ന് ബംഗാളികള്‍ക്കെന്നെപോലെ ഇന്ത്യക്കാര്‍ക്കെല്ലാമറിയാം. ടാഗോര്‍ ഇടപെട്ട മേഖലകളുടെ വിസ്തൃതിയും വൈവിദ്ധ്യവും അത്ഭുതകരമാണ്. കാല്പനികതയില് മാത്രം അഭിരമിച്ച ഒരെഴുത്തുകാരനില്‍ നിന്ന് പ്രതീക്ഷിക്കാവുന്നതല്ല അത്. ടാഗോര്‍ മരിച്ച ഉടന്‍ അദ്ദേഹത്തിന്റെ ഭൗതികദേഹം, ജനങ്ങള്‍ ബലമായി പുറത്തേക്കെടുത്ത് കൊണ്ടു പോയ അനുഭവമുണ്ട്.അത് അദ്ദേഹത്തോടുള്ള സ്നേഹാധിക്യത്താലാണ്.ശാന്തിനികേതനില്‍ തന്നെ സംസ്കരിക്കണമെന്നാണ് ആദ്ദേഹം ആഗ്രഹിച്ചത്. എന്നാല്‍ അത് സാദ്ധ്യമായില്ല.

കാദംബരീദേവിയുടെ മനസ്സു തെട്ടറിഞ്ഞയാള്‍ എന്ന നിലക്ക് ഈ സിനിമകളീലൂടെ അദ്ദേഹത്തെ കാണാം. തനിക്കു ലഭ്യമല്ലാതെപോയ സ്നേഹവും ആര്‍ദ്രതയും രവിയില്‍ നിന്ന് കാദംബരിക്കു ലഭിച്ചെങ്കില്‍, തന്റെ സര്‍ഗ്ഗാത്മതക്കുള്ള ഊര്‍ജ്ജം പകരം ലഭിക്കു കയും ചെയ്തു.എങ്കിലും അതൊരു കൊടുക്കല്‍ വാങ്ങല്‍ വ്യവസ്ഥയായിരുന്നില്ല.ഏതു നവോത്ഥാനത്തിന്റെ പശ്ചാത്തലത്തി ലായാലും അക്കാലത്ത് കാദംബരീദേവിയോട് നീതി കാണിക്കാന്‍ ടാഗോറിന് നിരവധി പരിമിതികളുണ്ടായിരുന്നു.ജീവിതത്തിലെ നീതി തന്നെയാകണമെന്നില്ല സാഹിത്യത്തിലെ നീതി. പില്ക്കാലത്ത് തന്റെ സര്‍ഗ്ഗജീവിതത്തില്‍ ആ നീതി അദ്ദേഹം നടപ്പാക്കി. വിലക്കു കളെയെല്ലാം മറികടന്ന് കാദംബരിയെ അദ്ദേഹം ചിരപ്രതിഷ്ഠിതയാക്കി.എന്റെ ജീവിതത്തിലെ ആദ്യത്തെ കഠിനദുഖം,എനിക്കു മേലുള്ള ആകാശം ഇരുണ്ടു എന്നെല്ലാം അദ്ദേഹം ജാള്യതയേതുമില്ലാതെ വിലപിച്ചു.കാദംബരി തയ്യാറാക്കി തരാറുണ്ടായിരുന്ന പ്രിയപ്പെട്ട ഭക്ഷണ വസ്തുക്കളുടെ രുചിയെപ്പറ്റി വാര്‍ദ്ധക്യത്തിലും ഓര്‍മ്മിച്ചു. ടാഗോര്‍ പല പ്രകാരത്തില്‍ പണിതു വച്ച കാദംബരി എന്ന ബിംബത്തെ അഴിച്ചെടുക്കുകയും കൂട്ടിച്ചേര്ക്കു കയുമാണ് ഇപ്പോള്‍ മറ്റുള്ളവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അത് കാദംബരിയെ കൂടുതല്‍ ദൃശ്യാത്മകമാക്കുന്നതോടൊപ്പം ടാഗോര്‍, അദ്ദേഹത്തിന്റെ കുടുംബം, നവോത്ഥാനം, ബംഗാള്‍, ദേശീയത എന്നിവയെല്ലാം ചേര്‍ന്ന ഒരു കാലത്തെയും കൂടുതല്‍ വെളിച്ചത്തിലേക്ക് പിടിച്ച് നിര്‍ത്തുന്നു.
(കടപ്പാട്:സമകാലിക മലയാളം വാരിക,ജനുവരി 15,2016).
പി.ഡി.എഫ്.കോപ്പി
ഇവിടെ വായിക്കാവുന്നതാണ്.